കടമെടുപ്പ് പരിധി വെട്ടിയത്‌ കേരളത്തെ തകർക്കാനുള്ള ബിജെപിയുടെ രാഷ്‌ട്രീയ നീക്കം: എ എ റഹീം



തിരുവനന്തപുരം > കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന്‌ എ എ റഹീം എംപി. ഇത് ബിജെപിയുടെ രാഷ്ട്രീയ തീരുമാനമാണ്. കേരളത്തോടും മലയാളികളോടുമുള്ള അവഗണനയുടെ തുടർച്ചയാണ്. ഭരണഘടന ഉറപ്പ് നൽകുന്ന ഫെഡറൽ തത്വങ്ങൾക്കെതിരാണ് കേരളത്തോടുള്ള ഈ വിവേചനമെന്നും റഹീം ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. ഏതുവിധേനയും കേരളത്തെ ശ്വാസം മുട്ടിക്കുക എന്നതാണ് കഴിഞ്ഞ കുറെ നാളുകളായി കേന്ദ്ര സർക്കാരിന്റെ സമീപനം. സംസ്ഥാനത്തിനുള്ള ഗ്രാന്റുകളും, വായ്‌പകളും, വികസനവും തുടർച്ചയായി നിഷേധിക്കുകയാണ്. ഈ സാമ്പത്തിക വർഷം 32,442 കോടി രൂപയുടെ വായ്‌പ എടുക്കാനുള്ള അനുമതി കേന്ദ്രം നൽകിയിരുന്നതാണ്. എന്നാൽ 15,390 കോടി രൂപയുടെ അനുമതി മാത്രമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഗ്രാന്റിനത്തിൽ 10,000 കോടി വെട്ടിക്കുറച്ചതിന് പിന്നാലെയാണിത് എന്നു കൂടി ഓർക്കണം. സർക്കാർ ഗ്യാരണ്ടി മാത്രം നൽകിയ കിഫ്ബി, പെൻഷൻ ഫണ്ട് തുടങ്ങിയവ വഴിയുളള കടമെടുപ്പ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാറിന്റെ വിചിത്രമായ നടപടിയെന്നാണ് പുറത്ത് വരുന്ന വിവരം. സമാനമായ രീതി അവലംബിച്ച,ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര സർക്കാരിന്റെ ഒരു രൂപ പോലും കേന്ദ്രസർക്കാർ വെട്ടി കുറച്ചിട്ടില്ല.ഇതിൽ നിന്നുതന്നെ ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യമാണ് കേന്ദ്രസർക്കാരിന്റെ നീക്കത്തിന് പിന്നിലെന്ന് വ്യക്തമാണ്. കേരളത്തിലെ വികസന,ക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനാണ് സാമ്പത്തികമായി നമ്മളെ ഞെരുക്കുന്നത്.ഒരേസമയം ജനക്ഷേമവും വികസന പ്രവർത്തനങ്ങളും ഒന്നിച്ചു കൊണ്ടു പോകുന്ന സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം കേന്ദ്രത്തിന്റെ ഈ സമീപനം വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിക്കുന്നത്. കേന്ദ്രത്തിന്റെ ഈ വെല്ലുവിളികളെയെല്ലാം കേരളം അതിജീവിക്കുക തന്നെ ചെയ്യും .അതിനുള്ള ഇച്ഛാശക്തിയുള്ള ഗവൺമെൻറ് ആണ് കേരളം ഭരിക്കുന്നത്,പ്രളയവും കോവിഡും ഒരുമിച്ചു നിന്ന് അതിജീവിച്ച ജനതയാണ് കേരളത്തിന്റേത്.ബിജെപിയുടെ ഈ നീചമായ രാഷ്ട്രീയനീക്കത്തെയും കേരളം ഒറ്റക്കെട്ടായി അതിജീവിക്കും,നമ്മൾ മുന്നേറും - റഹീം കുറിപ്പിൽ പറഞ്ഞു. Read on deshabhimani.com

Related News