മയക്കുമരുന്നിനെതിരെ ഗോളടിക്കാൻ കേരളം: ക്യാമ്പയിൻ മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും



തിരുവനന്തപുരം> മയക്കുമരുന്നിനെതിരെയുള്ള രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി 'ഗോൾ ചലഞ്ച് ' പരിപാടി ബുധനാഴ്ച ആരംഭിക്കും. ഫുട്‌ബോൾ ലഹരി എന്ന മുദ്രാവാക്യമുയർത്തി രണ്ടുകോടി ഗോളടിക്കാനാണ് സർക്കാർ തീരുമാനം. ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ വൈകിട്ട് അഞ്ചിനു നടക്കുന്ന പരിപാടിയിൽ മന്ത്രിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കായിക താരങ്ങൾ, സാംസ്‌കാരികരംഗത്തെ പ്രമുഖരും ഗോളടിച്ച് പങ്കെടുക്കും. ലോകകപ്പ് ആവേശം മയക്കുമരുന്നിനെതിരെയുള്ള വിപുലമായ പ്രചരണത്തിന് ഉപയോഗിക്കാനാണ് ലക്ഷ്യം. മയക്കുമരുന്ന് വിരുദ്ധ മാലിന്യമുക്ത ലോകകപ്പ് ആഘോഷിക്കാൻ ആരാധകർ രംഗത്തിറങ്ങണമെന്നും തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. എല്ലാ വിദ്യാലയത്തിലും തദ്ദേശ സ്വയംഭരണ വാർഡുകളിലും പൊതു-സ്വകാര്യ ഓഫീസുകളിലും കമ്പനികളിലും ഐടി പാർക്കുകളിലും അയൽക്കൂട്ടങ്ങളിലും പൊതുവിടങ്ങളിലുമെല്ലാം ഗോൾ ചലഞ്ച് സംഘടിപ്പിക്കും. ഡിസംബർ 18ന് ഗോൾ ചലഞ്ച് അവസാനിക്കും. ജനുവരി 26 വരെയാണ് രണ്ടാംഘട്ട മയക്കുമരുന്ന് വിരുദ്ധപ്രചാരണം. തദ്ദേശ സ്വയം ഭരണ വാർഡുകളിലെയും സ്ഥാപനങ്ങളിലെയും വിദ്യാലയങ്ങളിലെയും സ്ഥാപനങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിൽ ഒരു ഗോൾ പോസ്റ്റ് തയ്യാറാക്കി, എപ്പോൾ വേണമെങ്കിലും ആർക്കും വന്ന് ഗോളടിക്കാൻ കഴിയുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഗോൾ പോസ്റ്റിലും സമീപത്തും മയക്കുമരുന്നിനെതിരെയുള്ള പ്രചാരണം ഒരുക്കും. ബോളിലും നോ ടു ഡ്രഗ്‌സ് എന്ന് പതിപ്പിക്കണം. ഓരോ പോസ്റ്റിലും ഗോൾ ചലഞ്ച് ഉദ്ഘാടനവും പെനാൾട്ടി ഷൂട്ടൗട്ട് ഉൾപ്പെടെയുള്ള മത്സരങ്ങളും സംഘടിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡിലും വിദ്യാലയങ്ങളിലും 17 മുതൽ 25 വരെയാണ് ക്യാമ്പയിൻ. സാധ്യമായ ഇടങ്ങളിൽ ഡിസംബർ 18 വരെ ഗോൾ പോസ്റ്റ് നിലനിർത്താം. കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ 17,18 തീയതികളിലും സർക്കാർ ഓഫീസുകൾ, സ്വകാര്യ കമ്പനികൾ, ഐടി പാർക്കുകൾ, റസിഡൻറ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ 28 മുതൽ ഡിസംബർ 10വരെയുമാണ് ഗോൾ ചലഞ്ച്. ബസ് സ്റ്റാൻഡുകളിലും പൊതു സ്ഥലങ്ങളിലും ഡിസംബർ 10 മുതൽ 18 വരെ ഗോൾ ചലഞ്ച് സംഘടിപ്പിക്കും. സംസ്ഥാന-ജില്ലാ-തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിൽ സെലിബ്രിറ്റി ഫുട്‌ബോൾ മത്സരങ്ങളും സംഘടിപ്പിക്കും. Read on deshabhimani.com

Related News