ഓഹരിവിപണിയില്‍ വീണ്ടും റെക്കോഡ്; സെന്‍സെക്‌സ്‌ 57,000 കടന്നു



‌കൊച്ചി > ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ രണ്ടാംദിവസവും പുതിയ റെക്കോഡ് ഉയരത്തിലേക്ക് കുതിച്ചു. ദിനവ്യാപാരവേളയിൽ ബിഎസ്ഇ സെൻസെക്‌സ് 57,625ൽ എത്തി. എൻഎസ്ഇ നിഫ്റ്റി ആദ്യമായി 17,000 കടന്നു. ആ​ഗോളവിപണികളിലുണ്ടായ മുന്നേറ്റമാണ് ഇന്ത്യൻ വിപണിക്ക് തുണയായത്. സമീപകാലത്ത് പലിശനിരക്കുകൾ ഉയർത്തില്ലെന്ന യുഎസ് ഫെഡ് റിസർവ് ചെയർമാന്റെ പ്രഖ്യാപനം ആ​ഗോളവിപണിക്ക് കുതിപ്പേകി. 57,017ൽ വ്യാപാരം ആരംഭിച്ച സെൻസെക്‌സ്‌ 662.63 പോയിന്റ്‌ (1.16 ശതമാനം) ഉയർന്ന് 57,552.39ലും നിഫ്റ്റി 201.15 പോയിന്റ്‌ നേട്ടത്തിൽ (1.19 ശതമാനം) 17,132.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, ഹെൽത്ത്കെയർ, പവർ, മെറ്റൽ ഓഹരികളാണ് വിപണിക്ക് കരുത്തുപകർന്നത്. ഭാരതി എയർടെൽ 7.03 ശതമാനം നേട്ടമുണ്ടാക്കി. ബജാജ് ഫിനാൻസ് (5.01 ശതമാനം), ബജാജ് ഫിൻസെർവ് (3.55 ശതമാനം), ഏഷ്യൻ പെയിന്റ്‌സ്‌ (2.98 ശതമാനം), ടിസിഎസ് (2.30 ശതമാനം), ടെക്‌മ‌ഹീന്ദ്ര (രണ്ട് ശതമാനം), ഹിൻഡാൽകോ (4.52 ശതമാനം) തുടങ്ങിയവയാണ് നേട്ടം കൈവരിച്ച മറ്റു പ്രധാന ഓഹരികൾ. നെസ്‌ലേ, റിലയൻസ് ഇൻഡസ്‌ട്രീ‌സ്, ഇൻഡ്‌സ്‌ഇൻഡ് ബാങ്ക്, പവർ​ഗ്രിഡ് കോർപറേഷൻ തുടങ്ങിയ ഓഹരികൾ നഷ്‌ടം നേരിട്ടു. ആ​ഗസ്‌തിൽ സെൻസെക്‌സ് 9.44 ശതമാനവും നിഫ്റ്റി 8.88 ശതമാനവുമാണ് മുന്നേറിയത്. Read on deshabhimani.com

Related News