കരടി വലയത്തിൽ അകപ്പെട്ട് സെൻസെക്‌‌സും നിഫ്‌റ്റിയും



ഇന്ത്യയിലെ നിക്ഷേപം ചൈനയിലേയ്‌ക്ക് എത്തിക്കാനുള്ള വിദേശ ഫണ്ടുകളുടെ നീക്കം ഓഹരി ഇൻഡക്‌‌സുകളിൽ വീണ്ടും വിള്ളലുവാക്കി. കരടി വലയത്തിൽ അകപ്പെട്ട സെൻസെക്‌‌സിനെയും നിഫ്‌റ്റിയെയും ഉയർത്താൻ തുടർച്ചയായ നാലാം വാരവും ആഭ്യന്തര ഫണ്ടുകൾ നടത്തിയ ശ്രമം വിജയിച്ചില്ല. മുൻ നിര സൂചികകൾ ഒന്നര ശതമാനം ഇടിഞ്ഞു, സെൻസെക്‌സ് 940 പോയിന്റ്റും നിഫ്‌റ്റി 245 പോയിന്റ്റും നഷ്‌ടത്തിലാണ്. അതേ സമയം ആഗോള വിപണികൾ പുതു വർഷത്തിന്റ ആദ്യവാരം പ്രകാശം പരത്തി. പലിശ ഭാരം ഇരട്ടിക്കുമെന്ന ആശങ്ക പുതിയ ബാധ്യതകളിൽ നിന്നും ഒരു വിഭാഗം നിക്ഷേപകരെ അകറ്റി. അടുത്ത മാസത്തെ വായ്പ്പാ അവലോകനത്തിൽ 3550 ബേസീസ് പോയിന്റ്റ് റിസർവ് ബാങ്ക് ഉയർത്താൻ ഇടയുണ്ട്. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിനാണ്, പുതിയ നികുതികളെ കുറിച്ചുള്ള അനിശ്ചിതാവസ്ഥ നിക്ഷേപകരെ സ്വാധീനിക്കും. ത്രൈമാസ ഫല പ്രഖ്യാപനത്തിനുള്ള ഒരുക്കത്തിലാണ് കോർപ്പറേറ്റ് മേഖല. മുൻ നിര ടെക്‌നോജി വിഭാഗം കന്പനികൾ റിപ്പോർട്ട് ഈ വാരം പുറത്ത് വിടും. നിഫ്റ്റി ഐ റ്റി സൂചികയ്‌ക്ക് 2.32 ശതമാനം ഇടിവ് നേരിട്ടു. ടി സി എസ്, ഇൻഫോസീസ്, ടെക് മഹീന്ദ്ര, വിപ്രോ, എച്ച് സി എൽ ടെക്‌നോളജീസ് ഓഹരി വിലകൾ താഴ്ന്നു.      വിദേശ ഓപ്പറേറ്റർമാർ 7813 കോടി രൂപയുടെ ഓഹരികൾ പിന്നിട്ടവാരം വിറ്റു. സൂചികയുടെ തകർച്ചയ്ക്ക് ഇടയിൽ 2951 കോടി രൂപയുടെ ഓഹരികൾ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വാങ്ങിയെങ്കിലും ഇത് വിപണിക്ക് താങ്ങായില്ല. ബോംബെ സൂചിക മുൻവാരത്തിലെ 60,840 ൽ നിന്നും 61,294 വരെ ഉയർന്ന അവസരത്തിൽ ഉടലെടുത്ത വിൽപ്പന തരംഗത്തിൽ 59,669 ലേയ്ക്ക് തളർന്ന വിപണി വാരാന്ത്യം 59,900 പോയിന്റ്റിലാണ്. ഈവാരം തിരിച്ച് വരവിന് മുതിർന്നാൽ 60,900 റേഞ്ചിൽ പ്രതിരോധം നേരിടാം. സെൻസെക്‌സിന്റ ആദ്യ താങ്ങ് 59,280 പോയിന്റ്റിലാണ്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിക്ക് 18,000 പോയിന്റ്റിലെ നിർണാകയ സപ്പോർട്ട് നഷ്ടപ്പെട്ടു. 18,105 ൽ വ്യാപാരം പുനരാരംഭിച്ച നിഫ്റ്റി 18,251 വരെ ഉയർന്നു. ഈ അവസരത്തിൽ പുതിയ വാങ്ങലുകാരുടെ അഭാവം തിരിച്ചടിയായതോടെ നിഫ്റ്റി 17,995 വരെ ഇടിഞ്ഞങ്കിലും വ്യാപാരാന്ത്യം അൽപ്പം മെച്ചപ്പെട്ട് 17,859 പോയിന്റ്റിലാണ്. ഈവാരം 17,600 പോയിന്റ്റ് നിഫ്റ്റി ഏറെ നിർണായകം. വിനിമയ വിപണിയിൽ രൂപ 82.71 ൽ 82.99 ലേയ്‌ക്ക് ദുർബലമായ ശേഷം 82.38 ലേയ്‌ക്ക് തിരിച്ച് വരവ് നടത്തിയെങ്കിലും മാർക്കറ്റ് ക്ലോസിങിൽ മൂലം പഴയ നിലവാരത്തിലാണ്. വിനിമയ മൂല്യം 83.30 ലേയ്‌ക്ക് ഇടിയാൻ സാധ്യത. ആഗോള സ്വർണ വിലയിൽ വീണ്ടും മുന്നേറ്റം. ഡോളറിന്റ്റ ചാഞ്ചാട്ടം നിഷേപകരെ സ്വർണത്തിലേയ്‌ക്ക് ആകർഷിച്ചു. രാജ്യാന്തര മാർക്കറ്റിൽ ട്രോയ് ഔൺസിന് 1824 ഡോളറിൽ നിന്നും 1871 വരെ ഉയർന്ന ശേഷം 1865 ഡോളറിലാണ്. വിപണിയിലെ ബുള്ളിഷ് മനോഭാവം കണക്കിലെടുത്താൽ സ്വർണം 19001924 ഡോളറിലേയ്‌ക്ക് ഉയരാം.     Read on deshabhimani.com

Related News