ഒരുകുടക്കീഴിൽ വിപണികീഴടക്കാൻ സഹകരണവകുപ്പിന്റെ കോ‐ഓപ്പ്‌ മാർട്ട്‌



തിരുവനന്തപുരം വടക്കാഞ്ചേരി പട്ടികജാതി ഈറ്റത്തൊഴിലാളി സഹകരണ സംഘത്തിന്റെ ‌വെറ്റിലക്കുട്ട കണ്ടിട്ടുണ്ടോ... ചേലക്കരയിലെ പട്ടികജാതി സംഘം കാട്ടുചൂരലിൽ നിർമിക്കുന്ന മലപ്പൻകൂടയോ. പോട്ടെ തേങ്ങയിൽനിന്നുള്ള വിനാഗിരിയും ചക്കപ്പഴ കുഴമ്പും രുചിച്ചിട്ടുണ്ടോ. ഇല്ലല്ലേ. എന്നാൽ, നിരാശവേണ്ട. എല്ലാം നിങ്ങളിലേക്കെത്തിക്കാൻ‌ ‘കോ‐ഓപ്പ്‌ മാർട്ട്‌’ വിപണന ശൃംഖലയെത്തുന്നു.  സംസ്ഥാനത്തെ ചില്ലറ വിൽപ്പന വിപണിയിൽ സഹകരണവകുപ്പിന്റെ ന്യൂതനമായ പരീക്ഷണമാണ് ഇത്‌. സഹകരണ സ്ഥാപനങ്ങളുടെ  ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്ന ഇടങ്ങൾക്കെല്ലാം രൂപത്തിലും ഭാവത്തിലും ഒരുമ കൊണ്ടുവരുവാനുള്ള ശ്രമം. ഒപ്പം ഓൺലൈൻ വിപണനത്തിന്റെ അനന്തസാധ്യതയിലേക്കുള്ള ചുവടുവയ്‌പും. ‘ബ്രാൻഡിങ്‌ ആൻഡ്‌ മാർക്കറ്റിങ്‌ ഓഫ്‌ പ്രോഡക്ട്‌സ്‌ ഓഫ്‌ കോ–- ഓപ്പറേറ്റീവ്‌ സൊസൈറ്റീസ്‌’ പദ്ധതി വഴി സഹകരണ സംഘങ്ങളുടെ ചന്ദനത്തിരിമുതൽ ബയോ കമ്പോസ്റ്റുവരെയുള്ള സാധനങ്ങൾ എല്ലാവരിലേക്കുമെത്തും‌. 15,624 സഹകരണ സംഘത്തിൽ ബഹുഭൂരിപക്ഷവും ഏതെങ്കിലും ഉൽപ്പന്നവുമായോ സേവനുമായോ ബന്ധപ്പെട്ടവയാണ്‌. ചിലർ സ്വന്തം ബ്രാൻഡ്‌ രൂപീകരിച്ച്‌ വിപണിയിലുണ്ട്‌. ഇവയെ ഏകോപിപ്പിച്ചാണ്‌‌‌ കോഓപ്പ്‌ മാർട്ട്‌ ശൃംഖല പ്രവർത്തിക്കുക. ഇതിലൂടെ സഹകരണ ഉൽപ്പന്നങ്ങളുടെയെല്ലാം ബ്രാൻഡ്‌ ഏകപേരിലാകും. ആദ്യഘട്ടത്തിൽ 72 സൊസൈറ്റിയും 200 ഉൽപ്പന്നവുമാണ്‌ പദ്ധതിയിലുള്ളത്‌. ഉൽപ്പന്നങ്ങൾക്ക്‌ പൊതുവാണിജ്യപേര്‌ വരുന്നതിനൊപ്പം പൊതിഞ്ഞുകെട്ടുന്നതിന്‌ ഉപയോഗിക്കുന്ന സാധന സാമഗ്രികളിൽവരെ ഏകീകൃത സ്വഭാവം ഉറപ്പാക്കും. Read on deshabhimani.com

Related News