കയര്‍ ഹെല്‍ത്ത് പ്ലസ് മാറ്റുകള്‍ വിപണിയിലേക്ക്



കൊച്ചി സംസ്ഥാന കയർ വികസന കോർപറേഷൻ കാൽപ്പാദങ്ങളും ചെരുപ്പുകളും അണുമുക്തമാക്കാനുള്ള  കോവിഡ്‌ പ്രതിരോധ ഹെൽത്ത് പ്ലസ് മാറ്റുകൾ അവതരിപ്പിച്ചു. കൊച്ചിയിൽ മന്ത്രി ഡോ. തോമസ് ഐസക് മാറ്റുകൾ വിപണിയിൽ ഇറക്കി. സാംക്രമിക രോ​ഗങ്ങളിൽനിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അണുനശീകരണ ലായനികൂടി ഉൾപ്പെടുത്തിയുള്ള ഹെൽത്ത് പ്ലസ് മാറ്റുകൾ വിപണിയിലെത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കയർബോർഡിന്റെ പിന്തുണയോടെ കയർയന്ത്ര ഉൽപ്പാദകരുടെ കൺസോർഷ്യം രൂപീകരിക്കും. ഓരോ വീട്ടിലും ഓരോ മാറ്റ് എന്ന ലക്ഷ്യത്തോടെ പകുതിവിലയ്ക്ക് മാറ്റ് വിൽക്കാനാണ്‌ ശ്രമമെന്നും തോമസ് ഐസക് പറഞ്ഞു. കയർ മാറ്റ്, അണുനാശിനി, ട്രേ എന്നിവ ഒരു കിറ്റായാണ് ലഭിക്കുക. 200 രൂപ മുതലാണ് വില. തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട്  ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ വിദഗ്ധരുടെയും എൻസിആർഎംഐയുടെയും മാനദണ്ഡങ്ങൾ പാലിച്ച് നിർമിക്കുന്ന അണുനാശിനിയാണ് ഉപയോ​ഗിക്കുന്നത്‌. കുടുംബശ്രീയും കയർ കോർപറേഷൻ വിതരണശൃംഖലയും വഴിയാണ് വിൽപ്പന. ഹെൽത്ത്  പ്ലസ് മാറ്റുകൾ കുറഞ്ഞത് ഒരുവർഷം കേടുകൂടാതെയിരിക്കുമെന്നും അഞ്ച് സെക്കൻഡ്‌ സമ്പർക്കംകൊണ്ട് വൈറസിനെ നശിപ്പിക്കുമെന്നും എൻസിആർഎംഐ ഡയറക്ടർ കെ ആർ അനിൽ പറഞ്ഞു. കയർ ബോർഡ് സെക്രട്ടറി എം കുമാര രാജ, കയർ വകുപ്പ് സെക്രട്ടറി എൻ പത്മകുമാർ, കയർ കോർപറേഷൻ എംഡി ജി ശ്രീകുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. Read on deshabhimani.com

Related News