കുരുമുളക് ഇറക്കുമതി നിയന്ത്രണം നീക്കണമെന്ന് വ്യവസായികൾ



കൊച്ചി > കുരുമുളക് 500 രൂപയിൽ താഴെ ഇറക്കുമതിചെയ്യുന്നതു തടഞ്ഞ കേന്ദ്രസർക്കാർ ഉത്തരവ് തങ്ങളെ പ്രതിസന്ധിയിലാക്കിയെന്ന് ഇറക്കുമതിചെയ്ത കുരുമുളക് ഉപയോഗിക്കുന്ന വ്യവസായികൾ. പുതിയ ഉത്തരവിനുശേഷം കുരുമുളക് കയറ്റുമതിയിൽ 57 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി ഓൾ ഇന്ത്യൻ സ്‌പൈസ് എക്‌സ്‌പോർട്ടേഴ്‌സ് ചെയർമാൻ പ്രകാശ് നമ്പൂതിരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇറക്കുമതിചെയ്ത കുരുമുളകിൽനിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിച്ച് കയറ്റുമതിചെയ്യുന്ന വ്യവസായ യൂണിറ്റുകളെ ഉത്തരവ് സാരമായി ബാധിച്ചു. പ്രത്യാഘാതം വിലയിരുത്താതെയാണ് ഉത്തരവ്. ഇറക്കുമതി തടഞ്ഞാൽ ആഭ്യന്തര വിപണിയിലെ ഇരട്ടിവിലയുള്ള കുരുമുളക് എക്‌സ്‌പോർട്ട് യൂണിറ്റുകൾ വാങ്ങുമെന്നത് തെറ്റാണ്. 200250 രൂപയ്ക്ക് വാങ്ങുന്ന കുരുമുളകുകൊണ്ട് മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന മറ്റു രാജ്യങ്ങളിലെ കമ്പനികളുമായാണ് മത്സരിക്കേണ്ടിവരുന്നത്. ആഭ്യന്തര വിപണിയിൽനിന്ന് കുരുമുളക് വാങ്ങി ഉൽപ്പന്നങ്ങൾ ഉണ്ടാക്കിയാൽ അന്താരാഷ്ട്ര വിപണിയിൽ പിടിച്ചുനിൽക്കാനാകില്ല. ഉത്തരവിനെത്തുടർന്ന് വിദേശ കമ്പനികളുമായി ഉണ്ടാക്കിയ കരാറുകൾ പാലിക്കാൻകഴിയുന്നില്ല. കയറ്റുമതി വ്യവസായത്തിന്റെ തകർച്ചയ്ക്കും അനേകായിരം ആളുകൾക്ക് തൊഴിൽനഷ്ടപ്പെടുന്നതിനും വഴിയൊരുക്കും. വിജ്ഞാപനത്തിന്റെ പരിധിയിൽനിന്ന് 100 ശതമാനം എക്‌സ്പോർട്ട് യൂണിറ്റുകളെ ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് അപേക്ഷിച്ചിട്ടുണ്ട്. കയറ്റുമതിവ്യവസായം നിശ്ചലമാകുന്നതിനുമുമ്പ് സർക്കാരിൽനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും പ്രകാശ് നമ്പൂതിരി പറഞ്ഞു. എഐഎസ്ഇഎഫ് മുൻ ചെയർമാൻമാരായ എം എൽ പരേഖ്, ഫിലിപ്പ് കുരുവിള, ജീമോൻ കോര എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News