യൂസഫലിക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ പുരസ്‌കാരം



ലണ്ടന്‍ > ബ്രിട്ടനിലെ സാമ്പത്തിക വ്യാപാരതൊഴില്‍ മേഖലകളില്‍ നല്‍കിയ മികച്ച സംഭാവനകള്‍ക്കുള്ള ബ്രിട്ടീഷ് രാജ്ഞിയുടെ പുരസ്‌കാരമായ 'ക്വീന്‍സ്അവാര്‍ഡ്' ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്ക് സമ്മാനിച്ചു.  ലുലു ഗ്രൂപ്പിന്റെ ബ്രിട്ടനിലെ സ്ഥാപനമായ വൈ ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തന മികവ് കണക്കിലെടുത്താണ് പുരസ്‌കാരം.  അവാര്‍ഡ് സമര്‍പ്പണത്തോടനുബന്ധിച്ച് എലിസബത്ത് രാജ്ഞി  ബക്കിംഗ്ഹാം കൊട്ടാരത്തില്‍  വെച്ച് നല്‍കിയ സ്വീകരണത്തിലും യൂസഫലി സംബന്ധിച്ചു. ബ്രിട്ടനില്‍  ലുലു ഗ്രൂപ്പ് നടത്തുന്ന നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ യൂസഫലി രാജ്ഞിയെ ധരിപ്പിച്ചു. ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ ഹാളില്‍  നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍  എലിസബത്ത് രാജ്ഞിയുടെ പ്രതിനിധി ലോര്‍ഡ് ലെഫ്റ്റനന്റ് ജോണ്‍  ക്രാബ്ട്രീയാണ് ക്വീന്‍സ് അവാര്‍ഡ് പുരസ്‌കാരം സമ്മാനിച്ചത്.  ബര്‍മിംഗ്ഹാം മേയര്‍ ആനി അണ്ടര്‍വുഡ്, വാണിജ്യവകുപ്പ് അണ്ടര്‍  സെക്രട്ടറി ക്രിസ്റ്റിന്‍ ഹാമില്‍ട്ടന്‍,  പാര്‍ലമെന്റ് അംഗം ഖാലിദ് മുഹമ്മദ്, വ്യവസായരംഗത്തെ പ്രമുഖര്‍  എന്നിവരടക്കം നിരവധിപേര്‍ ചടങ്ങില്‍ സംബന്ധിച്ചു. രാജ്ഞിയുടെ ജന്മദിനാഘോഷങ്ങളൂടെ ഭാഗമായി പ്രധാനമന്ത്രി തെരേസമേയ് നല്‍കിയ സ്ഥാപനങ്ങളൂടെ പട്ടികയ്ക്കാണ് എലിസബത്ത് രാജ്ഞിയുടെ അംഗീകാരം ലഭിച്ചത്.  ഇതാദ്യമായാണ് മലയാളി ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനത്തിന് വ്യാപാര രംഗത്ത് ബ്രിട്ടനിലെ ഉന്നത ബഹുമതി ലഭിക്കുന്നത്. ബ്രിട്ടനില്‍ 2,100 കോടി രൂപയുടെ നിക്ഷേപമാണ് വിവിധ മേഖലകളില്‍ ലുലു നടത്തിയിട്ടുള്ളതെന്ന് യൂസഫലി വ്യക്തമാക്കി. 300 കോടി രൂപ മുതല്‍ മുടക്കില്‍ ബര്‍മിംഗ്ഹാം സിറ്റികൗണ്‍സില്‍ അഡ്വാന്‍സ്ഡ് മാനുഫാക്ചരിംഗ് സോണില്‍ അനുവദിച്ച 11.20 ഏക്കര്‍ സ്ഥലത്ത് അത്യാധുനിക ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്തമാസം ആരംഭിക്കുമെന്നും അദ്ദേഹം വ്യ്ക്തമാക്കി. സ്‌കോട്ട്‌ലാന്‍ഡ്യാര്‍ഡ് പൈതൃക മന്ദിര, ഈസ്റ്റ് ഇന്ത്യകമ്പനി എന്നിവയിലാണ്  ലുലു ഗ്രൂപ്പിന്റെ ബ്രിട്ടനില്‍ മുതല്‍ മുടക്കിയിട്ടുള്ളത്. Read on deshabhimani.com

Related News