അവിവാഹിതയ്ക്ക് 250 ഗ്രാം സ്വര്‍ണം;അവിവാഹിതന് 100 ഗ്രാം
കൊച്ചി> ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട ഏറ്റവും സുരക്ഷിതമായ നിക്ഷേപം എന്നതിനേക്കാൾ പരമ്പരയായി കൈമാറ്റം ചെയ്യപ്പെടുന്ന ആസ്തി എന്ന നിലയ്ക്ക് കൂടി ഇന്ത്യക്കാര്‍ക്ക് സ്വര്‍ണം വിശേഷപ്പെട്ടതാണ്. 11/ 05/ 1994 ലെ സര്‍ക്കാര്‍ സര്‍ക്കുലറില്‍ ആദായ നികുതി പരിശോധനകളൊ പിടിച്ചെടുക്കലോ ഇല്ലാതെ, കൈവശം വെയ്ക്കാവുന്ന സ്വര്‍ണത്തിന്‍റെ അളവ് വ്യക്തമാക്കിയിട്ടുണ്ട്. ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് കൈവശം വെയ്ക്കാവുന്ന സ്വര്‍ണാഭരണത്തിന്‍റെ അളവ് ഇങ്ങനെയാണ്. അവിവാഹിത 250 ഗ്രാം (31.25 പവന്‍), അവിവാഹിതന്‍ 100 ഗ്രാം (12.5 പവന്‍), വിവാഹിത 500 ഗ്രാം (62.5 പവന്‍), വിവാഹിതന്‍ 100 ഗ്രാം (12.5 പവന്‍) എന്നിങ്ങനെയാണ് സൂക്ഷിക്കാവുന്നത്. സൂക്ഷിക്കുക, ഹാള്‍മാര്‍ക്കിന്‍റെ മറവിലും തട്ടിപ്പുണ്ട് സ്വര്‍ണാഭരണത്തില്‍ ഏതാനും മുദ്രകള്‍ ഉള്ളതുകൊണ്ടു മാത്രം അത് പരിശുദ്ധമാകണം എന്നില്ല. ബിഐഎസ് മുദ്ര രേഖപ്പെടുത്തിയിട്ടുള്ള ആഭരണങ്ങളില്‍ പോലും ചില ജ്വല്ലറികള്‍ തട്ടുപ്പുകള്‍ നടത്താറുണ്ട്. കമ്മലിന്‍റെ മാറ്റിയിടാവുന്ന ആണിയില്‍ ഹാള്‍മാര്‍ക്ക് ഉണ്ടാകും, മറ്റ് ഭാഗം മാറ്റ് കുറഞ്ഞതാകാം. അതുപോലെ മാലയുടെ കൊളുത്ത്, ലോക്കറ്റ് തുടങ്ങിയ ഭാഗങ്ങളില്‍ മാത്രമായി ഹാള്‍മാര്‍ക്ക് ചെയ്തെടുത്ത് മറ്റ് കുറഞ്ഞ സ്വര്‍ണാഭരണത്തില്‍ വിളക്കി ചേര്‍ത്ത് വില്‍ക്കുന്നവരുമുണ്ട്. അതുപോലെ, ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങള്‍ പേരിന് കടയില്‍ സൂക്ഷിച്ചിട്ട് അതിന്‍റെ മറവില്‍ മായം ചേര്‍ത്ത സ്വര്‍ണം വില്‍ക്കുന്നവരുമുണ്ട്. ബില്ലില്ലാതെ നടക്കുന്ന വില്‍പ്പനയില്‍ പലതും ഇത്തത്തിലുള്ളതായിരിക്കാം. അതിനാല്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ കാരറ്റ്, ശരിയായ വില, ഹാള്‍മാര്‍ക്കിങ് ലൈസന്‍സ് തുടങ്ങിയ കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള ഇന്‍വോയിസും വാങ്ങാന്‍ മറക്കാതിരിക്കുക. ഹാള്‍മാര്‍ക്ക് സ്വര്‍ണത്തെക്കുറിച്ച് എന്തെങ്കിലും സംശയം തോന്നിയാല്‍ ബിഐഎസില്‍ നേരിട്ടും www.bis.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായും പരാതിപ്പെടാവുന്നതാണ്. Read on deshabhimani.com