ഓഹരിവിപണിയിൽ നാലുദിവസംകൊണ്ട് നിക്ഷേപകര്‍ക്ക് നഷ്ടം എട്ട് ലക്ഷം കോടി



കൊച്ചി ഓഹരിവിപണി തുടർച്ചയായ നാലാംദിവസവും തകർച്ച നേരിട്ടു. വ്യാപാര ആഴ്ചയുടെ അവസാനദിവസം ബിഎസ്ഇ സെൻസെക്സ് 427.44 പോയിന്റ്‌ (-0.72 ശതമാനം) നഷ്ടത്തോടെ 59037.18ലും എൻഎസ്ഇ നിഫ്റ്റി 139.80 പോയിന്റ്‌ (0.79 ശതമാനം) താഴ്ന്ന് 17617.20ലും വ്യാപാരം അവസാനിപ്പിച്ചു. നാലു ദിവസംകൊണ്ട് സൂചികകൾ നാല് ശതമാനത്തോളമാണ് താഴ്ന്നത്. നിക്ഷേപകർക്ക് എട്ട് ലക്ഷം കോടി രൂപയിലധികം നഷ്ടമായി. സെൻസെക്സ് 2271 പോയിന്റിലധികം ഇടിഞ്ഞു. യുഎസ് ഓഹരിവിപണിയിലുണ്ടായ തകർച്ചയാണ്  പ്രധാനമായും ഇന്ത്യൻ വിപണിക്ക്‌ തിരിച്ചടിയായത്. അസംസ്കൃത എണ്ണവില കുത്തനെ കൂടിയതും കടപ്പത്രങ്ങളിൽനിന്നുള്ള ആദായം വർധിച്ചതും ഫെഡ് റിസർവ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന വാർത്തകളും യുഎസ് ഓഹരി സൂചികകളെ അഞ്ചുദിവസം തുടർച്ചയായി നഷ്ടത്തിലേക്ക് തള്ളിവിട്ടു. വിദേശനിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിച്ചതും ഇന്ത്യൻ വിപണിക്ക് വിനയായി. വെള്ളിയാഴ്ച ബിഎസ്ഇ മെറ്റൽ സൂചിക 1.92 ശതമാനവും ഹെൽത്ത്കെയർ 1.44 ശതമാനവും ഐടി 1.61 ശതമാനവുമാണ് താഴ്ന്നത്. ബജാജ് ഫിൻസെർവ് ഓഹരിയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത് (5.37 ശതമാനം). ടെക്മഹീന്ദ്ര 4.44 ശതമാനവും ടാറ്റാ സ്റ്റീൽ 3.18 ശതമാനവും നഷ്ടത്തിലായി. ഭാരതി എയർടെൽ (2.83), ഇൻഡസ്ഇൻഡ് ബാങ്ക് (2.77), ആക്സിസ് ബാങ്ക് (0.22 ശതമാനം), ഇൻഫോസിസ് (2.09), എസ്ബിഐ (1.71), സൺഫാർമ (1.29), ഏഷ്യൻ പെയിന്റ്‌ (ഒരു ശതമാനം) എന്നിവയാണ് നഷ്ടം നേരിട്ട മറ്റു ചില പ്രധാന ഓഹരികൾ. എച്ച്‌യുഎൽ, മാരുതി സുസുകി, എച്ച്ഡിഎഫ്സി, നെസ്‌ലെ, ടിസിഎസ് ഓഹരികൾ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. Read on deshabhimani.com

Related News