സംഗീത വിരുന്ന് ബിജിബാലിന്റെ നേതൃത്വത്തില്‍: ജി വേണുഗോപാലിന് ആദരവ്



കൊച്ചി > ഇന്ത്യയിലെ ഏറ്റവും വലിയ വിജ്ഞാനോത്സവമായ  'ഒഡീസിയ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് 2016' ഗ്രാന്‍ഡ് ഫിനാലെയുടെ ഭാഗമായുള്ള കലാസന്ധ്യയില്‍ 21ന് സംഗീതവിരുന്നൊരുക്കുന്നത് യുവ സംഗീതസംവിധായകന്‍ ബിജിബാലിന്റെ നേതൃത്വത്തില്‍. സമ്മാനദാനച്ചടങ്ങിനുശേഷം വൈകിട്ട് 6.30ന് എറണാകുളം ദര്‍ബാര്‍ഹാള്‍ ഗ്രൌണ്ടില്‍ നടക്കുന്ന കലാസന്ധ്യയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ഈ സംഗീതപരിപാടിയാകും. പ്രമുഖ ഗായകന്‍ ജി വേണുഗോപാലിനുള്ള ആദരവുകൂടിയായാണ് ഗാനസന്ധ്യ ഒരുക്കിയിട്ടുള്ളതെന്ന് ബിജിബാല്‍ പറഞ്ഞു. ജി വേണുഗോപാല്‍ നാലു പാട്ടുകള്‍ പാടുന്നുമുണ്ട്. വേണുഗോപാലിന്റെ എക്കാലത്തെയും ഹിറ്റുകളായ മൂന്നാംപക്കം സിനിമയിലെ 'ഉണരുമീ ഗാനം', മരിക്കുന്നില്ല ഞാന്‍ എന്ന സിനിമയിലെ 'ചന്ദനമണിവാതില്‍', സ്വാഗതം എന്ന ചിത്രത്തിലെ 'മഞ്ഞിന്‍ ചിറകുള്ള വെള്ളരി പ്രാവേ' തുടങ്ങിയ ഗാനങ്ങള്‍ അദ്ദേഹം ആലപിക്കും. ഇതുകൂടാതെ ഏതാനും ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള പാട്ടുശൃംഖലയും വേണുഗോപാല്‍ അവതരിപ്പിക്കും. സമകാലിക ജനപ്രിയ ചലച്ചിത്രഗാനങ്ങളാണ് ഗാനസന്ധ്യയില്‍ അവതരിപ്പിക്കുക. പ്രമുഖ ഗായകരായ മധു ബാലകൃഷ്ണന്‍, ശ്വേതാ മോഹന്‍,നജീം അര്‍ഷാദ്, ഗായത്രി,സിതാര കൃഷ്ണകുമാര്‍, സുദീപ്, ഗണേഷ് സുന്ദരം, സയനോര, സൌമ്യ രാമകൃഷ്ണന്‍, സംഗീത ശ്രീകാന്ത്, ഉദയ് രാമചന്ദ്രന്‍, നിരഞ്ജ് സുരേഷ്, അരുണ്‍ ഏലാട്ട് എന്നിവരാണ് ഗാനങ്ങളുമായെത്തുന്നത്. വിവിധ റിയാലിറ്റി ഷോകളിലെ വിജയിയായ കൊച്ചുഗായിക ഭാവനയും പ്രേക്ഷകരുടെ കാതുകള്‍ക്ക് കുളിരേകും.   Read on deshabhimani.com

Related News