സ്തനാർബുദം : ചികിത്സ തേടുന്നവരിൽ 
ഒരുശതമാനം പുരുഷന്മാർ



തിരുവനന്തപുരം> സ്തനാർബുദ ബാധയുമായി ചികിത്സ തേടുന്നവരിൽ ഒരു ശതമാനം പുരുഷന്മാരെന്ന്‌ കണ്ടെത്തൽ. തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ പ്രതിവർഷം ചികിത്സയ്ക്ക്‌ എത്തുന്ന സ്തനാർബുദ ബാധിതരുടെ എണ്ണം ഏകദേശം 2000 ആണ്‌. ഇത്തരത്തിൽ സംസ്ഥാനത്താകെ ലക്ഷക്കണക്കിനുപേർ ചികിത്സ തേടുന്ന രോഗമാണ്‌ സ്തനാർബുദം. ലോകമാകമാനം പുരുഷന്മാരിൽ സ്തനാർബുദം വർധിക്കുന്നതായാണ്‌ കണക്കുകൾ.  സ്തനങ്ങൾ ഇല്ലാത്തതിനാൽ പുരുഷന്മാർക്ക്‌ ബാധിക്കില്ല എന്ന്‌ കരുതപ്പെടുന്ന രോഗമാണിത്‌. എന്നാൽ പുരുഷന്മാരിലും സ്തന കോശങ്ങളുണ്ട്‌. യൗവനത്തിലുള്ള പെൺകുട്ടികൾക്ക്‌ സമാനമാണിത്‌. ഈ കോശങ്ങളെയാണ്‌ രോഗം ബാധിക്കുക. "പല കേസിലും രോഗം കണ്ടുപിടിക്കുക വളരെ വൈകിയാകും. പുരുഷന്മാർക്ക്‌ ഉണ്ടാകില്ലെന്ന് കരുതി പലരും ലക്ഷണങ്ങൾ അവഗണിക്കും. സ്‌ത്രീകളിലുണ്ടാകുന്ന രോഗലക്ഷണങ്ങൾ തന്നെയാണ്‌ പുരുഷന്മാരിലും. ലക്ഷണങ്ങൾ ഗുരുതരമായ ശേഷമാകും രോഗി ചികിത്സയ്‌ക്ക്‌ എത്തുക. ആർസിസിയിൽ കഴിഞ്ഞ ദിവസവും ഒരു രോഗിയുടെ ശസ്‌ത്രക്രിയ നടത്തിയിരുന്നു'–- ആർസിസി ശസ്‌ത്രക്രിയാ വിഭാഗം മേധാവി ഡോ. പോൾ അഗസ്റ്റിൻ പറഞ്ഞു. ഈസ്‌ട്രജൻ അളവ്‌ കൂടുതലുള്ളവർ, സിറോസിസ്‌ അടക്കമുള്ള കരൾ രോഗങ്ങൾ ഉള്ളവർ, അടുത്ത ബന്ധുക്കളായ സ്‌ത്രീകൾക്കോ പുരുഷന്മാർക്കോ സ്തനാർബുദം വന്നവർ, 50 വയസ്സിന്‌ മുകളിലുള്ളവർ, അമിതവണ്ണവും ഭാരവുമുള്ളവർ, നേരത്തേ റേഡിയേഷൻ തെറാപ്പി ചെയ്തവർ, ഹോർമോൺ തെറാപ്പി ചെയ്തവർ എന്നിവർക്കാണ്‌ രോഗം വരാനുള്ള സാധ്യത കൂടുതൽ. 95–-99 ശതമാനംവരെ ഭേദമാക്കാൻ കഴിയുന്നതാണ്‌ രോഗം . ശസ്‌ത്രക്രിയ തന്നെയാണ്‌ പ്രധാന ചികിത്സ. അത്‌ വിജയകരമാകാത്ത സാഹചര്യത്തിൽ കീമോതെറാപ്പി, റേഡിയേഷൻ തുടങ്ങിയ ചികിത്സകളും നടത്തും. അടുത്ത ബന്ധുക്കൾക്ക്‌ സ്തനാർബുദം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഡോക്ടറുമായി ഇത്‌ പങ്കുവയ്ക്കുന്നത്‌ നന്നാകും. Read on deshabhimani.com

Related News