ജീവിതശൈലീരോഗം: 86,181 പേർക്ക്‌ രക്താതിസമ്മർദം 67,189 പേർക്ക്‌ പ്രമേഹം



തിരുവനന്തപുരം> സംസ്ഥാനത്ത്‌ മുപ്പത്‌ വയസ്സിന്‌ മുകളിലുള്ള 7.57 ലക്ഷം പേരിൽ നടത്തിയ ജീവിതശൈലീരോഗ നിർണയ സർവേയിൽ 86,181 പേർക്ക്‌ രക്താതിസമ്മർദവും 67,189 പേർക്ക്‌ പ്രമേഹവും. 30,868 പേർക്ക്‌ ഇരുരോഗവുമുണ്ട്‌. 140 പഞ്ചായത്തിൽ ആരോഗ്യപ്രവർത്തകർ  വീടുകയറിനടത്തിയ പരിശോധനയിലാണ്‌ ഈ വിവരം. മറ്റ് പഞ്ചായത്തുകളിലേക്കും സർവേ വ്യാപിപ്പിക്കും. 59,660 പേർക്ക്‌ അർബുദ സാധ്യതയുമുണ്ട്‌. 49,412 പേർക്ക്‌ സ്തനാർബുദ സാധ്യതയാണ്.  വ്യത്യസ്ത ഘടകങ്ങൾ വിശകലനം ചെയ്ത സർവേയിൽ 1,58,407 പേർക്ക്‌ ഏതെങ്കിലുമൊരു ജീവിതശൈലീരോഗ സാധ്യത കണ്ടെത്തി. കമ്യൂണിറ്റി ബേസ്‌ഡ്‌ അസസ്‌മെന്റ്‌ ചെക്‌ലിസ്റ്റ്‌ (സിബിഎസി) സ്കോർ നാലിൽ താഴെ ലഭിക്കുന്നവർക്കാണ്‌ രോഗസാധ്യത. 30ന്‌ മുകളിലുള്ള 1.72 കോടി പേരാണ്‌ സംസ്ഥാനത്തുള്ളത്‌. ഇതിൽ 4.35 ശതമാനം (7.57 ലക്ഷം) പേരിൽനിന്ന്‌ മാത്രമാണ്‌ വിവരം ശേഖരിച്ചത്‌. 9282 പേർക്ക്‌ ക്ഷയരോഗത്തിനും 8766 പേർക്ക്‌ ഗർഭാശയ അർബുദത്തിനും 3127 പേർക്ക്‌ വദനാർബുദത്തിനും സാധ്യതയുണ്ട്‌. ഇവരെ സ്ഥിരീകരണത്തിന്‌ റഫർ ചെയ്‌തു. അർബുദം അടക്കമുള്ള പകർച്ചേതര രോഗങ്ങൾക്ക്‌ എത്രത്തോളം സാധ്യതയുണ്ടെന്ന്‌ കണ്ടെത്തി അതിവേഗം ചികിത്സിക്കുകയാണ്‌ പദ്ധതി ലക്ഷ്യം. ഒരു വർഷത്തിനകം 30ന് മുകളിലുള്ള എല്ലാവരുടെയും ജീവിതശൈലീരോഗ നിർണയ പരിശോധന പൂർത്തിയാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. Read on deshabhimani.com

Related News