ഉമ്മ കരൾ പകുത്തുനലകി; ലക്ഷദ്വീപില്‍ നിന്നുള്ള 6 മാസം പ്രായമുള്ള കുഞ്ഞിന് പുതുജീവന്‍



കൊച്ചി > ഉമ്മ കരൾ പകുത്തുനൽകി, തടസങ്ങളെ മറികടന്ന്‌ ജിവിതത്തിന്റെ തീരംതൊട്ട്‌ ലക്ഷദ്വീപില്‍ നിന്നുള്ള കൊച്ചുകുരുന്ന്‌ ഫാത്തിമ ഫില്‍സ. ലക്ഷദ്വീപിലെ ആന്ത്രോത്ത് സ്വദേശികളായ എ പി മുഹമ്മദ് ഫതാഹുദ്ദിന്റേയും കെ സി സറീനയുടേയും 6 മാസം മാത്രം പ്രായമുള്ള മകള്‍ ഫാത്തിമ ഫില്‍സയാണ് കൊച്ചി വിപിഎസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റലില്‍ വിജയകരമായി നടന്ന കരള്‍മാറ്റ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ നേടിയത്. ജന്മനായുള്ള കരള്‍രോഗമായിരുന്നു കുഞ്ഞുഫാത്തിമയുടെ ജീവന് ഭീഷണിയായത്. എത്രയും നേരത്തേ കരള്‍ മാറ്റിവെയ്ക്കുക മാത്രമായിരുന്നു പോംവഴി. കോവിഡും തുടർന്നുണ്ടായ ദ്വീപുവാസികള്‍ നേരിട്ട യാത്രാവിലക്കുകളും വെല്ലുവിളിയായെങ്കിലും തടസങ്ങളെ മറികടന്ന് ഫാത്തിമമോള്‍ ജീവിതം തിരികെ പിടിച്ചു. ഉമ്മ സറീനയാണ് കരള്‍ ദാനം ചെയ്തത്. കേരളത്തില്‍ കരള്‍ മാറ്റിവെയ്ക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞുങ്ങളിലൊരാളാണ് ഫാത്തിമ. കരള്‍വീക്ക ലക്ഷണങ്ങളെ തുടർന്ന്‌ രണ്ടു മാസം പ്രായമുള്ളപ്പോള്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും അണുബാധ മൂലം സ്ഥിതി ഗുരുതരമാകുകയാരുന്നു. ഡോ. അഭിഷേക് യാദവ്‌ ഡോ. നവനീതന്‍ സുബ്രഹ്മണ്യന്‍, ഡോ. ഫദല്‍ വീരാന്‍കുട്ടി, ഡോ. ധാരാവ് ഖെരാഡിയ, ഡോ. നിത ജോര്‍ജ് എന്നിവരുള്‍പ്പെടെ 25ഓളം ഡോക്ടര്‍മാരുടെ സംഘമാണ്‌ ഫാത്തിമയുടെ ചികിത്സയ്‌ക്ക്‌ നേതൃത്വം നല്‍കിയത്. Read on deshabhimani.com

Related News