ഇത് കേരളത്തിന്റെ മാതൃക; ക്രിസ്‌മസ് കരോള്‍ സംഘത്തിന് ക്ഷേത്രത്തില്‍ സ്വീകരണം; ക്ഷേത്രത്തിലെ ദീപം തെളിയിക്കാന്‍ പള്ളിവികാരി; ആഘോഷങ്ങളെ പ്രതിരോധങ്ങളാക്കി മലയാളികള്‍



കൊച്ചി > ജാതി മത ഭേദങ്ങളില്ലാതെ ആഘോഷങ്ങള്‍ പങ്കുവെക്കുന്നവരാണ് മലയാളികള്‍. മറ്റിടങ്ങളില്‍ നിന്നും കേരളത്തെ വേറിട്ടുനിര്‍ത്തുന്നതും ഈ സംസ്‌കാരമാണ്. അതുകൊണ്ടുതന്നെ കൂടിച്ചേരലുകള്‍ക്ക് എതിര്‍പ്പുമായി വരുന്നവര്‍ക്ക് ഒറ്റക്കെട്ടായിത്തന്നെ മലയാളികള്‍ മറുപടി നല്‍കാറുമുണ്ട്. ഓണക്കാലത്ത് കേരളത്തെ അപമാനിക്കാനിറങ്ങിയ സംഘികള്‍ ക്രിസ്‌മസ് ആയപ്പോളും വീണ്ടും വെറുപ്പിന്റെ രാഷ്ട്രീയം പറഞ്ഞ് എത്തി. ഹിന്ദുവീടുകളില്‍ ക്രിസ്‌മസ് നക്ഷത്രം ഇടരുതെന്നും ഹിന്ദുകുട്ടികളെ സ്‌കൂളില്‍ ക്രിസ്‌മസ് ആഘോഷിക്കാന്‍ അനുവദിക്കരുതെന്നും വരെ പ്രചരണം നടത്തി. രാജ്യത്തിന്റെ പലഭാഗങ്ങളിലും കരോള്‍ സംഘത്തിനുനേരെ ആക്രമണങ്ങളുമുണ്ടായി. എന്നാല്‍ വര്‍ഗീയവാദികളുടെ ഈ പരിശ്രമങ്ങളൊന്നും ഇവിടെ ഏല്‍ക്കില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് കേരളം. മതഭേദങ്ങളില്ലാതെ നടക്കുന്ന കരോള്‍ പരിപാടികളുടെയും ക്രിസ്മസ് ആഘോഷങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും 'വര്‍ഗീയവാദികള്‍ക്ക് മറുപടി' എന്ന് പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ സജീവമായിട്ടുണ്ട്. ക്ഷേത്രത്തില്‍ നിന്നും ക്രിസ്‌മസ് കരോള്‍ ആരംഭിക്കുന്ന വീഡിയോ ഏറെ ഷെയര്‍ ചെയ്യപ്പെട്ടവയില്‍ ഒന്നാണ്. തിരുവനന്തപുരം പ്‌ളാമൂട്ടുക്കുട ഇഎംഎസ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്‌ളബ് സാംസ്‌കാരിക കൂട്ടായ്‌മ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച കരോളാണ് ശ്രദ്ധേയമായത്. പള്ളിയിലെ നിസ്‌കാരത്തിനു ശേഷം കരോള്‍  സംഘത്തെ സ്വീകരിക്കുന്ന ചിത്രവും കാസര്‍ഗോഡ് കമ്മാടം ഭഗവതി ക്ഷേത്രത്തില്‍ പള്ളിവികാരി ഫാദര്‍ ജോണ്‍ മുല്ലക്കര ദീപം തെളിയിക്കുന്ന ചിത്രവും വൈറലായിക്കഴിഞ്ഞു.   മുന്‍ വര്‍ഷങ്ങളിലും ഇവയെല്ലാം നടന്നുപോന്നിരുന്നുവെങ്കിലും ആഘോഷങ്ങള്‍ പ്രതിരോധങ്ങള്‍ കൂടിയാകുകയാണെന്നാണ് മലയാളികള്‍ പറയുന്നത്.   Read on deshabhimani.com

Related News