പാട്ടിനു ചുവപ്പ് പകർന്ന വയലാറിന് രക്തം പകർന്ന ഓർമ... വയലാർ ഓർമദിനത്തിൽ വി ടി മുരളി എഴുതുന്നു



പ്രിയ കവി വയലാറിന്റ ഓർമദിനത്തിൽ, വിദ്യാർത്ഥിയായിക്കെ വയലാറിനായി രക്തം നൽകിയതിന്റെ ഓർമ പങ്കുവെച്ച് വി ടി മുരളി.  1975 ൽ തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ വിദ്യാർത്ഥിയായിരിക്കുന്ന കാലത്താണ് അദ്ദേഹം മരിച്ചത്. അവസാന നാളുകളിൽ അദ്ദേഹത്തിന് രക്തം ആവശ്യമായി വന്നപ്പോൾ വയലാറിന് രക്തം കൊടുക്കേണ്ടത് എന്റെ ബാദ്ധ്യതയാണെന്നാണ് ഞാൻ കരുതിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്കിൽ പോയി രക്തം നൽകിയതിന്റെ ഓർമയ്‌ക്കായി ഞാനിപ്പോഴും ഈ മഞ്ഞ കാർഡ് സൂക്ഷിക്കുന്നെന്നും ഈ കാർഡ് എനിക്കിപ്പോഴും ഒരുപാട് ഓർമകളും അഭിമാനവും നൽകുന്നുണ്ടെന്നും അദ്ദേഹം ഫെയ്‌‌സ്‌‌ബുക്കിൽ കുറിച്ചു. ഫെയ്‌സ്‌ബുക്ക് കുറിപ്പ് ഇന്ന് പ്രിയ കവി വയലാറിന്റ ഓർമദിനം ഈ ദിനത്തിൽ എനിക്ക് വ്യക്തിപരമായ ചില ഓർമകളുമുണ്ട്. 1975 ഇൽ ഞാൻ തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ വിദ്യാർത്ഥിയായിരിക്കുന്ന കാലത്താണ് അദ്ദേഹം മരിച്ചത്. അവസാന നാളുകളിൽ അദ്ദേഹത്തിന് രക്തം ആവശ്യമായി വന്നപ്പോൾ എ ഐ എസ്‌ എഫ് പ്രവർത്തകർ അത് നൽകാൻ തയാറായി. സംഗീത കോളേജിലെ സഹപാഠികളോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ അവർ ഒഴിഞ്ഞു കളഞ്ഞു. പിന്നെ പാടാൻ പറ്റാതായിപ്പോകുമോ എന്ന പേടിയായിരുന്നു അവർക്ക്. രക്തദാനത്തെക്കുറിച്ച് ഇന്നുള്ള ശാസ്ത്രീയ ധാരണകളൊന്നും അന്ന് വ്യാപകമായി ഉണ്ടായിരുന്നില്ല. പക്ഷെ വയലാറിന് രക്തം കൊടുക്കേണ്ടത് എന്റെ ബാദ്ധ്യതയാണെന്നാണ് ഞാൻ കരുതിയത്. എന്റെ പാട്ട് എന്നത് അദ്ദേഹം കൂടി ചേർന്നതല്ലേ  എന്നൊരു ചിന്ത. എന്റെ പാട്ടിനു ചുവപ്പ് നിറം പകർന്നത് അദ്ദേഹമല്ലേ എന്നൊരു തോന്നൽ. എന്റെ ചോര അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ സഹായിച്ചെങ്കിൽ എത്ര നന്നായിരുന്നു. അതെനിക്ക് വലിയ അഭിമാനമല്ലേ എന്നൊരു വിചാരം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്കിൽ പോയി രക്തം  നൽകിയതിന്റെ ഓർമയ്ക്കായി ഞാനിപ്പോഴും ഈ മഞ്ഞ കാർഡ് സൂക്ഷിക്കുന്നു. സൂക്ഷിച്ച് നോക്കിയാൽ Donated for Vayalar Ramavarma എന്ന് കാർഡിൽ കാണാം. ഈ കാർഡ് എനിക്കിപ്പോഴും ഒരുപാട് ഓർമകളും അഭിമാനവും നൽകുന്നുണ്ട്. എഫ്ബിയിൽ ചേർന്ന കാലം തൊട്ട് ഞാൻ ഇത് ഈ ദിവസം പുതിയൊരു കുറിപ്പോടെ ഇവിടെ ഇടാറുണ്ട്. ഇത്തവണയും ഇത് ഇവിടെ  നിങ്ങളെ കാണിക്കുന്നു. ഇനിയും ഏറെ പറയാനുണ്ട്. ഇപ്പോൾ ഇത്ര മാത്രം. വയലാറിനെ ഓർമിക്കാൻ ഇതൊന്നും വേണ്ട. എന്നാലും ഓർമകളിൽ ഇത് കൂടി എനിക്കുൾപ്പെടുത്താമല്ലോ. ആദരാഞ്ജലികൾ Read on deshabhimani.com

Related News