വ്യാജചിത്ര പ്രചരണം അവസാനിപ്പിക്കാതെ സംഘപരിവാര്‍; യെച്ചൂരിയോടൊപ്പമുള്ളത് മാധ്യമപ്രവര്‍ത്തക സുഹാസിനിയല്ല, അത് ടീസ്റ്റ സെതല്‍വാദ്



കൊച്ചി >  വ്യാജചിത്ര പ്രചരണം അവസാനിപ്പിക്കാതെ സംഘപരിവാര്‍. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും 'ന്യൂയോര്‍ക്ക് ടൈംസ്' ഡല്‍ഹി റിപ്പോര്‍ട്ടര്‍ സുഹാസിനിയും ഒരുമിച്ച് നില്‍ക്കുന്നുവെന്ന തരത്തില്‍ സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നത് വ്യാജചിത്രം. സാമൂഹ്യമാധ്യമങ്ങളില്‍ സിപിഐ എമ്മിനെയും പാര്‍ടി ജനറല്‍ സെക്രട്ടറിയേയും വിമര്‍ശിച്ചു കൊണ്ട് പ്രചരിക്കുന്ന ചിത്രത്തില്‍ യഥാര്‍ത്ഥത്തിലുള്ളത് സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്. ശബരിമല വിഷയത്തില്‍ 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ടര്‍ എന്ന നിലയ്ക്ക് സുഹാസിനി എത്തിയത് സിപിഐ എമ്മിന്റെ അറിവോടെയായിരുന്നുവെന്നും ഭക്തന്മാരുടെ വികാരം മാനിക്കാതെ അവര്‍ മനപൂര്‍വം ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നുമുള്ള തരത്തിലാണ് ഫോട്ടോ വിവിധ ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നത്. സത്യത്തില്‍ ഈ ചിത്രം 2015 ആഗസ്റ്റ് രണ്ടിന്  മുംബൈയിലെ ആസാദ് മൈതാനിയില്‍ നടന്ന പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ടീസ്റ്റയും അതേ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന യെച്ചുരിയും ഒരുമിച്ചെടുത്ത ചിത്രമാണ്. ഇതാണ് സുഹാസിനിക്കൊപ്പം എന്ന വ്യാജേന സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്.  അന്നെടുത്ത ചിത്രം വിവിധ ദേശീയ - അന്തര്‍ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.  അന്ന് നടന്ന പരിപാടിയില്‍ യെച്ചൂരിയും ടീസ്റ്റയും ബിജെപിയേയും നരേന്ദ്രമോഡിയേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ബിജെപി ഭരണത്തിലെ അഴിമതിയെ കുറിച്ച് സംസാരിച്ച യെച്ചൂരി, പല വിഷയങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദി പാലിക്കുന്ന മൗനത്തേയും ചോദ്യം ചെയ്തിരുന്നു. നരേന്ദ്രമോദിയെ ഇനി മുതല്‍ മൗനേന്ദ്രമോദി എന്ന് വിളിക്കേണ്ടി വരുമെന്നും യെച്ചുരി അന്ന് പറഞ്ഞിരുന്നു. അന്നത്തെ ഭരണ കാര്യങ്ങളെ കുറിച്ചുള്ള വ്യാകുലതകള്‍ ടീസ്റ്റയും വേദിയില്‍ പങ്കുവെച്ചിരുന്നു. ശബരിമല വിഷയത്തെ മുന്‍ നിര്‍ത്തി നിരവധി വ്യാജ ചിത്രങ്ങളും പോസ്റ്റുകളുമാണ് സാമൂഹ്യമാധ്യമങ്ങള്‍ വഴി സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്. എറണാകുളം കളക്ടറേറ്റിന് സമീപം 2005 ജൂലൈ 3 ന് എസ്എഫ്ഐ  നടത്തിയ ഐതിഹാസിക കൗണ്‍സിലിംഗ് ഉപരോധസമരത്തെ ശബരിമല പ്രതിഷേധം തരത്തില്‍ ഇവര്‍ പ്രചരിപ്പിച്ചിരുന്നു.  എസ്എഫ്ഐ എറണാകുളം  മുന്‍ ജില്ലാ സെക്രട്ടറി എം ബി ഷൈനിയെ പൊലീസ് മര്‍ദ്ദിക്കുന്ന ചിത്രമാണ് ഭക്തക്കെതിരെ പൊലീസ് അതിക്രമം എന്ന നിലയില്‍ സംഘപരിവാര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നത്.   Read on deshabhimani.com

Related News