ശബരിമല: ആക്രമണങ്ങള്‍ക്കായി കണ്ണൂരില്‍ നിന്നുള്ള ആര്‍എസ്എസ് ക്രിമിനലുകളും; തെളിവുകളും ചിത്രങ്ങളും പുറത്ത്



തലശേരി > ശബരിമലയില്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നില്‍ കണ്ണൂര്‍ ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ നിന്നുള്ള ആര്‍എസ്എസ്  ക്രിമിനലുകളും. അയപ്പ ഭക്തരെന്നും സമരക്കാര്‍ എന്നും പറഞ്ഞ് അക്രമണത്തിന് നേതൃത്വം കൊടുത്തവരാണ് ഇവര്‍. മാഹി, പാനൂര്‍, തലശേരി എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള, കൊലപാതക കേസുകളില്‍ ഉള്‍പ്പെടെ പ്രതികളായ ആര്‍എസ്എസുകാരാണ് അയ്യപ്പ വേഷത്തില്‍ എത്തി ഭക്തരെ അക്രമിക്കുകയും ശബരിമലയിലും സമീപ പ്രദേശങ്ങളിലും കലാപം ശ്രമം നടത്തുകയും ചെയ്തത്. മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കൊപ്പവും വടക്കന്‍ മേഖലയില്‍ നിന്നുള്ള  ആര്‍എസ്എസുകാരുണ്ട്. പ്രത്യേക വാഹനങ്ങളിലാണ് ഇവരെ സ്ഥലത്തെത്തിച്ചത്. തലശേരിയില്‍ നിന്നുള്ള 15 ആര്‍എസ്എസുകാര്‍ പമ്പയിലും പരിസരങ്ങളിലും എത്തിയതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിനും വിവരം ലഭിച്ചിട്ടുണ്ട്. മനപൂര്‍വം അക്രമം സൃഷ്ടിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനായി എത്തിയ ഇവരില്‍ ചിലര്‍ അക്രമത്തിന് തൊട്ടു മുന്‍പ് എരുമേലിയില്‍ നിന്ന് സെല്‍ഫിയെടുത്ത് നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇങ്ങനെ പോസ്റ്റ് ചെയ്തതില്‍ നിന്നും മാഹിയിലെ കാര്‍ത്തു വിജയിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിലയ്ക്കലെ അക്രമത്തിലും ഇയാള്‍ പങ്കെടുത്തതായി സൂചനയുണ്ട്. തലശേരി ടെമ്പിള്‍ ഗേറ്റ്, മാഹി ചെമ്പ്ര, വെണ്ടുട്ടായി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ക്രിമിനലുകളും ശബരിമലയും പരിസരങ്ങളിലുമുണ്ട്. ബുധനാഴ്ച രാത്രി തലശേരി രണ്ടാം ഗേറ്റ് ദൈവത്താര്‍ മഠം പരിസരത്തു നിന്ന്  ബസില്‍ ക്രിമിനലുകളെ സ്വാമി വേഷത്തില്‍ ശബരിമലയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊന്നതടക്കം നിരവധി കൊലപാതകങ്ങള്‍ നടത്തിയ കുപ്രസിദ്ധ ക്രിമിനല്‍ മാഹി ചെമ്പ്രയിലെ കുപ്പി സുബീഷിന്റേതെന്ന് സംശയിക്കുന്ന അക്രമ ദൃശ്യം നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുഖം മൂടിയ നിലയിലാണുള്ള ഇയാളുടെ ചിത്രമാണ് പ്രചരിക്കുന്നത്. പൊലീസും ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.   Read on deshabhimani.com

Related News