പടച്ചോനെ... കാത്തോളി..!! അകാലത്തിൽ വിട്ടു പിരിഞ്ഞ പാലാരിവട്ടം പാലത്തിന്റെ ആത്മാവിന് വേണ്ടി ഒരു നിമിഷം !



വിവാഹത്തിന്‌ മുമ്പുള്ള സേവ്‌ ദ ഡേറ്റ്‌ വീഡിയോകളും, ഫോട്ടോസും ഇപ്പോൾ പുതുമയുള്ള കാര്യമല്ല. പലതരം ആശയങ്ങളും ആവിഷ്‌ക്കാരങ്ങളുമായി വെഡ്ഡിങ്‌ ഫോട്ടോഗ്രഫി/ ഇവന്റ്‌ മാനേജ്‌മെന്റു്‌ കമ്പനികൾ തമ്മിൽ ഒരു മത്സരം തന്നെ ഈ മേഖലയിലുണ്ട്‌. പലപ്പോഴും കടലും കായലും മലയും കാടുമൊക്കെയാണ്‌ പശ്‌ചാത്തലമായി കാണാറുള്ളത്‌. എന്നാൽ വെഡ്ഡിങ്‌ ഫോട്ടോഗ്രഫിയിൽ സമകാലീന വിഷയവും ആശയമാക്കാം എന്നാണ്‌ പാലെറ്റ്‌ മീഡിയ പുതിയ ഫോട്ടോഷൂട്ടിലൂടെ പറയുന്നത്‌. ഇപ്പോൾ കേരളം ചർച്ച ചെയ്യുന്ന വലിയ അഴിമതിയായ പാലാരിവട്ടം പാലത്തിന്റെ ശോച്യാവസ്ഥയാണ്‌ നർമം കലർന്ന ക്യാപ്‌ഷനുകളോകടുകൂടി പാലെറ്റ്‌ മീഡിയ അവതരിപ്പിച്ചിരിക്കുന്നത്‌. കൊച്ചിയെ മുഴുവൻ കുരുക്കിലാക്കുന്ന പാലാരിവട്ടം പഞ്ചവടിപ്പാലം പണിതവരോടുള്ള പ്രതിഷേധമാണ്‌ ഇതെന്ന്‌ പാലെറ്റ്‌ മീഡിയ ഫേസ്‌ബുക്കിൽ കുറിച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ 42 കോടി മുടക്കി നിർമിച്ച നിർമിച്ച പാലം രണ്ട്‌ വർഷം കൊണ്ടാണ്‌ അടച്ചിടേണ്ടി വന്നത്‌. ഇനിയും 18.5 കോടി കൂടി ഉണ്ടെങ്കിലേ പാലം പഴയ സ്ഥിതിയിലാകൂ എന്നാണ്‌ ഈ ശ്രീധരൻ അടക്കമുള്ള വിദ്‌ഗദർ പരിശോധനയ്‌ക്കുശേഷം പറഞ്ഞത്‌. ന്യൂജെൻ വെഡ്ഡിങ്‌ കമ്പനികൾവരെ ഈ അഴിമതിയോടുള്ള രോഷം രസകരമായി പ്രകടിപ്പിക്കുമ്പോൾ അന്നത്തെ പൊതുമരാമത്ത്‌ മന്ത്രിയായ ഇബ്രാഹിംകുഞ്ഞിനെയും, മുഖ്യമന്ത്രി ഉമ്മൻചാണ്ടിയേയും യുഡിഎഫിനേയും വെള്ളപൂശാനുള്ള ശ്രമത്തിലാണ്‌ പ്രമുഖ വലത്‌ മാധ്യമങ്ങൾ എന്നതും ഓർക്കേണ്ടതാണ്‌. "'അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു പോയ പാലത്തിന്റെ ആത്മാവിന് വേണ്ടി ഒരു നിമിഷം !'' എന്ന ക്യാപ്‌ഷനോടുകൂടിയാണ്‌ ഫോട്ടോസ്‌ തുടങ്ങുന്നത്‌. സച്ചിൻ, ദേവിക എന്നിവരുടെ കല്ല്യാണത്തിന്‌ മുന്നോടിയായുള്ള ഫോട്ടോഷൂട്ടാണ്‌ സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായിരിക്കുന്നത്‌. രാഹുൽ വി രാജുവിന്റേതാണ്‌ ഫോട്ടോയും ആശയവും.   Read on deshabhimani.com

Related News