'ക്രിസ്ത്യന്‍ സഭകളില്‍ സ്ത്രീകള്‍ക്ക് മിണ്ടാമോ'; ഇവിടേയും വേണ്ടേ തുല്യത



"സഭയില്‍ സ്ത്രീകള്‍ മിണ്ടരുതെന്ന" അപ്പോസ്തലന്റെ വിലക്ക് അക്ഷരം പ്രതി അനുസരിക്കുന്ന സഭാ വിശ്വാസികള്‍ മുത്തലാഖും മുസ്ലീം സ്ത്രീകളുടെ നീതിനിഷേധവും മാത്രം ചര്‍ച്ചചെയ്താല്‍ പോര. ഇടയ്ക്കെങ്കിലും ക്രിസ്ത്യാനികള്‍ സ്വന്തം സഭയിലെ സ്ത്രീകളെ കുറിച്ചും ഒന്ന് ആലോചിക്കണമെന്ന് സഭാവിശ്വാസികൂടിയായ നിജു ആന്‍ ഫിലിപ്പ് . പെറ്റുവീണ കുഞ്ഞിന്റെ മാമോദീസാ ചടങ്ങില്‍ തുടങ്ങി ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനും രണ്ടു നീതി നല്‍കുന്ന സഭ. പൌരോഹിത്യത്തില്‍ മാത്രമല്ല; പള്ളി കമ്മിറ്റിയിലും കൂദാശകളിലും കുര്‍ബാനകളിലുമുള്ള വേര്‍ത്തിരിവ്. കപ്യാര്‍ സമാധാനം കൈമാറുന്നതും ആദ്യം ആണുങ്ങള്‍ക്ക്. പുരോഹിതന്‍ പോയിട്ട് ഒരു സ്ത്രീ കപ്യാരുപോലുമില്ലാത്ത സഭകളാണ് ഒട്ടും സ്ത്രീവിരുദ്ധനല്ലാത്ത ക്രിസ്തുവിന്റെ പേരിലുള്ള സഭകളെന്നും നിജു. നിജു ആന്‍ ഫിലിപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചുവടെ ഞങ്ങള്‍ ക്രിസ്ത്യാനികള്‍ സ്ത്രീവിരുദ്ധരല്ല മുത്തലാക്ക് നിരോധിക്കപ്പെട്ട വിധി സ്വാഗതാര്‍ഹം തന്നെ.മുസ്ളിം സ്ത്രീകള്‍ അനുഭവിക്കേണ്ടി വന്ന മനുഷ്യത്വരഹിതമായ വിവാഹമോചനങ്ങള്‍ പലപ്പോഴും എനിക്കും വേദനയും അമര്‍ഷവും ഉളവാക്കിയിരുന്നു.ആ വിധി പ്രസ്താവനയില്‍ വലിയ സന്തോഷം ഉണ്ട്.എന്തേ,എന്നിട്ട് അന്ന് അതിനെ പറ്റി ഒന്നും എഴുതി കണ്ടില്ല എന്ന ചോദ്യങ്ങള്‍ക്ക് ഞാന്‍ മനപ്പൂര്‍വം പ്രതികരിച്ചില്ല.കാരണം,മുസ്ളിം സ്ത്രീകള്‍ എല്ലാം വലിയ നീതി നിഷേധത്തിന് ഇരയാകുന്നു എന്നു രോഷം കൊള്ളുകയും പോസ്റ്റുകള്‍ ഇടുകയും ചെയ്യുന്നവര്‍ സ്വന്തം മതത്തിലെ സ്ത്രീ വിരുദ്ധതയും കൂടി കാണാതെ പോകരുത്. മറ്റ് മതങ്ങളെ കുറ്റം പറയാന്‍ ഞാന്‍ ആളല്ല.എങ്കിലും ജന്മം കൊണ്ട് ക്രിസ്ത്യാനി ആണ്.മാമോദിസ മുക്കി,കുര്‍ബാനയിലും കൂദാശകളിലും പങ്കു കൊള്ളുന്ന,പെരുന്നാളുകള്‍ക്ക് പിരിവും,പള്ളിയില്‍ മാസവരിയും നേര്‍ച്ചകളും നല്‍കി പോരുകയും ചെയ്യുന്ന ഒരു socalled വിശ്വാസി.ക്രിസ്തു പറഞ്ഞത് എത്രത്തോളം ഞാന്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നുണ്ട് എന്നത് എനിക്ക് തന്നെ വലിയ ഉറപ്പില്ലാത്ത കാര്യമാണ്.എങ്കിലും എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുകയും,ചില നോമ്പുകള്‍ നോക്കുകയും ജീവിതത്തിലെ വിഷമഘട്ടങ്ങളില്‍ എന്നെ കരുതാന്‍ ദൈവം ഉണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒരു ശരാശരി വിശ്വാസി. എന്റെ കുഞ്ഞുനാളുകളില്‍ മുതല്‍ മനസില്‍ വന്നു കയറിയ ചില സംശയങ്ങള്‍ ഉണ്ട്,ചിലത് വളര്‍ന്ന് വലുതായി കഴിഞ്ഞും.ആദ്യമായി ഒരു ആണ്‍കുഞ്ഞിന്റെയും പെണ്‍കുഞ്ഞിന്റെ മമോദിസയില്‍ പങ്കെടുത്തപ്പോഴാണ് എന്നെ അത്ഭുതപ്പെടുത്തിയ ആ സംഭവം ഉണ്ടായത്.കുഞ്ഞിനെ മമോദിസ മുക്കിയ ശേഷം പുരോഹിതന്‍ കുഞ്ഞിനെ കയ്യില്‍ ഏറ്റു വാങ്ങുന്നു.മദ്ബഹയുടെ വാതില്‍പ്പടിയില്‍ ചുംബിക്കാന്‍ കൊണ്ടുപോകുന്നു.തിരിച്ചു കൊണ്ടു വരുന്നു.ആണ്‍കുഞ്ഞിനെ മദ്ബഹായിലേക്ക് എടുത്തു കൊണ്ട് പോകുന്നു ത്രോണോസില്‍ ചുംബിക്കാന്‍ അനുവദിക്കുന്നു.തിരികെ തരുന്നു.ജനിച്ചു ദിവസങ്ങള്‍ മാത്രമായ ആ പെണ്കുഞ്ഞിന് എന്ത് ആശുദ്ധിയാണ്?എനിക്ക് ഇന്നും അറിയില്ല.സഭ മണവാട്ടിയും ക്രിസ്തു മണവാളനും എന്നു പഠിപ്പിക്കുന്ന സഭാ ചട്ടങ്ങള്‍ തന്നെ ഇങ്ങനെയും ചിലത് ഉണ്ടാക്കി വെച്ചിട്ടുണ്ട്. മദ്ബഹായില്‍ മാതാവിന്റെ ചിത്രം വെക്കുന്ന പള്ളികളിലാണ് പെണ്കുട്ടികള്‍ക്ക് ഈ അയിത്തം എന്നും കൂടി കൂട്ടി വായിക്കണം. ഒരു പള്ളികമ്മറ്റിയിലും പെണ്ണുങ്ങള്‍ക്ക് പ്രാതിനിധ്യമില്ല. പള്ളി ഭരണസമിതികളില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം പോലുമില്ല.കാരണം,'സ്ത്രീകള്‍ സഭയില്‍ മിണ്ടരുത്' എന്നു അപ്പോസ്തോലന്‍ വിലക്കിയിട്ടുണ്ടല്ലോ!'നീ ഉണ്ടില്ലെങ്കിലും അവളെ ഊട്ടണം.നീ ഉടുത്തിലെങ്കിലും അവളെ ഉടുപ്പിക്കണം' എന്നിങ്ങനെയും അപ്പോസ്തോലന്‍ പറഞ്ഞിട്ടുണ്ടെന്ന് സൌകര്യ പൂര്‍വം മറന്നാലും ഇത്തരം സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ തങ്ങള്‍ മറക്കില്ല എന്നുള്ള കാര്യത്തില്‍ ഞങ്ങള്‍ ക്രിസ്ത്യാനികള്‍ പ്രതിജ്ഞാബദ്ധരാണ്.. വനിതാ സമാജങ്ങളുണ്ട്.പക്ഷെ അതിന്റെ രക്ഷാധികാരിയും പ്രസിഡന്റും ഒക്കെ അച്ചന്‍മാരും തിരുമേനിമാരുമാണ്.കാരണം ഞങ്ങള്‍ സ്ത്രീകള്‍ തീരുമാനങ്ങള്‍ എടുക്കാനും കൂട്ടായ്മകള്‍ മുന്‍പോട്ട് നടത്താനും കാര്യപ്രാപ്തിയും ബുദ്ധിയുമില്ലാത്തവര്‍ ആണല്ലോ! സ്ത്രീകള്‍ തലയില്‍ മൂടുപടമിടണം, ആര്‍ത്തവകാലത്ത് പള്ളിയില്‍ കയറരുത്,ബൈബിള്‍ വായിക്കരുത്,പ്രസവശേഷം മൂന്നു മാസം പള്ളിയില്‍ പ്രവേശിക്കരുത് എന്നിങ്ങനെ ജനിച്ച പെണ്കുഞ്ഞിനും മൂന്നു മാസം വരെ പള്ളിയില്‍ പ്രവേശിക്കാന്‍ വിലക്കുണ്ട്.ഇതൊക്കെ അലിഖിതമാണ് എന്നാണ് എന്റെ അറിവ്. പൌരോഹിത്യംപുരുഷന് മാത്രമുള്ള വരമാണ്.പള്ളിയിലെ ശുശ്രൂഷകളിലും,കൂദാശകളിലും ഭാഗഭാക്കാവാന്‍ പള്ളിയകത്തു മാറി നിലക്കാനെ നമുക്ക് അധികാരമുള്ളൂ.കുര്‍ബാനയ്ക്ക് ശേഷമുള്ള കൈമുത്തലും നേര്‍ച്ചയിടലും പുരുഷന്മാരുടെ ഊഴം കഴിഞ്ഞിട്ട് സ്ത്രീകള്‍ക്ക് ആകാം.റാസയിലും,പ്രദിക്ഷണത്തിലും വരിയുടെ പിന്‍ഭാഗത്ത് നില്‍ക്കാം.കുരിശും മേക്കട്ടിയും ഒക്കെ പുരുഷന്മാര്‍ക്ക്,കുടയോ കൊടിയോ ഒക്കെ പിടിച്ചു സ്ത്രീകള്‍ പുറകെ.ധൂപകുറ്റി, മറുവഹസ,മണി ആദിയായവ തൊട്ട് ആശുദ്ധമാക്കാനെ പാടില്ല. വിവാഹത്തിന് വരനും അവന്റെ പരിവാരങ്ങളും വാഹനത്തില്‍ നിന്നു ഇറങ്ങി പള്ളിയില്‍ പ്രവേശിച്ചിട്ടേ വധുവും ബന്ധുക്കളും പള്ളിയിലേക്ക് പ്രവേശിക്കാവൂ,. അതില്‍ ഒരല്‍പ്പം മാറ്റം ഇപ്പോഴത്തെ വീഡിയോ ഗ്രാഫര്‍മാര്‍ കൊണ്ടു വന്നിട്ടുണ്ട്.അല്പം ആശ്വാസം. സമാധാനം കപ്യാര്‍ ആദ്യം കൈമാറുന്നത് പുരുഷന്മാര്‍ക്കാണ്.ശെഷം സ്ത്രീകള്‍ക്ക്.എന്തിന് സ്ത്രീകള്‍ക്ക് കപ്യാര്‍ പദവിയും വഹിക്കാന്‍ അനുവാദമില്ല. സഭയില്‍ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പുരുഷന്മാരുടെ പാദങ്ങളെ പുരോഹിതന്‍ കഴുകാറുള്ളൂ. ചില പള്ളികളില്‍ മറിച്ചു കാണുന്നത് നല്ല തുടക്കം തന്നെ. ക്രിസ്തു ഒരു സ്ത്രീ വിരുദ്ധനല്ലെന്ന് എനിക്ക് ഉറപ്പുണ്ട്.ആ മാതിരി പ്രസ്താവനകള്‍ ഒന്നും അദ്ദേഹം നടത്തിയിട്ടുമില്ല.വേശ്യകളെയും ചുങ്കക്കാരനെയും ചേര്‍ത്തു നിര്‍ത്തിയ വിപ്ളവകാരി.?? ചുരുക്കത്തില്‍ ക്രിസ്തീയ  സഭാവിശ്വാസത്തിലും ബൈബിളിലും ധാരാളം സ്ത്രീവിരുദ്ധത കാണാന്‍ സാധിക്കും.ഇതൊക്കെ സഹിച്ചു ജീവിക്കുന്ന ഒരു ഹതഭാഗ്യ എന്ന നിലയില്‍ മുത്തലാക്കിനെ വിമര്‍ശിക്കാന്‍ ഞാനാളല്ല ഒടുവിലാന്‍ ഫേസ്ബുക്ക് ഉള്ള അച്ചന്മാരെ കണ്ടിട്ടുണ്ട്,പക്ഷെ ഫേസ്ബുക്കിലുള്ള കന്യാസ്ത്രീകളെ ഞാന്‍ കണ്ടിട്ടില്ല NB. മതം പൊട്ടിയൊലിപ്പിച്ചു കൊണ്ട് ആര് ഈ പോസ്റ്റിനു അടിയിൽ കമാന്റിയാലും അപ്പോൾ തന്നെ ബ്ലോക്കാപ്പീസിലേക്ക് വിടും.ആരോഗ്യകരമായ ചർച്ചകൾക്ക് തയാറാണ്.ഞാൻ യാക്കോബായ വിശ്വാസത്തിൽ ജനിച്ചു,ഓർത്തോഡോക്സ് സഭയിലേക്ക് വിവാഹിതയായി.ഞങ്ങളുടെ സഭാപാരമ്പര്യം ഇതാണ്.ഞങ്ങളുടെ പുരോഹിതന്മാർക്ക് വിവാഹം കഴിക്കാം.അതേ,ഞങ്ങളുടെ സഭകളാണ് പരസ്പരം കോടതിയിലും പള്ളിയിലും തെരുവിലും തമ്മിൽ തല്ലുന്നത് Read on deshabhimani.com

Related News