'മുഴുവന്‍ ആചാരവിധികളോടും തന്നെ അയ്യപ്പനെ കാണണം'; വ്രതമാരംഭിച്ച് യുവതി



കൊച്ചി > ശബരിമല ദര്‍ശനത്തിന് ആചാര വിധി പ്രകാരം 41 ദിവസത്തെ വ്രതമെടുത്ത് അയ്യപ്പനെ കാണാന്‍ മാലയിട്ട് കണ്ണൂര്‍ സ്വദേശിനി. താനൊരു വിശ്വാസിയാണെന്നും പോകാന്‍ കഴിയില്ലെന്ന് ഉറപ്പുണ്ടായിട്ടും വര്‍ഷങ്ങളായി മണ്ഡലവ്രതം അനുഷ്ഠിക്കാറുണ്ടെന്നും കോളേജ് അധ്യാപിക കൂടിയായ രേഷ്‌മാ നിഷാന്ത് പറയുന്നു. സുപ്രീംകോടകതി വിധി വന്ന സാഹചര്യത്തില്‍  എല്ലാവരുടെയും സഹായം അഭ്യര്‍ത്ഥിക്കുന്നുവെന്നും രേഷ്‌മ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അമ്പലത്തില്‍ വച്ച് മാലയിടുന്നതിന്റെ ദൃശ്യങ്ങള്‍ക്കൊപ്പമായിരുന്നു പോസ്റ്റ്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വര്‍ഷങ്ങളായി മാലയിടാതെ,മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ട്, പോകാന്‍ കഴിയില്ലെന്ന ഉറപ്പോട് കൂടിത്തന്നെ. പക്ഷേ,കോടതി വിധി അനുകൂലമായ നിലവിലെ സാഹചര്യത്തില്‍ അയ്യപ്പനെ കാണാന്‍ പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്. വിപ്ലവമായിട്ടല്ലെങ്കില്‍ കൂടിയും, ഇന്ന് ഒരു വിശ്വാസി അതിന് തയ്യാറാവുക എന്നത് നാളെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികള്‍ക്ക് ശബരിമല കയറാനുള്ള ഊര്‍ജമാവും എന്ന് തന്നെ കരുതുന്നു. മുഴുവന്‍ ആചാര വിധികളോടും കൂടി തന്നെ, മാലയിട്ട്, 41 ദിവസം വ്രതം അനുഷ്ഠിച്ച്, മത്സ്യ മാംസാദികള്‍ വെടിഞ്ഞ്, ഭര്‍തൃ സാമീപ്യത്തില്‍ നിന്നകന്ന് നിന്ന്, അയ്യപ്പനെ ധ്യാനിച്ച്, ഈശ്വര ചിന്തകള്‍ മാത്രം മനസില്‍ നിറച്ച്, ഇരുമുടികെട്ടു നിറച്ച്... ആര്‍ത്തവത്തെക്കുറിച്ചുള്ള ചോദ്യം പ്രതീക്ഷിക്കുന്നതു കൊണ്ടു തന്നെ, വിയര്‍പ്പുപോലെ, മലമൂത്ര വിസര്‍ജ്യം പോലെ ശരീരത്തിന് ആവശ്യമില്ലാത്ത പുറം തള്ളല്‍ മാത്രമായി അത് കാണുന്നതു കൊണ്ടു തന്നെ പൂര്‍ണ ശുദ്ധിയോടു കൂടി തന്നെ വ്രതം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.. വിശ്വാസത്തില്‍ ആണ്‍ പെണ്‍ വേര്‍തിരിവുകളില്ല. തുല്യനീതിക്ക് വേണ്ടിയുള്ള ഈ യാത്രയില്‍ കൂടെ നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. സര്‍ക്കാരിന്റെയും പൊതു സമൂഹത്തിന്റെയും എല്ലാ വിധ സഹായവും അഭ്യര്‍ത്ഥിക്കുന്നു.  Read on deshabhimani.com

Related News