ഒരു കോളേജ് പ്രിന്‍സിപ്പാള്‍ അങ്ങനെയൊക്കെ ചെയ്യുമോ? ചോദ്യത്തിനു മറുപടിയുമായി മഹാരാജാസ് ചെയര്‍മാന്‍
എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍നിന്ന് ബോംബും വടിവാളും കണ്ടെത്തിയെന്ന യുഡിഎഫ് ആരോപണവും, ഇത് ചുവട് പിടിച്ച ചില മാധ്യമ വാര്‍ത്തകളും കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച ആയിരുന്നു. എന്നാല്‍ ഈ പ്രചാരണം നുണയെന്ന് പിന്നീട് തെളിഞ്ഞു. പൊലീസ് അന്വേഷണത്തിലോ എഫ്ഐആറിലോ വടിവാളോ ബോംബോ കണ്ടെത്തിയതായി ഒരിടത്തും പറയുന്നതേയില്ല. സംസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ കലാലയത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ചില മാധ്യമങ്ങള്‍ എഫ്ഐആറില്‍ ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് വ്യാജപ്രചാരണം നടത്തുകയായിരുന്നു. കുട്ടികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കാന്‍ പ്രിന്‍സിപ്പാള്‍ ഒരുക്കിയ നാടകമാണിതെന്ന് അന്നുതന്നെ വിദ്യാര്‍ഥികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ചും സംശയങ്ങള്‍ പലരും പ്രകടിപ്പിച്ചു. 'പിന്നെ, ഒരു കോളേജ് പ്രിന്‍സിപ്പാള്‍ കുട്ടികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുവാന്‍ വടിക്കഷ്ണങ്ങള്‍ എടുത്തു പൊതിഞ്ഞു വെക്കുവാന്‍ തയ്യാറാകുമോ ?' എന്നൊക്കെ ചോദ്യങ്ങള്‍ ഉയര്‍ന്നു. ഇത് സംബന്ധിച്ച് കോളേജ് ചെയര്‍മാന്‍ അശ്വിന്‍ പി ദിനേശ് മുന്‍ അനുഭവങ്ങള്‍ സഹിതം ഫേസ്ബുക്കില്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കാന്‍ തണല്‍ ഒരുക്കിയെന്ന കുറ്റത്തിന് മരത്തിനു വധശിക്ഷ വിധിച്ച നീതിപതിയായ പ്രിന്‍സിപ്പാള്‍, പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ ചൂടുപറ്റുവാനാണ് കോളേജില്‍ വരുന്നതെന്ന് ക്ളാസ്സില്‍ കയറി പെണ്‍കുട്ടികളെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി പറഞ്ഞ ഫെമിനിസ്റ്റായ പ്രിന്‍സിപ്പാളിനെ തിരിച്ചറിയണമെന്നാണ് അശ്വിന്‍ പറയുന്നത്. അശ്വിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.... മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തി. ഇത് തങ്ങളെ പുറത്താക്കുവാനുള്ള പ്രിൻസിപ്പാളിന്റെ നാടകമാണെന്നു വിദ്യാർത്ഥികൾ ആരോപിച്ചു. പിന്നെ , ഒരു കോളേജ് പ്രിൻസിപ്പാൾ കുട്ടികളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കുവാൻ വടിക്കഷ്ണങ്ങൾ എടുത്തു പൊതിഞ്ഞു വെക്കുവാൻ മാത്രം തരംതാഴുമോ ? വാർത്ത കേൾക്കുന്ന ഏതൊരു വ്യക്തിക്കും തോന്നാവുന്ന ഒരു സംശയമാണിത്. എന്നാൽ വനിതാദിന സന്ദേശമായി പെൺകുട്ടികൾ ആൺകുട്ടികളുടെ മുഖത്തുനോക്കി സംസാരിക്കരുതെന്നു സ്റ്റേജിൽ കയറി പ്രസംഗിച്ച മാതൃസ്നേഹത്തിന്റെ പ്രതീകമായ ഞങ്ങടെ പ്രിൻസിപ്പാളിനെ നിങ്ങൾ അറിയണം. അടുത്ത കലോത്സവത്തിൽ പങ്കെടുക്കില്ലെന്നു നിങ്ങൾ എഴുതി ഒപ്പിട്ടു തന്നാൽ ഈ വർഷത്തെ കലോത്സവത്തിന്റെ അറ്റന്റൻസ് തരാമെന്നു പറഞ്ഞ ഉദാരമതിയായ ഞങ്ങടെ പ്രിൻസിപ്പാളിനെ നിങ്ങൾ അറിയണം. പെൺകുട്ടികൾ ആൺകുട്ടികളുടെ ചൂടുപറ്റുവാനാണ് കോളേജിൽ വരുന്നതെന്ന് ക്ലാസ്സിൽ കയറി പെൺകുട്ടികളെ എഴുന്നേൽപ്പിച്ചു നിർത്തി പറഞ്ഞ ഫെമിനിസ്റ്റായ ഞങ്ങടെ പ്രിൻസിപ്പാളിനെ നിങ്ങൾ അറിയണം. ന്യായമായി ആവശ്യങ്ങൾ ഉന്നയിച്ചു സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ സ്ത്രീ പീഡനത്തിന് കേസ് കൊടുക്കുകയും വനിതാ കമ്മീഷനിൽ പരാതിപ്പെടുകയും ചെയ്‌തു വിദ്യാർത്ഥികളുടെ ഭാവി ശോഭനമാക്കുന്ന ഞങ്ങടെ പ്രിൻസിപ്പാളിനെ നിങ്ങൾ അറിയണം. ക്യാമ്പസ് തലത്തിൽ തീർക്കാവുന്ന പ്രശ്നങ്ങൾ പോലീസ് കേസുകളിൽ കൊണ്ടെത്തിച്ചും വ്യക്തി വൈരാഗ്യമുള്ളവരെ തിരഞ്ഞുപിടിച്ചു ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കള്ളക്കേസിൽ കുടുക്കി നല്ലനടപ്പു കാട്ടിത്തരുന്ന പ്രിൻസിപ്പാളിനെ നിങ്ങൾ അറിയണം. കലോത്സവത്തിന് പോകാൻ പണമില്ലാതെ ബക്കറ്റ് പിരിവിനിറങ്ങിയ വിദ്യാർത്ഥികളെ മാധ്യമങ്ങൾക്കു മുന്നിൽ ഗുണ്ടാ പിരിവുകാരെന്നു പറഞ്ഞു അനുമോദിച്ച പ്രിൻസിപ്പാളിനെ നിങ്ങൾ അറിയണം. സഹായമഭ്യർത്ഥിച്ചു കോളേജിലെത്തുന്ന അശരണർക്കു വേണ്ടി പിരിവുനടത്തിയ വിദ്യാർത്ഥികളെ തെണ്ടിപ്പിള്ളേരെന്നു വിളിച്ചഭിനന്ദിച്ച പ്രിൻസിപ്പാളിനെ നിങ്ങൾ അറിയണം. പ്രായപരിധി വിഷയത്തിൽ കക്ഷി രാഷ്ട്രീയത്തിനതീതമായി സ്വന്തമായി നിലപാടെടുത്തു സമരം ചെയ്തവർക്ക് ഹോസ്റ്റൽ അടപ്പിച്ചു തെരുവിലിറങ്ങാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി കൊടുത്ത പ്രിൻസിപ്പാളിനെ നിങ്ങൾ അറിയണം. പ്രൈവറ്റ് ഹോസ്റ്റലിൽ താമസിക്കാൻ പണമില്ലെങ്കിൽ റോഡിൽ പാ വിരിച്ചു കിടക്കാൻ ബുദ്ധി ഉപദേശിച്ച മാർഗ ദർശിയായ പ്രിൻസിപ്പാളിനെ നിങ്ങൾ അറിയണം. അട്ടപ്പാടിയിൽ നിന്നും ഇടമലക്കുടിയിൽ നിന്നും വന്നെത്തിയ നിർധനരായ ആദിവാസി വിദ്യാർത്ഥികൾ പഠിത്തം നിർത്തിയിട്ടും മനസലിയാതെ പോയ കാരുണ്യ നിധിയായ ഞങ്ങടെ പ്രിൻസിപ്പാളിനെ നിങ്ങൾ അറിയണം. ഹാൾ ടിക്കറ്റ് വന്നിട്ടും മതിയായ അറ്റന്റൻസില്ലന്നു പറഞ്ഞു അവസാന സെമസ്റ്റർ പരീക്ഷ എഴുതുവാൻ അനുവദിക്കാതിരുന്ന നിയമപാലകയായ ഞങ്ങടെ പ്രിൻസിപ്പാളിനെ നിങ്ങൾ അറിയണം. ചർച്ചക്ക് കയറി ചോദ്യങ്ങൾ ചോദിച്ചാൽ ഉത്തരം മുട്ടുമ്പോൾ പുച്ഛഭാവത്തിൽ മുഖം കുമ്പിട്ടു ഡെസ്കിൽ ചൊറിയുന്ന ഉത്തരവാദിത്വ ബോധമുള്ള ഞങ്ങടെ പ്രിൻസിപ്പാളിനെ നിങ്ങൾ അറിയണം. സ്വന്തം സഹപ്രവർത്തകയെ കുടുക്കുവാൻ ഒരു വിദ്യാർത്ഥിയെ കരുവാക്കി ഊമക്കത്തും ആത്മഹത്യ ഭീഷണിയുമടക്കം തിരക്കഥയെഴുതി സംവിധാനം ചെയ്ത ബുദ്ധിമതിയായ ഞങ്ങടെ പ്രിൻസിപ്പാളിനെ നിങ്ങൾ അറിയണം. ഊമക്കത്തിലും ആത്മഹത്യ ഭീഷണിയിലും കഴമ്പില്ലെന്ന് അതെ ക്ലാസ്സിലെ മുഴുവൻ കുട്ടികളും എഴുതി ഒപ്പിട്ടു തന്ന കത്തിൽ ബലപ്രയോഗത്തിലൂടെ ഒപ്പിട്ടു വാങ്ങിയതാണെന്നു എഴുതി ചേർത്ത മഹാമനസ്കയായ ഞങ്ങടെ പ്രിൻസിപ്പാളിനെ നിങ്ങൾ അറിയണം. കോളേജിന് മുകളിലേക്ക് ഒടിഞ്ഞു വീണ മരം കുട്ടികളുടെ ജീവന് ഭീഷണിയായപ്പോൾ നിലനിൽപ്പിനായി സമരം ചെയ്യാൻ പഠിപ്പിച്ച വിപ്ലവകാരിയായ ഞങ്ങടെ പ്രിൻസിപ്പാളിനെ നിങ്ങൾ അറിയണം. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരിക്കാൻ തണൽ ഒരുക്കിയെന്ന കുറ്റത്തിന് മരത്തിനു വധശിക്ഷ വിധിച്ച നീതിപതിയായ ഞങ്ങടെ പ്രിൻസിപ്പാളിനെ നിങ്ങൾ അറിയണം. ഇങ്ങനെ പ്രകീർത്തിച്ചാലും പ്രകീർത്തിച്ചാലും മതിയാവാത്ത ഞങ്ങളുടെ ആരാധനാ മൂർത്തിയായ ഞങ്ങടെ പ്രിൻസിപ്പാലിനു ഒരു സില്ലി ആയുധ കഥ മെനയാലൊക്കെ എത്രയോ സിമ്പിൾ ആണ്. Read on deshabhimani.com