'ചൂഴ്‌ന്നെടുക്കാന്‍ പാഞ്ഞടുക്കുന്നവരുടെ കണ്ണുകള്‍ക്ക് കാണാനാവാത്ത പല കാഴ്ചകളും കാണുന്ന കണ്ണുകളാണ് കമ്മ്യൂണിസ്റ്റുകാരുടേത്'; സരോജ് പാണ്ഡെയ്ക്ക് മറുപടിയുമായ് എം സ്വരാജ്



കൊച്ചി > കേരളത്തിലെ സിപിഐ എം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കണമെന്ന വിവാദ പ്രസ്താവന നടത്തിയ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെക്കെതിരെ വന്‍ പ്രതിഷേധമാണുയരുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ വരെ പ്രതിഷേധം ശക്തമാണ്. വിവാദ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് എം സ്വരാജ് എംഎല്‍എ. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സംഘപരിവാറിനെതിരെ യുവ എംഎല്‍എ ആഞ്ഞടിക്കുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; കണ്ണുകള്‍... എം സ്വരാജ്. ... 'I use my eyes to See  As anyone else would I See the Colors all around me and the faces of those l love I love my eyes for they Let me see things some  can 't "... - Luna craft സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്ന് ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി പറഞ്ഞതായാണ് മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായാവാം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഉന്നത നേതാവ് ഇത്തരമൊരു പരസ്യ ഭീഷണി മുഴക്കുന്നത് . എന്തുകൊണ്ടാണ് കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് ? കണ്ണുകള്‍ തുറന്ന് ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങള്‍ കാണുന്ന മനുഷ്യരൊക്കെയും സംഘപരിവാരത്തിനെതിരായി മാറുമെന്ന ഭയമാണോ ഭീഷണിക്കു പിന്നിലുള്ളത് ?. 20 വര്‍ഷത്തേക്ക് ഗ്രാംഷിയുടെ തലച്ചോറ് പ്രവര്‍ത്തനരഹിതമാക്കണമെന്നാണ് ഇറ്റാലിയന്‍ കോടതിയില്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ വാദിച്ചത്. എല്ലാക്കാലത്തും മനുഷ്യരുടെ കണ്ണും കാതും നാവും തലച്ചോറുമൊക്കെ ഫാസിസ്റ്റുകളെ അരിശം കൊള്ളിച്ചിട്ടുണ്ട്.. ഈയം ഉരുക്കി ഒഴിക്കപ്പെട്ട കാതുകളുടെയും ചൂഴ്‌ന്നെടുത്ത കണ്ണുകളുടെയും അരിഞ്ഞു മാറ്റിയ നാവുകളുടെയും ചോര പുരണ്ട ചരിത്രം ചിലരെയൊക്കെ ഇപ്പോഴും വല്ലാതെ ഹരം കൊള്ളിക്കുന്നുണ്ടാവണം. കേരളത്തിലെ മഹാഭൂരിപക്ഷം സിപിഐം എം പ്രവര്‍ത്തകരും കണ്ണുകള്‍ ദാനം ചെയ്യുന്നവരാണെന്ന് ചൂഴ്‌ന്നെടുക്കാനായി വണ്ടി കയറാനൊരുങ്ങുന്നവര്‍ അറിഞ്ഞിട്ടുണ്ടാവില്ല . കഴിഞ്ഞ ദിവസം മരണമടഞ്ഞ അധ്യാപക പ്രസ്ഥാനത്തിന്റെ മുന്‍ നേതാവ് സ.റഷീദ് കണിച്ചേരിയുടെ കണ്ണുകള്‍ ദാനം ചെയ്ത വാര്‍ത്ത മാധ്യമങ്ങളിലെല്ലാം വന്നുവെങ്കിലും ചോര കുടിക്കാനും ചൂഴ്‌ന്നെടുക്കാനുമുള്ള ആവേശത്തിനിടയില്‍ ഇതൊന്നും ഇക്കൂട്ടര്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. സിപിഐ എം പ്രവര്‍ത്തകര്‍ കണ്ണുകള്‍ ദാനം ചെയ്യുന്നത് മറ്റൊരാളുടെ ജീവിതത്തില്‍ പ്രകാശം പകരാനാണ്. ആര്‍ എസ് എസ് കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്ന് ആക്രോശിക്കുന്നത് ചോര കുടിയ്ക്കാനാണ്. എല്ലാവരുടെയും ജീവിതം പ്രകാശപൂരിതമാക്കാന്‍ സിപിഐ എം ആഗ്രഹിക്കുന്നു. ഉള്ള വെളിച്ചം തല്ലിക്കെടുത്താന്‍ ആര്‍എസ്എസ് പരിശ്രമിക്കുന്നു. ഇതാണ് രണ്ട് കുട്ടരും തമ്മിലുള്ള വ്യത്യാസം. കണ്ണുണ്ടായിട്ടും ഒന്നും കാണാനാവാതെ പോയവര്‍ക്കു മാത്രമേ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കണമെന്ന് പറയാന്‍ കഴിയൂ . കണ്ണുണ്ടായിട്ടും കാണാനാവാതെ പോകുന്നത് മനുഷ്യന്റെ കാഴ്ചയെ തടസപ്പെടുത്തുകയും കാഴ്ചപ്പാടുകളെ ഇരുട്ടിലാഴ്ത്തുകയും ചെയ്യുന്ന സംഘപരിവാരത്തിന്റെ കുഴിയില്‍ വീണുപോയതുകൊണ്ടുതന്നെയാവണം. ചൂഴ്‌ന്നെടുക്കാന്‍ പാഞ്ഞടുക്കുന്നവരുടെ കണ്ണുകള്‍ക്ക് കാണാനാവാത്ത പല കാഴ്ചകളും കാണുന്ന കണ്ണുകളാണ് കമ്യൂണിസ്റ്റുകാരുടേത്. കാവിക്കൊടിയുടെ ഇരുട്ടില്‍ നിന്ന് ഒന്ന് മാറി നിന്ന് കണ്ണുകള്‍ തുറന്ന് നോക്കൂ .. ഈ ലോകം കണ്‍നിറയെ കാണൂ .. അപ്പോള്‍ ആരുടെയും കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുന്നമെന്ന് തോന്നില്ല. ഇനി കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെട്ടാലും കമ്യൂണിസ്റ്റുകാര്‍ കൊടി മടക്കി വെച്ച് വീട്ടിലിരിക്കുമെന്ന് കരുതരുത്. കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെടുമ്പോഴും ഉള്ളിലെരിയുന്ന കനലിന്റെ വെളിച്ചത്തില്‍ മുന്നേറിയ മനുഷ്യരുടെ സംഗ്രാമധീരതയാണ് ലോകത്തെയും കാലത്തെയും മാറ്റിമറിച്ചത് എന്നോര്‍ക്കണം .കാഴ്ചയെ തോല്‍പിക്കുന്ന ഉള്‍ക്കാഴ്ച്ചകളുടെ മഹാസാഗരം കാണാന്‍ ജീവിതത്തിലെന്നെങ്കിലും സ്വയം സേവകര്‍ക്ക് സാധിക്കുമോ ? മനുഷ്യന്റ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയല്ല മറിച്ച് കണ്ണുകളില്‍ നോക്കി സംസാരിക്കുകയാണ് വേണ്ടതെന്ന് .... കണ്ണുകള്‍ പരസ്പരം സംസാരിക്കുകയാണ് വേണ്ടതെന്ന് .... കാണാക്കാഴ്ചകളിലേക്ക് കണ്ണുകള്‍ തുറന്നു വെക്കുകയാണ് വേണ്ടതെന്ന് എന്നെങ്കിലും ഇക്കൂട്ടര്‍ മനസിലാക്കുമോ ? മനുഷ്യ വിരുദ്ധതയുടെ പ്രത്യയശാസ്ത്രം തലയിലേറ്റിയപ്പോള്‍ മുതല്‍ അരിഞ്ഞു തള്ളുന്നതിനെക്കുറിച്ചും ചൂഴ്‌ന്നെടുക്കുന്നതിനെ കുറിച്ചും മാത്രം ചിന്തിക്കുന്നവരെ... ചൂഴ്‌ന്നെടുക്കുന്നതിന് മുമ്പ് കണ്ണുകളിലേക്ക് ഒന്ന് നോക്കുക.. അത്യന്തം വികൃതമായ സ്വന്തം മുഖം പ്രതിബിംബമായി കാണുക. മനുഷ്യന്റെ കണ്ണുകളില്‍ കടലുപോലെ തിരയിരമ്പുന്ന കാരുണ്യവും സ്‌നേഹവുമൊക്കെ പരസ്പരം സംസാരിച്ചു തുടങ്ങുമ്പോള്‍ ലോകം മാറുമെന്ന് അറിയുക. വര്‍ഗീയഭീകരതയുടെ മതില്‍ തകര്‍ത്ത് മനുഷ്യരാവാന്‍ ശ്രമിക്കുക.   Read on deshabhimani.com

Related News