"സുരേന്ദ്രന്‍ ചതിച്ചു ഗയ്‌സ്‌'; അങ്ങനെ ആദ്യമായി നിരീക്ഷകന്റെ പ്രവചനം ഫലിച്ചു



കൊച്ചി > സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ആവേശംകയറി പ്രതികരിച്ച 'സ്വയംപ്രഖ്യാപിത നിരീക്ഷകന്‍' വെട്ടിലായി. ചാനല്‍ ചര്‍ച്ചകളില്‍ നിഷ്പക്ഷ നിരീക്ഷകനെന്ന പേരില്‍ അവതരിക്കപ്പെടുകയും, സംഘപരിവാര്‍ അനുകൂലിയുമായ ശ്രീജിത്ത് പണിക്കര്‍ക്കാണ് സ്വന്തം ട്രോള്‍ തിരിച്ചടിയായത്. 75-ാം സ്വാതന്ത്ര്യദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സിപിഐ എം തീരുമാനിച്ചതിനു പിന്നാലെ പരിഹാസവുമായി ശ്രീജീത്ത് രംഗത്തെത്തുകയായിരുന്നു. പതാക ഉയര്‍ത്തുമ്പോള്‍ ശ്രദ്ധിക്കണമെന്നും ശീലമില്ലാത്തതുകൊണ്ട് ഓര്‍മിപ്പിച്ചതാണെന്നുമായിരുന്നു ശ്രീജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പല വലതുപക്ഷ മാധ്യമങ്ങളും ഇത് ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ സ്വാതന്ത്ര്യദിനത്തില്‍ തലകീഴായി ദേശീയപതാക ഉയര്‍ത്തിയത് ബിജെപി അധ്യക്ഷനായ കെ സുരേന്ദ്രനാണ്. ഇതോടെ സംഘപരിവാര്‍ അനുകൂലിയായ ശ്രീജിത്തിനെയും ബിജെപി അധ്യക്ഷനെയും ട്രോളന്മാര്‍ 'എയറി'ലാക്കി. ശ്രീജിത്തിന്റെ പ്രവചനം ആദ്യമായി ഫലിച്ചത് ഇപ്പോഴാണെന്നാണ് സോഷ്യല്‍മീഡിയയിലുയര്‍ന്ന പരിഹാസം.  അതേസമയം, ദേശീയപതാകയെ അപമാനിച്ച സംഭവത്തില്‍ കെ സുരേന്ദ്രനെതിരെ കേസെടുത്തു. ദേശീയ ബിംബങ്ങളെ അപമാനിക്കല്‍ തടയല്‍ നിയമത്തിലെ (പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്ട്) 2എല്‍ വകുപ്പു പ്രകാരമാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്. മൂന്നു വര്‍ഷം വരെ തടവോ, പിഴയോ, രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. സിപിഐ എം പാളയം ഏരിയാ കമ്മിറ്റിയംഗം ആര്‍ പ്രദീപ്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി പാപ്പച്ചന്‍ എന്നിവരാണ് പരാതി നല്‍കിയത്. സ്വാതന്ത്ര്യദിനത്തില്‍ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തവെയാണ് വിവാദ സംഭവം. സുരേന്ദ്രന്‍ പതാക ആദ്യം ഉയര്‍ത്തിയത് തലതിരിഞ്ഞായിരുന്നു. അതിനിടയില്‍ പ്രവര്‍ത്തകര്‍ 'ഭാരത് മാതാ കീ ജയ്' വിളിക്കുകയും ചെയ്തു. അബദ്ധം മനസിലായതോടെ പതാക താഴെയിറക്കി. പിന്നീട് ശരിയാക്കിയ ശേഷം വീണ്ടും പതാക ഉയര്‍ത്തി. പതാക ഉയര്‍ത്തിയപ്പോള്‍ കയര്‍ കുരുങ്ങിയതാണെന്നും അതുകൊണ്ട് സംഭവിച്ച പിഴവാണെന്നുമാണ് വിശദീകരണം. Read on deshabhimani.com

Related News