ജനകീയ ഭക്ഷണശാല വൻവിജയം; വരവ്‌‐ചെലവു കണക്കുകൾ ഫേസ്‌ബുക്കിൽ പങ്കുവച്ച്‌ തോമസ്‌ ഐസക്ക്‌



ആലപ്പുഴ > സിപിഐ എം നേതൃത്വത്തിൽ ആലപ്പുഴ കലവൂരിൽ ആരംഭിച്ച ജനകീയ ഭക്ഷണശാല വിജയകരമായി ഒരുമാസം പൂർത്തിയാക്കുമ്പോൾ ലഭിക്കുന്നത്‌ മികച്ച പ്രതികരണം. ജനകീയ ഭക്ഷണശാലയെ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു എന്ന്‌ വ്യക്തമാക്കുന്ന കണക്കുകളാണ്‌ പുറത്തുവരുന്നത്‌. ഭക്ഷണം കഴിക്കുന്നവരിൽ നിന്നും നിർബന്ധിതമായി പണമൊന്നും ഈടാക്കാതെ തന്നെ സുഗമമായി പ്രവർത്തിക്കാനാവശ്യമായ വരുമാനം ലഭിക്കുന്നതായി മന്ത്രി ടി എം തോമസ്‌ ഐസക്ക്‌ പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനോടൊപ്പം ജനകീയ ഭക്ഷണശാല സന്ദർശിച്ചശേഷം ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിലാണ്‌ തോമസ്‌ ഐസക്ക്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. വരവ്‌‐ചെലവ്‌ കണക്കുകളും മന്ത്രി തന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്‌. ടി എം തോമസ്‌ ഐസക്കിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌: ജനകീയഭക്ഷണശാല ഒരു മാസം പിന്നിട്ടു. ഒരു മാസം പൂര്‍ത്തിയാവുമ്പോള്‍ ഇതിന്‍റെ വരവ് ചെലവു കണക്കുകള്‍ അറിയാന്‍ എനിക്കും ഒരു കൗതുകം ഉണ്ടായിരുന്നു. ഇന്ന് പാര്‍ട്ടി സെക്രട്ടറി സഖാവ് കോടിയേരിയോടൊപ്പം ജനകീയഭക്ഷണശാലയില്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകരോട് ഇതേപ്പറ്റി അന്വേഷിച്ചു. മാര്‍ച്ച് 3 മുതല്‍ 31 വരെയുള്ള കണക്ക് ഏകദേശം ഇങ്ങനെയാണ്. വരവ് കളക്ഷന്‍ ബോക്സില്‍ നിക്ഷേപിച്ച തുക 5,13,924 ആലപ്പുഴ നഗരത്തിലെ കിടപ്പ് രോഗികള്‍ക്ക് നല്‍കിയ ഭക്ഷണത്തിന്റെ വില 31,680 സ്നേഹജാലകം വാര്‍ഡുകളില്‍ നിന്ന് സ്പോൺസർഷിപ്പ് വഴി ലഭിച്ച തുക 86,200 ജനകീയ ഭക്ഷണശാലയില്‍ സ്പോൺസർഷിപ്പ് വഴി ലഭിച്ച തുക 54,032 പുറത്തേക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കിയ വകയില്‍ ലഭിച്ച തുക 17,510 ആകെ 7,03,346 ചെലവ് പലചരക്ക് 2,57,901 പാല്‍ , തൈര് 6,022 ഗ്യാസ് 81,808 പച്ചക്കറി 77,959 തേങ്ങ 11,860 ഇറച്ചി 10,475 മീന്‍ 67,332 കുടിവെള്ളം6,972 വാഹനവാടക 11,375 ഡീസല്‍8,300 ശമ്പളം 1,23,750 വാടക 500 ക്ലീനിംഗ് സാമഗ്രികള്‍, ഇനോക്കുലം മുതലയവ 11,183 ഇലക്ട്രിസിറ്റി ചാര്‍ജ്ജ് 20,000 വാട്ടര്‍ ചാര്‍ജ്ജ് 4,000 ആകെ 6,99,437 ചെലവും വരവും ഏകദേശം ഒത്തു പോകുന്നുണ്ട്. ഉച്ചഭക്ഷണസമയത്ത് വലിയൊരു അളവ് മനുഷ്യപ്രയത്നം ഇതിനുപുറമേ സന്നദ്ധസേവനമായി ലഭിക്കുന്നുണ്ട്. ജനകീയഭക്ഷണശാല നിര്‍മ്മാണത്തിനായി കെ എസ് എഫ് ഇ നല്‍കിയ സി എസ് ആര്‍ ഫണ്ടിന് പുറമേ പത്തുലക്ഷത്തിലധികം രൂപ വായ്പ എടുത്തിട്ടുണ്ട്. വായ്പ പലിശയും കൂടി കണക്കിലെടുത്താല്‍ ചെറിയ നഷ്ടത്തില്‍ ആണെന്ന് കരുതണം. കിടപ്പുരോഗികള്‍ക്കും അഗതികള്‍ക്കും വീടുകളില്‍ ഭക്ഷണം എത്തിക്കുന്നത് കൂടി ചേര്‍ത്താല്‍ മൂന്നുനേരവും കൂടി ആകെ ഏകദേശം ആയിരത്തിലധികം പേര്‍ ദിനം പ്രതി ഭക്ഷണം കഴിക്കുന്നുണ്ട്. ഒരാള്‍ക്ക് ഭക്ഷണത്തിനായി ശരാശരി വേണ്ടി വന്നത് ഇരുപത്തിയഞ്ച് രൂപയാണ്. ഇത് ജനങ്ങള്‍ക്ക് വലിയൊരു സഹായമാണ്. പകുതിയോളം പേര്‍ സൗജന്യമായി തന്നെ ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്നു. അങ്ങിനെയുള്ളവരുടെ ഫോട്ടോ ഒന്നും എടുക്കാറില്ല. അതൊരു നിര്‍ബന്ധമായി ഞങ്ങള്‍ എടുത്തിരിക്കുകയാണ്. എന്നാല്‍ അവിടെ വരുന്ന സെലിബ്രിറ്റികളുടെയും ഇടത്തരക്കാരുടെയും ചിത്രങ്ങളും കഥകളും ഭക്ഷണശാലയുടെ പ്രചരണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ഭക്ഷണശാലയില്‍ നിന്ന് നല്‍കുന്ന ഭക്ഷണത്തിന് ഒരു മാസം 15 ലക്ഷം രൂപ മാര്‍ക്കറ്റ്‌ വില വരും. അങ്ങിനെ നോക്കിയാല്‍ ഒരു മാസം ഏഴര എട്ട് ലക്ഷത്തോളം രൂപ ജനങ്ങള്‍ക്ക് സഹായമായി നല്‍കുന്നു. ഈ സഹായം ലഭ്യമാക്കുന്നത് സര്‍ക്കാര്‍ ധനസഹായം ഒന്നും ലഭ്യമാകാതെയാണ്. തമിഴ്നാട്ടിലെ അമ്മ മോഡല്‍ അല്ല സ്നേഹജാലകം ജനകീയഭക്ഷണശാല. അവിടെ പൂര്‍ണ സര്‍ക്കാര്‍ സഹായത്തോടെയാണ് നടക്കുന്നത്. ഇങ്ങനെയൊരു സംരംഭം സര്‍ക്കാര്‍ സഹായം ഇല്ലാതെ ബഹുജനകൂട്ടായ്മയില്‍ നടത്താന്‍ കഴിയും എന്നാണ് ജനകീയഭക്ഷണ ശാലയില്‍ നിന്നുള്ള ഒന്നാമത്തെ പാഠം. സര്‍ക്കാര്‍ സഹായം വേണമെങ്കില്‍ അടുക്കള സജ്ജീകരിക്കുന്നതിലും പരമാവധി സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങളും പച്ചക്കറിയും ലഭ്യമാക്കുന്നതിലും ഒതുക്കുന്നതാണ് നല്ലത്. ക്ഷാമവും മറ്റും ഉണ്ടാവുമ്പോള്‍ ആരംഭിക്കുന്ന കമ്മ്യൂണിറ്റി അടുക്കളകളുടെ മാതൃകയല്ല ഇത്. ഇങ്ങനെയൊരു സംരഭം വിജയിക്കണമെങ്കില്‍ സ്വാദിഷ്ടവും ഗുണമേന്മയുള്ളതുമായ ഭക്ഷണം മികച്ച സാഹചര്യങ്ങളില്‍ പാകം ചെയ്ത് വിളമ്പുക എന്നത് പ്രധാനമാണ്. ഭക്ഷണശാലയില്‍ എത്തുന്ന ഇടത്തരക്കാരും ഭക്ഷണത്തിന് വില നല്‍കാന്‍ പ്രാപ്തി ഉള്ളവരും നല്‍കുന്ന പണം ആണ് ഇവിടെ ക്രോസ് സബ്സിഡിയായി ഉപയോഗിക്കുന്നത്. ക്യാഷ്യര്‍ ഇല്ലെങ്കിലും ബില്‍ നല്‍കിയില്ലെങ്കിലും ഇങ്ങനെയുള്ളവര്‍ ഭക്ഷണത്തിനുള്ള മാര്‍ക്കറ്റ് വിലയോ അതില്‍ കൂടുതലോ പെട്ടിയില്‍ നിക്ഷേപിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ആദ്യമാസത്തെ അനുഭവങ്ങള്‍ കാണിക്കുന്നത് ഇതൊരു സുസ്ഥിരമായ മാതൃക ആണെന്നാണ്. തുടര്‍ന്ന് വരുന്ന മാസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമ്പോള്‍ ഇത് കൂടുതല്‍ തെളിഞ്ഞുവരും. ഇത്തരമൊരു സംരംഭം വിജയിക്കണമെങ്കില്‍ സ്നേഹജാലകം പോലൊരു കൂട്ടായ്മ പിന്നിലുണ്ടാവണം എന്ന് മാത്രം. ഇനിയെന്ത്? ആലപ്പുഴ നഗരത്തിൽ വിശപ്പുരഹിത പ്രസ്ഥാനം വ്യാപിപ്പിക്കുന്നതിന് സ്നേഹജാലകം തുടർന്നും പിന്തുണ നൽകും. ഒട്ടേറെപ്പേർ തങ്ങളുടെ പ്രദേശത്ത് ഇതുപോലൊന്ന് ആരംഭിക്കുന്നതിന് സഹായം അഭ്യർത്ഥിച്ചും കണ്ടുപഠിക്കാൻ വേണ്ടിയും ഇവിടം സന്ദർശിക്കുന്നു. അടുത്തൊരു മൂന്നു മാസത്തിനിടയിൽ കേരളത്തിൽ ഒരു മൂന്നു ജില്ലകളിലെങ്കിലും സമാന ഭക്ഷണശാലകൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. Read on deshabhimani.com

Related News