സാങ്കേതികസഹായം: കേരളം ചൈനയുമായി പ്രാഥമിക ധാരണയായി



തിരുവനന്തപുരം > ഭവനനിര്‍മാണം, പൊതുഗതാഗതസംവിധാനം, തടയണ നിര്‍മാണം, കൃഷി എന്നീ മേഖലകളില്‍ കേരളത്തിന് സാങ്കേതികസഹായം നല്‍കുന്നതിന് ചൈനയുമായി പ്രാഥമിക ധാരണയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിശദമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച ശേഷം ഡല്‍ഹിയില്‍ ചൈനീസ് പ്രതിനിധികളുമായി വീണ്ടും ചര്‍ച്ച നടത്തും. പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷം കേരളവുമായി വിവിധ മേഖലകളില്‍ സഹകരണത്തിനുള്ള ധാരണക്ക് അവസാനരൂപം നല്‍കുന്നതിന് ഒരു പ്രതിനിധി സംഘത്തെ ചൈനയിലേക്ക് അയക്കും. ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ലുവോ ചാഹൂവുമായി ചര്‍ച്ച നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.  സംസ്ഥാനത്ത് ഡീസലുപയോഗിച്ച് ഓടിക്കുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ ഇലക്ട്രിക് ബസ്സുകളാക്കാനുള്ള നിര്‍ദേശം ചൈനീസ് അംബാസഡറുടെ മുമ്പില്‍ വെച്ചു. കെഎസ്ആര്‍ടിസിയുടെ ആറായിരം ബസ്സുകളും ഘട്ടംഘട്ടമായി ഇലക്ട്രിക് ബസുകളാക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രവര്‍ത്തനച്ചെലവ് ഗണ്യമായി കുറയ്ക്കുവാന്‍ ഇതുവഴി സാധിക്കും. റബ്ബര്‍ ഉപയോഗിച്ച് തടയണകള്‍ നിര്‍മിക്കുന്ന സാങ്കേതികവിദ്യ ചൈന വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് കേരളത്തിലും ഉപയോഗിക്കുവാന്‍ ചൈനയുടെ സഹായം ലഭ്യമാക്കുവാന്‍ ശ്രമിക്കും. കേരളത്തില്‍ വീടില്ലാത്ത അഞ്ചുലക്ഷത്തോളം കുടുംബങ്ങള്‍ക്ക് അഞ്ചുവര്‍ഷം കൊണ്ട് വീട് നിര്‍മിച്ചുനല്‍കാനുള്ള ലൈഫ് കര്‍മപദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. പ്രീഫാബ്രിക്കേറ്റഡ് നിര്‍മാണരീതി ഉപയോഗിക്കുകയാണെങ്കില്‍ ചെലവ് കുറയ്ക്കാനും സമയം ലാഭിക്കുവാനും കഴിയും. ഇക്കാര്യത്തില്‍ ചൈനീസ് സാങ്കേതികവിദ്യ ഉപയോഗിക്കുവാന്‍ സര്‍ക്കാരിന് താല്പര്യമുണ്ട്. കൃഷി രീതികള്‍ നവീകരിക്കുവാനും ഉല്പാദനം വര്‍ധിപ്പിക്കുവാനും ജൈവ കൃഷിരീതി പ്രോത്സാഹിപ്പിക്കുവാനും സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. കാര്‍ഷിക മേഖലയില്‍ വലിയ നേട്ടമുണ്ടാക്കിയ ചൈനയുടെ വൈദഗ്ധ്യവും പരിചയവും കേരളത്തിന് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാലു മേഖലകളിലെയും സഹകരണത്തിന് ചൈനക്ക് സന്തോഷമാണെന്നും കേരളത്തില്‍ നിന്നുള്ള പ്രതിനിധിസംഘം ചൈന സന്ദര്‍ശിക്കുമ്പോള്‍ തീരുമാനമെടുക്കാന്‍ കഴിയുമെന്നും അംബാസഡര്‍ അറിയിച്ചു എന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. Read on deshabhimani.com

Related News