"ഈ ഭൂമി ഞങ്ങളുടേത്‌,എന്തുവിലകൊടുത്തും അത്‌ നിലനിർത്തും'; കർണാടകത്തിൽ സമരസജ്ജരായി കർഷകർ



ബംഗളൂരു> കൃഷിഭൂമി കർഷകന്‌ എന്ന മുദ്രാവാക്യവുമായി കർണാടകത്തിലും ഭൂസമരങ്ങൾക്ക്  തുടക്കമായി.ഭൂമി എന്തുവിലകൊടുത്തും തങ്ങളുടേതായി നിലനിർത്തുമെന്ന്‌ പ്രഖ്യാപിച്ച്‌ സമരമുഖത്താണ്‌ കർഷകർ. ബീഹാറിലും മഹാരാഷ്ട്രയിലും ആന്ധ്രയിലുമെല്ലാം  സിപിഐഎമ്മിന്റെയും  കിസാൻ സഭയുടെയും നേതൃത്വത്തിൽ നടന്നിട്ടുള്ള സമീപകാല സമരങ്ങൾ നിരവധിപേർക്ക്‌  ഭൂമി ലഭിക്കാൻ കാരണമായിരുന്നു. ഈ ചുവടുപിടിച്ചാണ്‌  കർണാടകയിലും കർഷകർ സമരം ആരംഭിച്ചിട്ടുള്ളത്‌. കർണാടക തുംകൂറിലെ ഗംഗയ്യൻപാള്യ ഗ്രാമത്തിൽ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന 500 കുടുംബങ്ങളാണ്‌ സമരമുഖത്തുള്ളത്‌.  കഴിഞ്ഞ 40 വർഷമായി ഇവിടെ താമസിക്കുന്ന ദരിദ്രകർഷകരോട് ഇറങ്ങിപ്പോവാനാണ്‌ വനംവകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്‌. ഇതിനെതിരെ അഖിലേന്ത്യാ കിസാൻ സഭയിൽ അഫിലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന കർണാടക പ്രാന്ത റൈത്ത സംഘത്തിന്റെ നേതൃത്വത്തിൽ ആഗസ്ത് ഏഴിന് വൻ യോഗം സംഘടിപ്പിച്ചു.  ശക്തമായ മഴയിലും നിരവധി പേരാണ്‌  സമരസജ്ജരായി യോഗത്തിനെത്തിയത്‌. തുടർന്ന്‌ ആഗസ്ത് 19ന് ഭൂമി പിടിച്ചെടുക്കാൻ ഗ്രാമവാസികൾ തീരുമാനിച്ചു. കിസാൻസഭ നേതാക്കൾ ഇതിന് നേതൃത്വം നൽകാനെത്തി. എന്നാൽ പ്രതിഷേധം തുടങ്ങുന്നതിന് മുൻപ് തന്നെ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഇതേത്തുടർന്ന് ഗ്രാമവാസികൾ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി . സമരപോരാട്ടം തുടരുമെന്നും ഭൂമി എന്തുവിലകൊടുത്തും തങ്ങളുടേതായി നിലനിർത്തുമെന്നും പ്രഖ്യാപിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ കെ രാഗേഷ്, കെപിആർഎസ് പ്രസിഡന്റ്‌ ബയ്യാറെഡ്ഡി, സെക്രട്ടറി സഖാവ് ബസവരാജ് എന്നിവർ ചേലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ സമരത്തിന് നേതൃത്വം നൽകി.     Read on deshabhimani.com

Related News