പ്ലസ് വണ്‍ ആദ്യ അലോട്ട‌്മെന്റ‌്: ഇന്നുകൂടി പ്രവേശം
തിരുവനന്തപുരം സംസ്ഥാനത്ത‌് ആദ്യ മുഖ്യ അലോട്ട‌്മെന്റ‌് പ്രകാരമുള്ള പ്ലസ‌് വൺ പ്രവേശത്തിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കും. 2,00,842 സീറ്റിലേക്കാണ‌് ആദ്യ അലോട്ട‌്മെന്റ‌് നടന്നത‌്. ഇതിൽ ശനിയാഴ‌്ച വൈകിട്ടുവരെ 46,641 കുട്ടികൾ സ്ഥിരപ്രവേശനം നേടി. അലോട്ട‌്മെന്റ‌് ലഭിച്ചതിൽ 23.22 ശതമാനമാണിത‌്. ആദ്യ രണ്ടുദിനത്തിൽ പ്രവേശം നേടിയ 34,265 കുട്ടികൾ ഹയർ ഓപ‌്ഷൻ അവസരം നിലനിർത്തി താൽക്കാലിക പ്രവേശം നേടി. സ‌്പോർട‌്സ‌് ക്വോട്ടയിലുള്ള 4988 സീറ്റിൽ 775ൽ പ്രവേശം പൂർത്തിയായി. അലോട്ട്മെന്റ് ലഭിച്ചിട്ടും താൽക്കാലികപ്രവേശം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. താൽക്കാലികപ്രവേശം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾമാത്രമായി റദ്ദാക്കുകയും ചെയ്യാം. ഇതിനുള്ള അപേക്ഷയും പ്രവേശം നേടുന്ന സ്കൂളിലാണ് നൽകേണ്ടത്. തിങ്കളാഴ്ച വൈകിട്ട‌് നാലുവരെയാണ‌് പ്രവേശം നേടാനുള്ള സമയപരിധി. ആകെ അപേക്ഷിച്ച 4,79,730 കുട്ടികളാണ‌് പ്ലസ‌് വൺ പ്രവേശത്തിന‌് അപേക്ഷിച്ചത‌്. അവശേഷിക്കുന്ന 42,471 സീറ്റിലേക്കുള്ള രണ്ടാം അലോട്ട‌്മെന്റ‌് പിന്നീട‌് പ്രസിദ്ധീകരിക്കും. എല്ലാ കുട്ടികൾക്കും പ്രവേശം സാധ്യമാകുംവിധം സീറ്റ‌് വർധിപ്പിച്ചായിരിക്കും തുടർന്നുള്ള അലോട്ട‌്മെന്റുകൾ. അലോട്ട‌്മെന്റുകൾ 31ന‌് അവസാനിക്കും. ജൂൺ മൂന്നിന‌് ക്ലാസ‌് ആരംഭിക്കും. Read on deshabhimani.com