ഏകീകൃത മെഡി. പരീക്ഷ ഈ വര്‍ഷം തന്നെ; സംസ്ഥാനങ്ങള്‍ നടത്തിയ പരീക്ഷകള്‍ അസാധുവായി



ന്യൂഡല്‍ഹി > എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് ഈ വര്‍ഷം തന്നെ ഏകീകൃതപരീക്ഷ നടത്താന്‍ സുപ്രീം കോടതി അനുമതി. പരീക്ഷ നടത്താന്‍ തയാറാണെന്ന് സിബിഎസ്ഇ  സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഈ വര്‍ഷം തന്നെ കോഴ്സുകളിലേക്ക് പരീക്ഷ നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കുകയായിരുന്നു. ഇതോടെ സംസ്ഥാനങ്ങളും വിവിധ സ്വകാര്യ മെഡിക്കല്‍ കോളേജുകളും നടത്തിയ മെഡിക്കല്‍ പ്രവേശനത്തിനുള്ള പരീക്ഷകള്‍ റദ്ദായി. രണ്ട് ഘട്ടമായിട്ടാകും പരീക്ഷ നടക്കുക. മെയ് 1 ന് നടക്കുന്ന അഖിലേന്ത്യാ  മെഡിക്കല്‍ പരീക്ഷ ഒന്നാം ഘട്ടമായി പരിഗണിക്കും. രണ്ടാം ഘട്ടമായി ജൂലൈ 24നും പരീക്ഷ നടത്തും. അഖിലേന്ത്യാ പരീക്ഷയ്ക്ക് അപേക്ഷിക്കാത്തവര്‍ക്ക് രണ്ടാം ഘട്ടമായി പരീക്ഷ എഴുതാം.  രണ്ട് പരീക്ഷകളുടെയും ഫലം ഏകീകരിച്ച് ആഗസ്റ്റ് 17ന് പ്രഖ്യാപിക്കും. സെപ്തംബര്‍ 30ന് പ്രവേശനം പൂര്‍ത്തിയാക്കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേ സമയം ഇത്തവണ  മെഡിക്കല്‍ ബിരുദ പ്രവേശനത്തിന് മാത്രമാകും  പൊതുപരീക്ഷ നടപ്പാക്കു. സമയപരിധിമൂലം അടുത്ത വര്‍ഷം മാത്രമേ പി ജി പ്രവേശനത്തെ പൊതുപരീക്ഷയ്ക്ക് കീഴില്‍ ഉള്‍പെടുത്തു.  ഈ വര്‍ഷം തന്നെ ഏകീകൃത പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സങ്കല്‍പ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളിലേക്കുള്ള എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഏകീകൃത പൊതുപരീക്ഷ വേണ്ടെന്ന മുന്‍ ഉത്തരവ് സുപ്രീംകോടതി തന്നെ റദ്ദാക്കിയ സാഹചര്യത്തില്‍, 2016–17 വര്‍ഷത്തില്‍ തന്നെ പൊതുപരീക്ഷ സംഘടിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. Read on deshabhimani.com

Related News