ഇന്റേൺഷിപ്പിന്‌ വിദ്യാർഥികളെ അയക്കരുതെന്ന്‌ എഐസിടിഇ



തിരുവനന്തപുരം വിദ്യാർഥികളെ പുറത്തെ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിന്‌ അയക്കരുതെന്ന്‌ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷൻ (എഐസിഇടിഇ) അഫിലിയേറ്റഡ്‌ സ്ഥാപനങ്ങൾക്ക്‌ നിർദേശം നൽകി. സർക്കാർ, സ്വകാര്യ മേഖലകളിലെ എൻജിനിയറിങ്‌ കോളേജുകൾക്കും ഐടിഐകൾക്കും നിർദേശം ബാധകമായിരിക്കും. വിദ്യാർഥികളുടെ യാത്ര, പൊതുജനങ്ങളുമായുള്ള ഇടപെടൽ എന്നിവയെല്ലാം വിലക്കണമെന്ന്‌ കർശന നിർദേശമാണ്‌ നൽകിയിട്ടുള്ളത്‌. കോവിഡ് −19 ന്റെ പശ്ചാത്തലത്തിലാണിത്. നിലവിൽ പുറത്തെ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്‌ ചെയ്‌തുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കും നിർദേശം ബാധകമായിരിക്കും. അതേസമയം പുറത്ത്‌ കമ്പനികളിൽ ഇന്റേൺഷിപ്‌ ചെയ്‌തുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക്‌ വീട്ടിലിരുന്ന്‌ ഇന്റേൺഷിപ് പ്രവൃത്തി പൂർത്തിയാക്കാൻ കമ്പനി അനുവദിച്ചാൽ അവർക്ക്‌ അത്‌ തുടരാം. അല്ലാതെ കമ്പനികളിൽപോയുള്ള ഇന്റേൺഷിപ് അനുവദനീയമല്ലെന്നും  ഇക്കാലയളവിലുള്ള ഇന്റേൺഷിപ് സർട്ടിഫിക്കറ്റുകൾ യോഗ്യതയായി കണക്കാക്കില്ലെന്നും അഫിലിയേറ്റഡ്‌ സ്ഥാപനങ്ങൾക്ക്‌ എഐസിടിഇ മുന്നറിയിപ്പ്‌ നൽകി. കോവിഡ്‌ 19 വൈറസ്‌ വ്യാപനം തടഞ്ഞശേഷം ഇന്റേൺഷിപ് നയത്തിൽ മാറ്റം പരിഗണിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കി. Read on deshabhimani.com

Related News