നാഷണൽ ടാലന്റ് സെർച്ച് സ്‌കോളർഷിപ്പും നിർത്തലാക്കുന്നു
നാഷണൽ ടാലന്റ് സെർച്ച് സ്‌കോളർഷിപ്പ് പദ്ധതിയും കേന്ദ്ര സർക്കാർ നിർത്തലാക്കുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അപേക്ഷ സ്വീകരിക്കില്ലെന്ന് എൻസിഇആർടി. എല്ലാ വർഷവും രണ്ട് ഘട്ടമായി നടത്തുന്ന നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ (എൻടിഎസ്‌ഇ) വഴിയാണ് സ്‌കോളർഷിപ്പ് നൽകുന്നത്. ലക്ഷക്കണക്കിന് വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. പതിനൊന്നാം ക്ലാസുമുതൽ പിഎച്ച്‌ഡി വരെ മാസംതോറുമാണ് സ്‌കോളർഷിപ്പ്. പ്രതിവർഷം 2000 പേരെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. ഗ്രാമീണമേഖലയിലേതടക്കം പ്രതിഭകളെ ചെറുപ്പത്തിൽത്തന്നെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും 1963ൽ ആരംഭിച്ച പദ്ധതിയാണിത്. നാഷണൽ സയൻസ് ടാലന്റ് സെർച്ച് സ്‌കീം എന്ന പേരിൽ തുടങ്ങിയ പദ്ധതിയിൽ ആദ്യം പത്തു പേർക്ക് മാത്രമായിരുന്നു സ്‌കോളർഷിപ്പ് ലഭിച്ചിരുന്നത്. പടിപടിയായി എണ്ണം വർധിപ്പിച്ചു. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകാർക്ക് പ്രതിമാസം 1250 രൂപയും യുജി, പിജി വിഭാഗങ്ങൾക്ക് 2000 രൂപ വീതവുമാണ് സ്‌കോളർഷിപ്പ് ലഭിച്ചുകൊണ്ടിരുന്നത്. പിഎച്ച്‌ഡിക്കാർക്ക് യുജിസി മാനദണ്ഡപ്രകാരവും. 15 ശതമാനം പട്ടികജാതി വിഭാഗങ്ങൾക്കും 7.5 ശതമാനം പട്ടികവർഗ വിഭാഗങ്ങൾക്കും 27 ശതമാനം മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും നാല് ശതമാനം വിഭിന്നശേഷിക്കാർക്കും സംവരണം ചെയ്‌തിട്ടുണ്ട്. സ്‌കോളർഷിപ്പിന്റെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം നിലനിൽക്കെയാണ് പദ്ധതി നിർത്തലാക്കാനുള്ള കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. ശാസ്‌ത്ര സാങ്കേതിക ഗവേഷണരംഗത്തേക്ക് വിദ്യാർഥികളെ ആകര്‍ഷിക്കുന്നതിനു ള്ള കെവിപിവൈ പദ്ധതിയും നേരത്തേ നിർത്തലാക്കിയിരുന്നു. ശാസ്‌ത്രഗവേഷകർക്കുള്ള അവാർഡുകളും ഫെലോഷിപ്പുകളും വെട്ടിക്കുറയ്‌ക്കാനുള്ള കേന്ദ്ര തീരുമാനവും അടുത്തിടെയാണുണ്ടായത്. Read on deshabhimani.com