കീം 2020: അപേക്ഷകർ 1.47 ലക്ഷം; കോഴ്‌സ്‌ കൂട്ടിച്ചേർക്കാനും ഫീസടയ്‌ക്കാനും 4 വരെ അവസരം



തിരുവനന്തപുരം > സംസ്ഥാനത്ത്‌ 2020–-21 അക്കാദമിക വർഷത്തിൽ പ്രൊഫഷണൽ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ ശനിയാഴ്‌ച വൈകിട്ട്‌ അവസാനിച്ചു. 1.5 ലക്ഷത്തിലേറെ പേർ രജിസ്‌റ്റർ ചെയ്‌തെങ്കിലും നടപടി ക്രമങ്ങൾ പൂർത്തിയാക്കിയിട്ടുള്ളവർ 1.47 ലക്ഷമാണെന്ന്‌ പ്രവേശന പരീക്ഷാ കമീഷണറുടെ ഓഫീസ്‌ അറിയിച്ചു.  സംസ്ഥാനത്ത്‌ എംബിബിഎസ്‌ പ്രവേശനത്തിന്‌ രജിസ്‌റ്റർ ചെയ്‌തവർ 1, 02, 000 പേരാണ്‌. ദേശീയ പ്രവേശന പരീക്ഷയായ നീറ്റ്‌ എഴുതുന്നവരിൽ  കേരളത്തിൽ പ്രവേശനം ആഗ്രഹിച്ച്‌ രജിസ്‌റ്റർ ചെയ്‌തവരുടെ കണക്കാണിത്‌. എൻജിനിയറിങ്‌ പ്രവേശനപരീക്ഷയ്‌ക്കായി 89000 കുട്ടികൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. എൻജിനിയറിങ്ങിനും ബിഫാമിനുംകൂടി 1.10 ലക്ഷം പേർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. രജിസ്‌റ്റർ ചെയ്‌ത അപേക്ഷകളുടെ സൂക്ഷ്‌മപരിശോധന തുടരുകയാണ്‌.  ഇതിനുശേഷമേ കോഴ്‌സ്‌ തിരിച്ചുള്ള അന്തിമ രജിസ്‌ട്രേഷൻ പട്ടിക ലഭ്യമാകൂ. എൻജിനിയറിങ്‌, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമീഷണർക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക്‌  കോഴ്സുകൾ നിലവിലെ അപേക്ഷയിൽ കൂട്ടിച്ചേർക്കാൻ www.cee.kerala.gov.in   വെബ്സൈറ്റിൽ ഞായറാഴ്‌ച മുതൽ  മാർച്ച് നാലിന്‌ വൈകിട്ട്‌ ഏഴുവരെ അവസരം ഒരുക്കിയിട്ടുണ്ട്‌. ഇതിനോടകം ഓൺലൈൻ അപേക്ഷയുടെ രജിസ്ട്രേഷൻ പൂർത്തിയാക്കി ഫൈനൽ സബ്‌മിഷൻ നടത്തിയ (step2 -filt application)അപേക്ഷകർക്ക്‌ അപേക്ഷാ സമർപ്പണത്തിന്റെ ബാക്കി വരുന്ന ഘട്ടങ്ങൾകൂടി പൂർത്തിയാക്കാനും മാർച്ച്‌ നാലുവരെ സമയം അനുവദിച്ചിട്ടുണ്ട്‌. എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎച്ച്‌എംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ കോഴ്സുകളിൽ ഏതെങ്കിലും ആവശ്യമുള്ള അപേക്ഷകർ – Medical and Allied' ഉം എൻജിനിയറിങ്‌ കോഴ്സുകൾ ആവശ്യമുള്ളവർ എൻജിനിയറിങ്ങും ബിഫാം കോഴ്സ് ആഗ്രഹിക്കുന്നവർ "ഫാർമസിയും' ആർക്കിടെക്ചർ കോഴ്സിന് "ആർക്കിടെക്ചർ' എന്നും തെരഞ്ഞെടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.  കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിനുള്ള സൗകര്യം ഒറ്റത്തവണ മാത്രമായിരിക്കും ലഭ്യമാകുക. കോഴ്സുകൾ കൂട്ടിച്ചേർക്കുമ്പോൾ അധികമായി തുക അപേക്ഷാ ഫീസിനത്തിൽ അടയ്ക്കേണ്ടിവന്നാൽ ഓൺലൈനായി മാത്രമേ അടയ്ക്കാൻ അനുവദിക്കൂ. വെബ്സൈറ്റിലെ 'Candidate Login' എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും നൽകി ഹോംപേജിൽ പ്രവേശിച്ചശേഷം നടപടികൾ പൂർത്തിയാക്കും. ഹെൽപ്പ് ലൈൻ നമ്പർ: 0471 - 2525300 Read on deshabhimani.com

Related News