വൈദ്യുതി മുടങ്ങാത്ത കേരളം യാഥാര്‍ഥ്യമാകട്ടെ
മീനച്ചൂടില്‍ ഭൂമിയും വായുവും തിളച്ചുകൊണ്ടിരിക്കെ പുതുമഴപോലെ ആശ്വാസം പകരുന്നതായിരുന്നു വൈദ്യുതിമന്ത്രി എം എം മണിയുടെ വാക്കുകള്‍. ഇത്തവണ പവര്‍കട്ടും ലോഡ്ഷെഡിങ്ങും ഉണ്ടാകില്ല. ഊര്‍ജപ്രതിസന്ധി അതിരൂക്ഷമാണെങ്കിലും ഈ വര്‍ഷം വൈദ്യുതിനിയന്ത്രണം ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി നേരത്തെയും പറഞ്ഞിരുന്നു. എന്നാല്‍, നിയമസഭയിലും ഇത് അര്‍ഥശങ്കയ്ക്കിടയില്ലാതെ ആവര്‍ത്തിച്ചതോടെ ഇക്കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനുള്ള പ്രതിബദ്ധത വ്യക്തമായിരിക്കുകയാണ്. മുന്‍വര്‍ഷങ്ങളില്‍ കടുത്ത വൈദ്യുതി നിയന്ത്രണം നിലവിലിരുന്ന മാസമാണിത്. ദീര്‍ഘ- ഹ്രസ്വ കരാറുകളിലൂടെ പുറത്തുനിന്ന് വൈദ്യുതി എത്തിച്ചാണ് കുറവ് നികത്തുക. വൈദ്യുതിയില്ലായ്മ വഴിയുണ്ടാകുന്ന തൊഴില്‍നഷ്ടവും ഉല്‍പ്പാദനക്കുറവും സൃഷ്ടിക്കുന്ന സാമ്പത്തികത്തകര്‍ച്ച സംസ്ഥാനത്തിന് താങ്ങാവുന്നതല്ല. അതിലേറെ ഭീതിദമാണ് പരീക്ഷാകാലത്ത് വെളിച്ചവും കാറ്റുംകിട്ടാതെ കുട്ടികള്‍ അനുഭവിക്കുന്ന ദുരിതം. കുടിവെള്ളത്തിന് ഉള്‍പ്പെടെ ദൈനംദിനജീവിതത്തില്‍ സാധാരണ ജനങ്ങള്‍ വൈദ്യുതിയെ ആശ്രയിക്കുന്ന മേഖലകള്‍ കുറച്ചൊന്നുമല്ല. എല്ലാ അര്‍ഥത്തിലും നാടിന് ഏറെ ആശ്വാസംപകരുന്ന തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. എന്നാല്‍, നിലവിലുള്ള സ്ഥിതി പരിശോധിച്ചാല്‍ ഈ ലക്ഷ്യം കൈവരിക്കുക ഏറെ ശ്രമകരമാണെന്ന് കാണാന്‍ കഴിയും. അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത സ്ഥിതിവിശേഷമാണ്ഇക്കൊല്ലത്തേത്. നൂറ്റാണ്ടിനിടയില്‍ ഏറ്റവും മഴക്കുറവ് രേഖപ്പെടുത്തിയത് പോയവര്‍ഷമാണ്. ഇടവപ്പാതി 34 ശതമാനവും തുലാവര്‍ഷം 62 ശതമാനവും കുറവ്. ഇതിന്റെ പ്രത്യാഘാതം കടുത്തതോതില്‍ അനുഭവപ്പെടുന്നത് വൈദ്യുതോല്‍പ്പാദനത്തിലാണ്. ഉല്‍പ്പാദനം കൂപ്പുകുത്തുമ്പോള്‍ത്തന്നെ ഉപഭോഗം കുതിച്ചുയരുകയാണ്. മന്ത്രി സഭയില്‍ വ്യക്തമാക്കിയ പ്രകാരം, ആവശ്യമുള്ള വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ആഭ്യന്തര ഉല്‍പ്പാദനം. ബാക്കി മുഴുവന്‍ വിലകൊടുത്തുവാങ്ങുകയാണ്. ദുരുപയോഗം കുറച്ചും ഫലപ്രദമായ പവര്‍മാനേജ്മെന്റിലൂടെയും ഈ പ്രതിസന്ധി മറികടക്കാനാകുമെന്ന് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരുകള്‍ തെളിയിച്ചിട്ടുണ്ട്. വൈദ്യുതി ഉല്‍പ്പാദന -പ്രസരണരംഗത്ത് വന്‍മുന്നേറ്റമാണ് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സാധ്യമാക്കിയത്. പതിമൂവായിരത്തിലേറെ കിലോമീറ്റര്‍ 11 കെവി ലൈന്‍ വലിച്ച് പ്രസരണരംഗം ശക്തമാക്കി. നൂറോളം സബ് സ്റ്റേഷനുകളും ഇരുപതിനായിരത്തോളം ട്രാന്‍സ്ഫോമറുകളും പുതുതായി സ്ഥാപിച്ചു. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ ഇതില്‍നിന്നെല്ലാം പിറകോട്ടുപോയി. വന്‍തോതില്‍ വൈദ്യുതി പുറത്തുനിന്ന് വാങ്ങുമ്പോള്‍ത്തന്നെ സംസ്ഥാനം ഇരുട്ടില്‍ അമരുന്ന സ്ഥിതിയാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിരുന്നത്. അന്ന് ഊര്‍ജപ്രതിസന്ധിയും വൈദ്യുതിവാങ്ങലും ഭരണതലത്തിലും ചില ഉദ്യോഗസ്ഥപ്രമുഖര്‍ക്കും കൊയ്ത്തുകാലമായിരുന്നു. അഞ്ചുവര്‍ഷത്തിനിടയില്‍ മൂന്നുതവണ ചാര്‍ജ് വര്‍ധിപ്പിച്ച് പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ ഭാരം മുഴുവന്‍ ജനങ്ങളുടെ തലയില്‍വയ്ക്കുകയും ചെയ്തു. വരുംകാലത്ത് ഏറ്റവും വലിയ ഊര്‍ജസ്രോതസ്സായി മാറാനിടയുള്ള സൌരോര്‍ജത്തെ അഴിമതിയുടെയും വെട്ടിപ്പിന്റെയും പര്യായമാക്കിമാറ്റിയതും ഉമ്മന്‍ചാണ്ടി- ആര്യാടന്‍ ഭരണത്തിന്റെ സംഭാവനതന്നെ. ഈ നിലയിലെല്ലാം കുത്തഴിഞ്ഞുകിടക്കുന്ന ഊര്‍ജമേഖലയെ നേരെ നിര്‍ത്താനുള്ള ആത്മാര്‍ഥവും ശക്തവുമായ നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാരില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ജലവൈദ്യുതിക്കൊപ്പം താപനിലയങ്ങളും പരാമ്പര്യേതര മാര്‍ഗങ്ങളും സമന്വയിപ്പിച്ചേ കേരളത്തിന്റെ പ്രതിസന്ധി പരിഹരിക്കാനാകൂ എന്ന കാഴ്ചപ്പാട് കഴിഞ്ഞ ഇടക്കാല ബജറ്റില്‍ത്തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നു. വീടുകളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും മേല്‍ക്കൂരയില്‍ സൌരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് 1000 മൊഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതിക്ക് നാബാര്‍ഡ് ഗ്രീന്‍ഫണ്ടിന്റെ സഹായത്തോടെ തുടക്കംകുറിച്ചു. ഊര്‍ജക്ഷമത കുറഞ്ഞ ലൈറ്റുകളും ഗാര്‍ഹികോപകരണങ്ങളും വ്യാപകമാക്കാനുള്ള പദ്ധതിയും നല്ല വിജയം കണ്ടു. വൈദ്യുതിരംഗത്ത് സ്വയംപര്യാപ്തത എന്നത് വിദൂരലക്ഷ്യമാണെങ്കിലും ഉല്‍പ്പാദനവും പ്രസരണവും മെച്ചപ്പെടുത്താനുളള ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് ഈ വര്‍ഷത്തെ ബജറ്റ്. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് പണി ആരംഭിച്ചതും പലകാരണങ്ങളാല്‍ മുടങ്ങിയതുമായ പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍, തോട്ടിയാര്‍ പദ്ധതികള്‍ അടുത്ത സാമ്പത്തികവര്‍ഷം പൂര്‍ത്തിയാക്കും. ഇടത്തരം ജല വൈദ്യുത പദ്ധതികളായ മാങ്കുളം, അച്ചന്‍കോവില്‍, അപ്പര്‍ ചെങ്കുളം, പാമ്പാര്‍ എന്നിവ പുതിയതായി ഏറ്റെടുക്കും. ഭീമമായ പ്രസരണനഷ്ടമാണ് കേരളം നേരിടുന്ന മറ്റൊരു വെല്ലുവിളി. പുതിയ ട്രാന്‍സ്മിഷന്‍ലൈന്‍ സ്ഥാപിക്കുന്നതോടൊപ്പം നിലവിലുള്ള പ്രസരണശൃംഖല നവീകരിക്കുന്നതിനായി 9,425 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതി നടപ്പാക്കും. കിഫ്ബി വഴിയാണ് ഈ പദ്ധതിക്ക് ധനസമാഹരണം നടത്തുക. സംസ്ഥാനത്തെ എല്ലാ വീടുകളും വൈദ്യുതീകരിക്കുന്നതിനുള്ള പദ്ധതി ഈ മാസം 31ന ് പൂര്‍ത്തിയാക്കുകയാണ്. 174 കോടി രൂപ ചെലവഴിക്കുന്ന പദ്ധതി എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഭിമാനാര്‍ഹമായ നേട്ടമായിരിക്കും. ബിപിഎല്‍ വിഭാഗത്തില്‍പെട്ട ഉപയോക്താക്കള്‍ക്ക് സര്‍വീസ് കണക്ഷന്‍ ഉള്‍പ്പെടെ ചെലവ് ഇല്ലാതെയും മറ്റ് വിഭാഗത്തില്‍ സര്‍വീസ് ലൈനിനായുള്ള എസ്റ്റിമേറ്റ് തുക മാത്രം ഈടാക്കിയുമാണ് കണക്ഷന്‍ നല്‍കുന്നത്. ഇങ്ങനെ ഇരുട്ടിന്റെ നാളുകള്‍ക്ക് വിടനല്‍കി കേരളത്തിന് കൂടുതല്‍ വെളിച്ചവും ഊര്‍ജവും പകരാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ദുരുപയോഗം കുറച്ചും ഊര്‍ജക്ഷമത കുറഞ്ഞ ഉപകരണങ്ങളിലേക്ക് മാറിയും അമൂല്യമായ ഊര്‍ജം സംരക്ഷിക്കാന്‍ ഒരോരുത്തരും മുന്നോട്ടുവരണമെന്നുകൂടി ഓര്‍മിപ്പിക്കട്ടെ Read on deshabhimani.com