സംഘപരിവാറിന്റെ കപട രാജ്യസ്നേഹം



സംഘപരിവാറിന്റെ അജന്‍ഡയില്‍ ഏറ്റവും ഒടുവില്‍ എഴുതിച്ചേര്‍ത്തത് കപട രാജ്യസ്നേഹമാണെന്ന് അവരുടെ നീക്കം വ്യക്തമാക്കുന്നു. ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചുകൂവുന്നവര്‍ മാത്രമാണ് രാജ്യസ്നേഹികളെന്നും അല്ലാത്തവരെ ജയിലിലടയ്ക്കണമെന്നും തല വെട്ടണമെന്നുമൊക്കെയാണ് ശിവസേനാനേതാക്കള്‍ ഉള്‍പ്പെടെ പറയുന്നത്. ഇന്ത്യാ മഹാരാജ്യത്തെ ഭാരതം എന്നുമാത്രമേ വിളിക്കാവൂ എന്നാണ് അവരുടെ നിര്‍ബന്ധം. ഭരതന്‍ ജനിച്ചതും വാണതുമായ രാജ്യമെന്ന സങ്കല്‍പ്പത്തിലാണ് ഇന്ത്യക്ക് പകരം ഭാരതം എന്ന് പേര് വിളിക്കണമെന്ന് സംഘപരിവാര്‍ നിര്‍ബന്ധിക്കുന്നത്. സിന്ധുനദിയുടെ തീരത്ത് ജീവിച്ചവര്‍ എന്ന അര്‍ഥത്തിലാണ് ഇന്ത്യക്കാര്‍ എന്ന പേര് വന്നതെന്ന് പറയുന്നു. ഭാരതമാതാവ് എന്നുപറയുന്നത് ചരിത്രമല്ല, മിത്താണ് എന്ന് കരുതുന്നവരാണ് അധികവും. ഇന്ത്യ എന്നാണ് നമ്മുടെ രാജ്യത്തിന്റെ ഔദ്യോഗികമായി അംഗീകരിച്ച പേരും. പേരിന്റെ പേരില്‍ വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഭാരത് മാതാ കീ ജയ് എന്നു വിളിക്കാന്‍ തയ്യാറില്ലാത്തവരുടെ തല വെട്ടണമെന്നുപോലും പറയാന്‍ ഇക്കൂട്ടര്‍ക്ക് മടിയില്ലാതായി. പേരിനെച്ചൊല്ലി വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ഈ ശ്രമം തികച്ചും കപട രാജ്യസ്നേഹമാണ്. രാജ്യസ്നേഹികളെന്നും രാജ്യദ്രോഹികളെന്നും പേരിട്ട് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഇത്തരം ഹീനശ്രമങ്ങളെ മുളയിലേ നുള്ളുകതന്നെ വേണം  Read on deshabhimani.com

Related News