ഭീകരതയുടെ വേരറുക്കണം



തൊട്ടടുത്ത ദിവസങ്ങളിലായി ധാക്കയിലും ബാഗ്ദാദിലും നടന്ന ഭീകരാക്രമണം ലോകമനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്നതാണ്. ബംഗ്ളാദേശ് ആസ്ഥാനമായ ധാക്കയില്‍ അതിനീചമായ ആക്രമണത്തില്‍ 20 വിദേശികളാണ് കൊലക്കത്തിക്കിരയായത്. അടുത്തദിവസം രാവിലെ ഇറാഖ് തലസ്ഥാനത്ത് 131 നിരപരാധികളുടെ ശരീരം ഛിന്നഭിന്നമായി. ധാക്കയില്‍ സായാഹ്ന സൌഹൃദത്തിനും നോമ്പുതുറയ്ക്കുമായി ഹോളി ആര്‍ട്ടിസാന്‍ റെസ്റ്റോറന്റില്‍ എത്തിയവരില്‍ 40 പേരെ രാത്രി മുഴുവന്‍ ബന്ദിയാക്കി. വിദേശികളായ 20 പേരെ തെരഞ്ഞുപിടിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ദക്ഷിണ കൊറിയ, ജപ്പാന്‍, ഇറ്റലി എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്. ബംഗ്ളാദേശില്‍ വസ്ത്രവ്യാപാരിയായ ഡല്‍ഹി സ്വദേശി സഞ്ജയ് ജയിനിന്റെ മകള്‍ പതിനെട്ടുകാരി താരുഷി ജയിനിന്റെ ദാരുണാന്ത്യം ഇന്ത്യക്ക് തീരാവേദനയായി. അമേരിക്കയില്‍ സ്കോളര്‍ഷിപ്പോടെ പഠിക്കുന്ന ഈ മിടുക്കി അച്ഛനോടൊപ്പം കുറച്ചുനാള്‍ കഴിയാന്‍ എത്തിയതായിരുന്നു ബംഗ്ളാദേശില്‍. ബാഗ്ദാദില്‍ റമദാന്‍ തിരക്കിലായിരുന്ന രണ്ടു മാര്‍ക്കറ്റുകളില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച ട്രക്കുകള്‍ ഓടിച്ചുകയറ്റിയാണ് കൂട്ടക്കൊല. ഇരുരാജ്യങ്ങളിലെയും കിരാത ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ളാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. റമദാനിലെ 27–ാം പുണ്യദിനത്തിന്റെ തൊട്ടുപിന്നാലെ നടത്തിയ ഈ നിഷ്ഠുര നരഹത്യകള്‍ക്ക് അവകാശവാദം ഉന്നയിച്ചവരോട് ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന തൊടുത്ത ചോദ്യം ഇന്ന് ലോകമാകെ അലയടിക്കുകയാണ്. 'എന്തുതരം മുസ്ളിങ്ങളാണ് നിങ്ങള്‍? റമദാനിലെ സന്ധ്യാപ്രാര്‍ഥനയുടെ പുണ്യത്തിനുപകരം ആളെ കൊല്ലാനാണോ നിങ്ങള്‍ പോയത്. നിങ്ങള്‍ക്ക് ഒരു മതവുമില്ല. ഭീകരതയാണ് നിങ്ങളുടെ മതം.' ഷേഖ് ഹസീനയുടെ വാക്കുകളിലെ വികാരവും രോഷവും ലോകമാകെ ഏറ്റെടുക്കുകയാണ്. ഇനിയൊരു ജീവന്‍പോലും ബലികൊടുക്കാതെ ഭീകരരെ പിടിച്ചുകെട്ടണം. അതിനായി മനുഷ്യരെ സ്നേഹിക്കുന്ന മനസ്സുകളും ഉണര്‍ന്നെണീക്കണം. മതഭീകരതയുടെ വിഷവിത്തുകള്‍ പിഴുതെടുക്കണം. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പുതുനാമ്പുകള്‍ക്കായി മണ്ണൊരുക്കണം. ഇതാണ് ഷേഖ് ഹസീനയുടെ വാക്കുകളില്‍ നിറയുന്ന സന്ദേശം. സമകാലിക ലോകം നേരിടുന്ന ഏറ്റവും കടുത്ത വെല്ലുവിളികളിലൊന്നാണ് 'ഇസ്ളാമിക് സ്റ്റേറ്റ്' എന്ന പേരില്‍ നടത്തുന്ന അതിക്രൂരമായ ഭീകരപ്രവര്‍ത്തനങ്ങള്‍. ധാക്കയില്‍ നടത്തിയ നിന്ദ്യമായ മനുഷ്യഹത്യയുടെ വിവരങ്ങള്‍ മനസ്സിനെ വിറങ്ങലിപ്പിക്കും. റെസ്റ്റോറന്റിലേക്ക് കടന്നുകയറിയ ഭീകരര്‍ ബന്ദികളാക്കിയവരോട് ആയുധം ചൂണ്ടി ബംഗാളി ഭാഷ സംസാരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ബംഗാളി സംസാരിക്കാന്‍ സാധിക്കാത്തവരെ ഒന്നൊന്നായി കഴുത്തറുത്തു. 'ഐഎസ്' ക്യാമ്പുകളില്‍ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളുടെയും ക്രൂരമായ കൊലപാതകങ്ങളുടെയും പീഡനങ്ങളുടെയും ചലനദൃശ്യങ്ങള്‍തന്നെ ഒട്ടേറെ പുറത്തുവന്നു. ഇതിനിടയില്‍ ധാക്ക ആക്രമണത്തിനുപിന്നില്‍ 'ഐഎസ്' അല്ലെന്ന ബംഗ്ളാദേശ് ആഭ്യന്തരമന്ത്രിയുടെ വെളിപ്പെടുത്തലും ശ്രദ്ധേയമാണ്. പാകിസ്ഥാന്‍ ആസ്ഥാനമായ ഒരു സംഘടനയുടെ പങ്കിനെക്കുറിച്ചാണ് ബംഗ്ളാദേശ് സൂചന നല്‍കിയത്. പേരില്‍ എന്ത് വ്യത്യാസം പുലര്‍ത്തിയാലും ഇവയെല്ലാം മാനവരാശിക്ക് നല്‍കുന്നത് സര്‍വനാശഭീഷണിമാത്രം. തീവ്രവാദവും വംശീയതയും കൂടുകൂട്ടിയ മനസ്സുകളിലേക്ക് നിരപരാധികളുടെ നിലവിളികള്‍ എത്തുക എളുപ്പമല്ല. സ്കൂളുകളും ആശുപത്രികളും വ്യാപാരസമുച്ചയങ്ങളും ആരാധനാലയങ്ങളും സ്ഫോടനങ്ങളില്‍ ചിന്നിച്ചിതറുമ്പോള്‍ നിസ്സഹായമാകുന്നത് രാജ്യങ്ങള്‍മാത്രമല്ല; ഈ ലോകംതന്നെയാണ്. ആരും ജയിക്കാത്ത ഈ യുദ്ധത്തില്‍ തോല്‍ക്കുന്നത് മനുഷ്യനും. അന്താരാഷ്ട്ര ഭീകരപ്രവര്‍ത്തനത്തിന് ദീര്‍ഘകാലത്തെ ചരിത്ര പശ്ചാത്തലമുണ്ടെങ്കിലും സമീപകാലത്ത് അതേറെ ബീഭത്സരൂപം പൂണ്ടിരിക്കുന്നുവെന്നത് മനുഷ്യരാശിയെ ആകെ ഭയപ്പെടുത്തുകയാണ്. ഭീകരവിഭാഗങ്ങളില്‍ പലതും മതത്തെ ചാരിയാണ് നില്‍ക്കുന്നത്. എന്നാല്‍, ഭീകരത നാശത്തിന്റെമാത്രം മതമായി പരിണമിക്കപ്പെട്ടിരിക്കുന്നു. മാനവികതയുടെ പര്യായമായ ഇസ്ളാമികതയുടെ പേരിട്ട് ഭീകരതയെ ഓമനിക്കുന്നവരെ ഒരു മതവിശ്വാസിയും അംഗീകരിക്കില്ല. സാമ്രാജ്യത്വത്തെ പഴിചാരി മനുഷ്യരാശിയെ ആക്രമിക്കുന്ന 'ഐഎസ്' ഭീകരതയ്ക്ക് ഒരു മതവിശ്വാസിയുടെയും പിന്തുണ ലഭിക്കില്ല. അന്താരാഷ്ട്ര ഭീകരശക്തികളുടെ ധനസ്രോതസ്സ് അന്വേഷിച്ച് ചെല്ലുമ്പോള്‍ പലപ്പോഴും സാമ്രാജ്യത്വശക്തികളുടെ കൈകള്‍തന്നെയാണ് വെളിപ്പെടുന്നത്. അസ്വസ്ഥമായ ഒരു ലോകവ്യവസ്ഥയും ഏറ്റുമുട്ടലുകളും പരസ്പരവിശ്വാസമില്ലായ്മയും സാമ്രാജ്യത്വ കമ്പോളവ്യവസ്ഥിതിയുടെ ഉല്‍പ്പന്നമാണ്. അതുകൊണ്ടുതന്നെ ഭീകരവാദവും അതിന്റെ വേരുകള്‍ ആഴ്ത്തിനില്‍ക്കുന്നത് സാമ്രാജ്യത്വ താല്‍പ്പര്യങ്ങളില്‍തന്നെ. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഐക്യവും സഹകരണവും വിശ്വാസവും വീണ്ടെടുത്തും വളര്‍ത്തിയും മാത്രമേ ഭീകരതയുടെ വേരറുക്കാനാകൂ Read on deshabhimani.com

Related News