"വേറൊരു വൈറസ്‌ ഉണ്ട്‌, ദൈവത്തെ രക്ഷിക്കണം എന്ന്‌ പറഞ്ഞ്‌ നടക്കുന്നവരാണവർ'; മതതീവ്രവാദികൾക്ക്‌ കണക്കിന്‌ കൊടുത്ത്‌ വിജയ്‌ സേതുപതി



ഏത്‌ വൈറസിനെക്കാളും ഏറ്റവും മാരകം മനുഷ്യൻ കണ്ടു പിടിച്ച മതം എന്ന വൈറസ് ആണെന്ന്‌ വിജയ്‌ സേതുപതി. മനുഷ്യനും ദൈവത്തിനും ഇടയിൽ മതം എന്നൊരു അതിർവരമ്പ്‌ ഇല്ല, ദൈവം ഒരിക്കലും ദൈവത്തെ രക്ഷിക്കണം എന്ന് ആരോടും പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞു നടക്കുന്ന കൂട്ടങ്ങളോട് യോജിക്കരുത് അവരാണ് ലോകത്തിലെ ഏറ്റവും വലിയ അപകടകാരികൾ. തമിഴ്‌നാട്ടില്‍ ഇന്നലെ നടന്ന മാസ്റ്റര്‍ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു താരത്തിന്റെ പരാമര്‍ശം. ബിജെപിയെ പരോക്ഷമായി വിമർശിക്കുന്നതായിരുന്നു വിജയ്‌ സേതുപതിയുടെ പ്രസംഗം എന്നാണ്‌ പറയുന്നത്‌. ഭൂമിയിൽ മനുഷ്യനെ രക്ഷിക്കാൻ മുകളിലുള്ള ഒരു ദൈവവും വരില്ല താഴെ ഉള്ള മനുഷ്യൻ തന്നെ അവനെ രക്ഷിക്കണം, മാനവികതയാണ് ഏറ്റവും വലിയ ഡിവിനിറ്റി. ആരെങ്കിലും മതപരമായി സംസാരിക്കാൻ വരുകയാണെങ്കിൽ എന്റെ മതത്തിന്റെയോ നിന്റെ മതത്തിന്റെയോ ഗുണങ്ങൾ പറയാതെ മാനവികതയാണ് വലുത് മനുഷ്യൻ ആണ് ഏറ്റവും വലിയ സ്നേഹം അവനാണ് ഏറ്റവും വലിയ സത്യം, അവനെ സഹോദര്യത്തോടെയും സ്നേഹത്തോടെയും ബഹുമാനത്തോടെയും തുല്യതയോടെയും പെരുമാറാൻ പറയുകയാണ് വേണ്ടത്. പിന്നെ ഈ ഭൂമി മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ജീവിക്കാൻ അവകാശപ്പെട്ടതാണ് അവിടെ ഒരു ദൈവത്തിന്റെ പേരിലും അവകാശം ഉന്നയിക്കാൻ ആർക്കും ആവില്ല ‐ വിജയ്‌ സേതുപതി പറഞ്ഞു. കഴിഞ്ഞ മാസം ആദായ നികുതി വകുപ്പ് നടന്‍ വിജയ്‌യെ ചോദ്യം ചെയ്‌തതിനെ തുടര്‍ന്ന് ഏവരും ഉറ്റു നോക്കിയ ചടങ്ങായിരുന്നു പുതിയ ചിത്രമായ മാസ്റ്ററിന്റെ ഓഡിയോ ലോഞ്ച്. കേന്ദ്രസര്‍ക്കാറിനെതിരായ പരാമര്‍ശങ്ങളാണ് വിജയ്‌ക്കെതിരായ അന്വേഷണത്തിന്റെ കാരണമെന്ന് ആരോപണമുണ്ടായി. വിഷയത്തില്‍ താരത്തിന്റെ പ്രതികരണം ഓഡിയോ ലോഞ്ചിലായിരിക്കും ഉണ്ടാവുക എന്നതുകൊണ്ട് തന്നെയാണ് ഇന്നല നടന്ന ചടങ്ങ് എല്ലാവരും ഉറ്റു നോക്കിയത്. നിങ്ങളുടെ വിജയം കൊണ്ട് അവരെ കൊല്ലുക. പുഞ്ചിരികൊണ്ട് അവരെ സംസ്‌കരിക്കുക എന്നുമായിരുന്നു വിഷയത്തില്‍ താരത്തിന്റെ പ്രതികരണവും. ചടങ്ങിലെ വിജയ് സേതുപതിയുടെ മുഴുവന്‍ പ്രസംഗവും പുറത്തുവിട്ടിട്ടില്ലെങ്കിലും പ്രചരിക്കുന്ന പ്രസംഗത്തിലെ ക്ലിപ്പിലാണ് ശ്രദ്ധേയമായ പരാമര്‍ശങ്ങളുള്ളത്. മുന്‍പ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനാ അനുഛേദം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയടക്കം തമിഴ് നടന്‍ വിജയ് സേതുപതിയും കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തു വന്നിട്ടുണ്ട്. താരം മതം മാറിയെന്ന് കഴിഞ്ഞമാസം വ്യാജപ്രചരണവും നടന്നിരുന്നു. Read on deshabhimani.com

Related News