പി കൃഷ്‌ണപിള്ളയടക്കം ഒളിവിൽകഴിഞ്ഞ പോത്തന്റെ വീട്‌; സിപിഐ എം സമ്മേളനത്തിൽ ആവേശത്തോടെ ഓടിയെത്തി



കൊച്ചി > സിനിമ തിരക്കുകൾക്കിടയിലും പ്രതാപ്‌ പോത്തന്‌ പാർട്ടി വിളിച്ചാൽ വരാതിരിക്കാൻ കഴിയില്ലായിരുന്നു. കുട്ടിക്കാലംമുതൽ തുടങ്ങിയ അടുപ്പം എല്ലാക്കാലത്തും ഒരുപോലെ സൂക്ഷിച്ചു. 2015 ൽ ആലപ്പുഴയിൽ ജന്മനാട്ടിൽ നടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിൽ പ്രതാപ്‌ പോത്തൻ ഒടിയെത്തി. കമ്യൂണിസ്‌റ്റ്‌ നേതാക്കൾക്ക്‌ ഒളിവിലും തെളിവിലും പ്രവർത്തിക്കാൻ സഹായം നൽകിയ കുളത്തുങ്കൽ പോത്തന്റെ മകൻ കുട്ടിക്കാലം മുതൽ കേട്ടുവളർന്നതാണ്‌ പ്രസ്ഥാനത്തേയും നേതാക്കളേയും കുറിച്ച്‌. പി കൃഷ്‌ണപിള്ളയടക്കം ഒളിവിൽ കഴിഞ്ഞതാണ്‌ തന്റെ വീടെന്ന്‌ അദ്ദേഹം അഭിമാനത്തോടെ പറഞ്ഞിരുന്നു. "ജീവിതത്തിൽ ലഭിക്കുന്ന വലിയ ആദരവും അംഗീകാരവുമാണിത്‌. എന്നും ഹൃദയത്തിലുള്ള പാർടിയുടെ ആദരം മറക്കാനാവാത്ത അനുഭവമാണ്‌. എന്നും ഇടതുപക്ഷമനസ്സുമായി ജീവിക്കുന്ന എനിക്ക്‌ ഇവിടെ വരാൻ അവസരം ലഭിച്ചത്‌ വലിയ സൗഭാഗ്യമായി കരുതുന്നു' - സമ്മേളനത്തിനെത്തിയ മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ പ്രതാപ്‌ പോത്തൻ "ദേശാഭിമാനി' യോട്‌ പറഞ്ഞ വാക്കുകൾ. തകര, ചാമരം, നവംബറിന്റെ നഷ്‌ടം തുടങ്ങി ഇടുക്കിഗോൾഡ്‌ മുതൽ മറിയംമുക്ക്‌ വരെ മറക്കാനാവാത്ത നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ച പ്രതാപ്‌ പോത്തൻ ജന്മനാട്ടിലെ സമ്മേളനത്തിൽ സിനിമയുടെ തിരക്ക്‌ മാറ്റിവച്ചാണ്‌ ഓടിയെത്തിയത്‌. സിപിഐ എം സമ്മേളനത്തിൽ അതിഥിയായി എത്തിയത്‌ ഏറെ വൈകാരികതയോടെയായിരുന്നു. Read on deshabhimani.com

Related News