സംഗീതജ്ഞൻ എം എസ് ബാബുരാജിന്റെ ജന്മദിന ഓർമ്മയുമായ് " നീലവെളിച്ചം"



കൊച്ചി : അനശ്വര സംഗീതജ്ഞൻ  എം. എസ്.  ബാബുരാജിന്റെ 94-ാം ജന്മദിനമായ മാർച്ച് 'മൂന്നിന്, ജനഹൃദയങ്ങളെ തൊട്ട ആ പ്രിയഗാനം  ,"താമസമെന്തേ വരുവാൻ", 'നീലവെളിച്ച'ത്തിലൂടെ വീണ്ടുമെത്തുന്നു.കാലാതീതമായി മലയാളിത്തത്തിന്റെ ലാളിത്യവും മഹത്ത്വവും ആഘോഷിക്കപ്പെടുന്ന, അനശ്വരതയെ പുൽകിയ മികച്ച ഗാനങ്ങളിൽ ഒന്നാണ്'നീലവെളിച്ച'ത്തിൽ ദൃശ്യവൽക്കരിക്കുന്നത്.ഈ ജന്മ ദിനത്തിന്റെ ഓർമ്മയ്ക്കായ്  നീലവെളിച്ച'ത്തിലെ ഗാനം ആദരപൂർവ്വം  അർപ്പിക്കുകയാണ് 'നീലവെളിച്ചം' സിനിമ പ്രവർത്തകർ. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാർഗ്ഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നീലവെളിച്ചം'.കാലാതീതമായി സംഗീത മനസ്സുകളിലൂടെ പകർന്ന് ഇന്നും മറയാതെ കളിയാടുന്ന പ്രതിഭകളായ എം എസ് ബാബുരാജ്,പി ഭാസ്ക്കരൻ  ടീമിന്റെ ഏവരുടെയും ഹൃദയത്തിൽ പതിപ്പിച്ച, ഒരു കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന ആ ചിത്രത്തിലെ ഗാനമാണ് ഇന്നിന്റെ സാങ്കേതിക മികവിൽ സംഗീത സംവിധായകരായ ബിജിബാൽ,റെക്സ് വിജയൻ എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്നത്.'ഭാർഗ്ഗവീനിലയ'ത്തിൽ ഗാനഗന്ധർവ്വൻ കെ ജെ യേശുദാസ് ആലപിച്ച "താമസമെന്തേ വരുവാൻ" നീലവെളിച്ചത്തിൽ ഷഹബാസ് അമൻ പാടുന്നു. ഒ പി എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു,റിമ കല്ലിങ്കൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ റോഷൻ മാത്യുവും ഷൈൻ ടോം ചാക്കോയും അഭിനയിക്കുന്നു. Read on deshabhimani.com

Related News