ഓസ്‌കാർ: ലിജോ ജോസിന്റെ ജല്ലിക്കട്ട് ഇന്ത്യയുടെ ഔദ്യോഗിക എൻട്രി; 2011ന് ശേഷം ആദ്യ മലയാള സിനിമ
കൊച്ചി > ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത ജെല്ലിക്കട്ടിന് ഓസ്‌കർ എൻട്രി. അക്കാദമി അവാർഡ്സിന്റെ ഇന്റർനാഷണൽ ഫീച്ചർ ഫിലിം കാറ്റഗറിയിലാണ് ചിത്രത്തിന് എൻട്രി ലഭിച്ചിരിക്കുന്നത്. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, ശാന്തി ബാലചന്ദ്രൻ, സാബുമോൻ അബ്ദുസമദ്, ജാഫർ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങൾ. 2011ന് ശേഷം ഔദ്യോഗിക എന്‍ട്രിയാകുന്ന മലയാള സിനിമയാണ് ജല്ലിക്കട്ട്. 93-മത് അക്കാദമി അവാര്‍ഡിലേക്കാണ് ജല്ലിക്കട്ട് പരിഗണിച്ചത്. കഴിഞ്ഞ വര്‍ഷം സോയ അക്തര്‍ സംവിധാനം ചെയ്ത ഗലി ബോയ് ആയിരുന്നു ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി. പക്ഷെ ചിത്രം നോമിനേഷനിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടില്ല. വില്ലേജ് റോക്ക്‌സ്റ്റാര്‍, ന്യൂട്ടണ്‍, കോര്‍ട്ട്, വിസാരണൈ, ബര്‍ഫി, ഇന്ത്യന്‍, പീപ്ലി ലൈവ് എന്നിവയാണ് മുമ്പ് നോമിനേഷനായി സമര്‍പ്പിക്കപ്പെട്ട ചിത്രങ്ങള്‍. ഗുലാബോ സിതാബോ, ചിപ്പ, ചലാംഗ്, ഡിസൈപ്പിൾ , ശിക്കാര. ബിറ്റർ സ്വീറ്റ് തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോനും ഓസ്കർ നാമനിർദേശത്തിനായി സമർപ്പിച്ച 27 ചിത്രങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നു. രാജീവ് അഞ്ചല്‍ സംവിധാനം ചെയ്‌ത മോഹന്‍ലാല്‍ ചിത്രം ഗുരു ആണ് മലയാളത്തില്‍നിന്നും ആദ്യമായി ഓസ്‌കര്‍ എന്‍ട്രി ലഭിച്ച ചിത്രം. അതിന് ശേഷം 2011-ല്‍ സലിം കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി സലിം അഹമ്മദ് സംവിധാനം ചെയ്‌ത ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിനും ഇന്ത്യയിൽ നിന്ന് ഓസ്‌കർ എൻട്രി ലഭിച്ചു. 2021 ഏപ്രിൽ 25-ന് ലോസ് ആഞ്ജലീസിലാണ് 93-ാമത് അക്കാദമി പുരസ്‌കാര ചടങ്ങ് നടക്കുക. Read on deshabhimani.com