മലയാളി മനസില്‍ ഓർമ്മകളുടെ തനിയാവർത്തനം; ലോഹിതാദാസിന്റെ ഓർമ്മകൾക്ക്‌ 11 വയസ്സ്‌



മലയാള സിനിമയ്ക്ക് പുതിയ ഭാവുകത്വം നല്‍കിയ  തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ് ഓര്‍മയായിട്ട് പതിനൊന്ന്‌ വർഷം തികയുന്നു. ജീവിച്ചിരിക്കുമ്പോള്‍ അവസരങ്ങള്‍ക്കായി നിരവധിപേര്‍ കാത്തിരുന്ന ഒറ്റപ്പാലം അകലൂരിലെ 'അമരാവതി' യില്‍  അദ്ദേഹത്തിന്റെ സ്‌മൃതി കുടീരത്തില്‍ കുടുംബക്കാരും നാട്ടുകാരും ഇന്നും പുഷ്‌പാര്‍ച്ചന നടത്തി. ഇന്ന് മലയാള സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന നിരവധി താരങ്ങളുടെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമായ സിനിമകള്‍ സംവിധാനം ചെയ്‌ത കലാകാരനെ മുന്‍ വര്‍ഷങ്ങളില്‍  സിനിമാലോകവും അവഗണിച്ചു. 2009 ജൂണ്‍ 28 നാണ് ലോഹിതദാസ്  വിടവാങ്ങിയത്. ആലുവയിലെ വീട്ടിലായിരുന്നു അന്ന് മലയാളത്തിന്റെ പ്രിയ കഥാകാരന്‍. പകല്‍12ന്  കംപ്യൂട്ടറിന്റെ മുന്നിലിരുന്ന് ഭീഷ്മ‌ര്‍ എന്ന തന്റെ സിനിമയുടെ അവസാന കടലാസ് പണികളിലായിരുന്നു ലോഹി. കഥകള്‍ കൊണ്ട് തുളുമ്പിയ ലോഹിതദാസിന്റെ ഹൃദയത്തെ രോഗം ആക്രമിച്ചത് ആ സമയത്തായിരുന്നു. കൊച്ചി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ലോഹിയുടെ അന്ത്യം. കലാകേരളം കണ്ണീരണിഞ്ഞ നിമിഷങ്ങളായിരുന്നു അത്. സംവിധായകന്‍ ഭരതന്‍ ഛായാഗ്രാഹകന്‍ എസ് രാമചന്ദ്രബാബു എന്നിവരോടൊപ്പം എ കെ ലോഹിതദാസ് ഒറ്റപ്പാലത്തെ അകലൂരിലുള്ള ലോഹിതദാസിന്റെ അമരാവതിയില്‍എഴുതിപ്പൂര്‍ത്തിയാകാത്ത കഥകള്‍, വായിക്കാത്ത പുസ്തകങ്ങള്‍ അങ്ങിനെ പലതും ബാക്കിവച്ചാണ് ലോഹിതദാസ് വിടവാങ്ങിയത്. നിളാതീരത്തെ പ്രണയിച്ച ലോഹി ആധാരം എന്ന സിനിമയുടെ കഥയുമായാണ് വള്ളുവനാട്ടിലെത്തുന്നത്.  കിരീടവും, വാത്സല്യവും, അരയന്നങ്ങളുടെ വീടും, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്നിങ്ങനെ സ്‌നേഹ ബന്ധങ്ങളുടെ കഥകള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചു. 20 വര്‍ഷത്തെ കലാജീവിതത്തില്‍ 44 തിരക്കഥ എഴുതി. ഇതില്‍ 12 ചിത്രങ്ങള്‍ സംവിധാനം ചെയ്‌തു. ആറുതവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ഒരു തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും ലോഹിയെ തേടിയെത്തി. തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിവയ്ക്കു പുറമെ ഗാന രചയിതാവ്, നിര്‍മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് എന്നീ മേഖലകളിലും പ്രതിഭ തെളിയിച്ചു. നിവേദ്യം, ചക്കരമുത്ത്, കസ്തൂരി മാന്‍, സൂത്രധാരന്‍, അരയന്നങ്ങളുടെ വീട്, ജോക്കര്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. ഇതില്‍ കസ്തൂരി മാന്‍ സിനിമയുടെ നിര്‍മാതാവുമായി. കന്മദത്തിന്റെ ചിത്രീകരണവേളയില്‍ മഞ്ജു വാര്യര്‍, മോഹന്‍ലാല്‍ എസ് രാമചന്ദ്രബാബു എന്നിവരുമൊത്ത് ലോഹിതദാസ്. 1987ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ആദ്യ സിനിമയായ 'തനിയാവര്‍ത്തനം' എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് ലോഹിതദാസ് മലയാള സിനിമാ രംഗത്തേക്കെത്തുന്നത്. 1997ല്‍ ഭൂതക്കണ്ണാടി എന്ന ചിത്രം സംവിധാന ചെയ്ത് സംവിധാന രംഗത്തേക്കെത്തി. വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ആധാരം, ഉദയനാണ് താരം, സ്റ്റോപ് വയലന്‍സ് തുടങ്ങിയ ചില ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. Read on deshabhimani.com

Related News