ഇരുണ്ട കാഴ്ചകളുടെ വായന



 സമകാലിക അനുഭവലോകത്തിലൂടെ സ‌്ത്രീജീവിതം അഭിമുഖീകരിക്കുന്ന യാഥാർഥ്യങ്ങളെയാണ് രാജീവ് ശിവശങ്കറിന്റെ 'പെണ്ണരശ്' നോവൽ സംബോധനചെയ്യുന്നത്. സ‌്ത്രീയെ പ്രകൃതിയെന്നും ദേവതയെന്നും വാഴ‌്ത്തുന്നവർതന്നെയാണ് അവളുടെ സ്വാതന്ത്ര്യത്തിനും അവകാശത്തിനും വിലങ്ങിടുന്നത‌്.  പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും മതത്തിന്റെയും പേരിൽ നിർമിച്ചെടുത്ത ഇരുണ്ട മൂല്യങ്ങളുടെ തടവിലാണ‌് സ‌്ത്രീ.  അടുക്കളയും  പുരുഷന്റെ ജീവിതവും ചലിപ്പിക്കാൻ മാത്രമുള്ള  ഒരുപകരണം. അതിനപ്പുറത്തേക്ക് പദവിയും കർതൃത്വവും വളർന്നിട്ടില്ല.    സമകാല ജീവിതക്കാഴ‌്ചകളിലൂടെ സഞ്ചരിക്കുന്ന 'പെണ്ണരശ്',  നാം അറിഞ്ഞതും അറിയാതെപോയതുമായ നിരവധി വിഷയങ്ങളെ അഭിമുഖീകരിക്കുന്നു. നഗരത്തിലെ സമ്പന്നാന്തരീക്ഷത്തിൽ ജനിച്ച അപർണയുടെ ജീവിതം അടഞ്ഞ ലോകമാണ്. അമ്മയും അച്ഛനും തമ്മിലുള്ള സംഘർഷത്തിന്റെ  ഇരയാണവൾ.  അവൾക്ക് അതിജീവനത്തിന്റെ സാധ്യതയായിത്തീരുന്നത് ഫ്രാൻസിസ് സേവ്യർ എന്ന ചിത്രകാരനുമായുള്ള ബന്ധമാണ്.  വിലക്കുകളില്ലാത്ത പുതിയൊരു ലോകംതന്നെ അതവൾക്ക് നൽകുന്നു. അവളെ പ്രതിസന്ധിയിലാഴ‌്ത്തി ഫ്രാൻസിസ്  എങ്ങോ അപ്രത്യക്ഷനാകുന്നു. അപകടത്തിൽ  മരിച്ച കുഞ്ഞുമകന്റെ ഓർമകളും മാനസികനില തകർന്ന മകളും ചേരിയിലെ ദുസ്സഹമായ ജീവിതവും അപർണയെ കരകയറാനാകാത്തവിധം തകർത്തുകളയുന്നുണ്ടെങ്കിലും തോൽക്കാൻ തയ്യാറാകാത്ത മനസ്സോടെ അവളതെല്ലാം നേരിടുകയാണ്.    സ്വാതന്ത്ര്യമെന്നാൽ തനിക്കു ചെയ്യാനാകുന്ന കാര്യങ്ങൾ സ്വയം ചെയ്യുകയെന്നതാണെന്ന ഫ്രാൻസിസ് സേവ്യറിന്റെ നിരീക്ഷണം അയാളുടെ ജീവിതത്തിന്റെ ആകത്തുകയാണ്.  തന്റെ ജീവിതസങ്കൽപ്പങ്ങളിലേക്ക് അപർണയെ നയിക്കാൻ അയാൾക്കാകുന്നുണ്ടെങ്കിലും സ്വന്തം ജീവിതത്തിൽ അതത്രയും അനുവർത്തിക്കാൻ കഴിയാതെപോകുന്നു. സാമൂഹ്യയാഥാർഥ്യങ്ങളോട് ഇടഞ്ഞുനിൽക്കുമ്പോഴും സമാന്തരമായി മുന്നോട്ടുപോകാനുള്ള ഉൾക്കരുത്ത് അയാൾക്കില്ല.  ആകസ‌്മികമായ തിരിച്ചടികളെ ഏകയായി നേരിടാനുള്ള ഉൾക്കരുത്ത് അപർണ നേടുന്നുമുണ്ട്. മറ്റുള്ളവരുടെ മുന്നിൽ ഭ്രാന്തനും കാര്യപ്രാപ്തിയില്ലാത്തവനുമായി ചിത്രീകരിക്കപ്പെടുന്ന ഫ്രാൻസിസ് സേവ്യറിന്റെ സങ്കൽപ്പങ്ങളും ദർശനങ്ങളും ജീവിതംതന്നെയും പരാജയത്തെ നേരിടുമ്പോഴും അപർണ ഒരിക്കലും അയാളെ തള്ളിപ്പറയുന്നില്ല. അയാളെ തിരിച്ചുപിടിക്കാനായി അവസാനനിമിഷം വരെ അവൾ പൊരുതുന്നുമുണ്ട്.   പെണ്ണരശിൽ ഉടനീളം   രണ്ട് ലോകങ്ങളും  രണ്ട് വ്യവസ്ഥിതികളും അതിനൊപ്പം പുലരുന്ന വിഭിന്നമായ ദർശനങ്ങളും അവ തമ്മിലുള്ള സംഘർഷങ്ങളുമുണ്ട്. ഗ്രാമവും നഗരവും തമ്മിലുള്ള വൈരുധ്യംപോലെ. അപർണയുടെ ജീവിതത്തിലൂടെ ഇന്നത്തെ ഒട്ടേറെ യാഥാർഥ്യങ്ങളെ നോവൽ സ‌്പർശിക്കുന്നുണ്ട്. റിയൽ എസ്റ്റേറ്റ് മാഫിയ കൈയടക്കിയ നഗരജീവിതം, കോർപറേറ്റ് വാണിജ്യസംസ‌്കാരത്തിലെ പൊള്ളയായ ബന്ധങ്ങൾ, ലാഭനഷ്ടക്കണക്കുകൾക്കകത്തേക്ക് ചുരുക്കിയെടുക്കുന്ന വ്യക്തിജീവിതങ്ങൾ, നഗരത്തിലെ അരക്ഷിതമായ സ‌്ത്രീജീവിതം ഇങ്ങനെ നിരവധി വിഷയങ്ങൾ നോവലിന്റെ അന്തർധാരയാണ്.  അനേകം തലങ്ങളിലുള്ള സംഭവപരമ്പരകളെ ഉൾച്ചേർത്തെടുക്കുമ്പോഴും നിസ്സംഗമായൊരു നർമസ‌്പർശം ആഖ്യാനത്തിൽ നോവലിസ്റ്റ‌് പുലർത്തുന്നുണ്ട്.   ഇത് നോവലിന്റെ ഗൗരവത്തെ വിപരീതമായി ബാധിക്കുകയും  വായനയെ സുഗമമാക്കുകയും ചെയ്യുന്നു. വീണുപോയവർക്കു ചുറ്റും വിജയനൃത്തം ചവിട്ടുന്ന ആഘോഷമനഃസ്ഥിതിയെ ആശ്ലേഷിക്കുന്ന ആധുനിക സാമൂഹ്യബോധത്തെ തുറന്നുകാട്ടാൻ പെണ്ണരശിന് സാധിക്കുന്നു. നവമാധ്യമങ്ങളുടെയും വിനിമയസാങ്കേതികതയുടെയും കുതിച്ചൊഴുക്കിലും സമൂഹത്തിന്റെ മൂല്യസങ്കൽപ്പങ്ങൾ ഇരുളടഞ്ഞുതന്നെ കിടക്കുകയാണെന്ന യാഥാർഥ്യം ഓർമിപ്പിക്കുന്നു പെണ്ണരശ്.   Read on deshabhimani.com

Related News