മഹാദുരന്തത്തിന്റെ ഓർമപ്രളയത്തിൽ ‘പ്രളയം- 2018’



കൊച്ചി ജില്ല അതിജീവിച്ച മഹാപ്രളയത്തിന്റെ ഓർമച്ചിത്രങ്ങൾ സമാഹരിച്ച പുസ‌്തകം പുറത്തിറക്കി. പ്രളയകാലത്തെ രക്ഷാപ്രവർത്തനം, ദുരിതാശ്വാസമെത്തിക്കൽ, പുനരധിവാസം എന്നിവ ഉൾപ്പെടുത്തിയാണ‌് ‘പ്രളയം 2018’ എന്ന പേരിൽ 130 പേജുള്ള പുസ‌്തകം സ്ഥലം മാറിപ്പോകുന്ന കലക‌്ടർ കെ മുഹമ്മദ് വൈ സഫീറുള്ളയുടെ മേൽനോട്ടത്തിൽ പുറത്തിറക്കിയത‌്. കലക‌്ടർ പ്രകാശിപ്പിച്ച പുസ‌്തകത്തിന്റെ ആദ്യപ്രതി അഡീഷണൽ ജില്ലാ മജിസ്ട്രേട്ട‌് കെ ചന്ദ്രശേഖരൻനായർ ഏറ്റുവാങ്ങി. പ്രളയ ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വിവിധ വകുപ്പുകളും സന്നദ്ധസംഘടനകളും പൊതുജന കൂട്ടായ്മകളും നടത്തിയ പ്രവർത്തനങ്ങൾ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട‌്. ഭാവി തലമുറയ്ക്ക് പ്രളയചരിത്രം അറിയാനുള്ള പുസ‌്തകമായും ഇതുമാറും. പ്രളയകാലത്ത് വിവിധ വകുപ്പുകളിൽ സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥർ സ്ഥലം മാറിയും വിരമിച്ചും പോകുമ്പോൾ രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ച് ആധികാരിക വിവരങ്ങൾ നൽകാൻ  പുസ്തകത്തിന് കഴിയുമെന്ന‌് കലക‌്ടർ പറഞ്ഞു. പ്രളയം രൂക്ഷമായ ആഗസ‌്ത‌് 15ന്റെ ചിത്രമാണ‌് പുസ‌്തകത്തിൽ ആദ്യം ചേർത്തിട്ടുള്ളത‌്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെ പ്രളയ ചിത്രങ്ങൾ, പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവരുടെ സന്ദർശനം, ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച കമാൻഡ് സെന്ററിന്റെ പ്രവർത്തന ഘടന, ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ സായുധ സേനാവിഭാഗത്തിന്റെ അംഗസംഖ്യ, ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയവരുടെ കണക്ക‌്,  ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളുടെ വിവരങ്ങൾ, ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വിവിധ സന്നദ്ധ സംഘടനകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പങ്ക‌് എന്നിവയും  പ്രത്യേകം പരാമർശിച്ചിരിക്കുന്നു. ഇൻഫർമേഷൻ ആൻഡ‌് പബ്ലിക് റിലേഷൻസ് വകുപ്പാണ് ചിത്രങ്ങളും വിവരങ്ങളും നൽകിയത‌്. മാധ്യമ ഫോട്ടോഗ്രാഫർമാരിൽനിന്ന‌് ശേഖരിച്ച പ്രളയചിത്രങ്ങളും പുസ്തകത്തിലുണ്ട്.   Read on deshabhimani.com

Related News