വിവാൻ സുന്ദരം അന്തരിച്ചു



ന്യൂഡൽഹി> പ്രശസ്ത ഇന്ത്യൻ കലാകാരൻ വിവാൻ സുന്ദരം ബുധനാഴ്ച രാവിലെ ഡൽഹിയിൽ അന്തരിച്ചു. 79 വയസ്സായിരുന്നു. പുരോഗമന പ്രസ്ഥാനങ്ങളുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു. ചിത്രകല, ശിൽപം, ഫോട്ടോഗ്രാഫി, ഇൻസ്റ്റലേഷൻ, വീഡിയോ ആർട്ട് - എന്നിങ്ങനെ തുടങ്ങിയ മാധ്യമങ്ങളിൽ പ്രവർത്തിച്ച വിവാൻ സുന്ദരം സഫ്ദർ ഹാഷ്മി മെമ്മോറിയൽ ട്രസ്റ്റ്, കസൗലി ആർട് സെൻറർ തുടങ്ങിയവയുടെ സ്ഥാപകാംഗം കൂടിയാണ്‌. ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളിലും പ്രദർശനങ്ങളിലും അദ്ദേഹത്തിന്റെ സൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഭാര്യ: എഴുത്തുകാരി ഗീത കപൂർ. സിംലയിലാണ്‌ ജനനം. ലണ്ടനിലെ സ്കൂളിൽ പഠനത്തിനു ശേഷം രാജ്യത്തെ മുൻനിര ചിത്രകാരന്മാരിൽ ഒരാളായി വളർന്ന ഇദ്ദേഹത്തിൻറെ കല ഭിത്തിയിൽ തൂങ്ങുന്ന ദ്വിമാന ചിത്രങ്ങളിൽ മാത്രമൊതുങ്ങുന്നില്ല. പ്രശസ്ത ഫൊട്ടോഗ്രഫർ ഉമ്രാവോ ഷേർഗിലാണ് മുത്തച്ഛൻ. അമ്മയുടെ സഹോദരിയും പ്രമുഖ ചിത്രകാരിയുമായ അമൃതാ ഷെർഗിലിന്റെ സൃഷ്ടികളും വിവാന്റെ കലാലോകത്തെ സ്വാധീനിച്ചതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. 1966 ൽ ലണ്ടനിൽ ആദ്യ പ്രദർശനം നടത്തി."ദ "ഹൈറ്റ്സ് ഓഫ് മാച്ചു പീച്ചു", ദ ഡിസ്ക്രീറ്റ് ചാം ഓഫ് ദ ബൂർഷ്വാസി ആൻഡ് ദ ഇൻഡ്യൻ എമർജൻസി" എന്നീ പരമ്പരകൾ അദ്ദേഹത്തിന്റെ രാഷ്ട്രീയാഭിമുഖ്യം കൊണ്ട് പ്രശസ്തമാണ്. ഇന്ത്യയിൽ നടന്ന ആദ്യ കൊച്ചി- മുസിരിസ് ബിനാലെയിൽ വിവാൻ 'ബ്ലാക്ക് ഗോൾഡ് ' എന്ന ഇൻസ്റ്റലേഷൻ പ്രദർശിപ്പിച്ചിരുന്നു. മുസിരിസിൽ നിന്നു ഖനനം ചെയ്തെടുത്ത,മൺപാത്രങ്ങളുടെ അവശിഷ്ടങ്ങളാണ് ഇൻസ്റ്റലേഷന് ഉപയോഗിച്ചിരിക്കുന്നത്. ആ ചെറു കഷണങ്ങൾ പലവിധത്തിൽ കൂട്ടിച്ചേർത്തും നിരത്തിവെച്ചും കെട്ടിയുയർത്തിയും ഒരു നഗരരൂപത്തിന്റെ പുനഃസൃഷ്ടിയാണ് വിവാൻ സുന്ദരം നടത്തിയത്‌. ഇപ്പോൾ കൊച്ചിയിലും ഷാർജയിലും നടക്കുന്ന ബിനാലെയിലും വിവാന്റെ ഇൻ്സ്‌റ്റലേഷൻ  പ്രദർശനത്തിനുണ്ട്‌. അദ്ദേഹത്തിന്റെ വേർപാടിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം  യെച്ചൂരി അനുശോചിച്ചു. Read on deshabhimani.com

Related News