വീട്ടിലെ അരങ്ങിൽ ‘സോറി’ പറഞ്ഞ് ഹരീഷ്‌ പേരടി



കൊച്ചി കലാപ്രവർത്തകർക്ക്‌ സഹായമൊരുക്കി വീടിനെ അരങ്ങാക്കി നടൻ ഹരീഷ്‌ പേരടിയും മകൻ വൈദി പേരടിയും. ഞായർ  വൈകിട്ട്‌ ഇരുവരും ചേർന്ന്‌ പള്ളിക്കരയിലുള്ള തങ്ങളുടെ വീട്ടിൽ ‘സോറി’ അവതരിപ്പിച്ചു. സംവിധായകൻ ജിയോ ബേബി ഏക പ്രേക്ഷകനായി നാടകം നേരിൽ കണ്ടു. ആന്റൺ ചെക്കോവിന്റെ ‘ഒരു ക്ലർക്കിന്റെ മരണം' എന്ന കൃതിയുടെ സ്വതന്ത്ര നാടകാവിഷ്കാരത്തിന്‌ പ്രചോദനം നൽകിയത്‌ ജയപ്രകാശ് കുളൂരാണ്‌. ഫെയ്‌സ്‌ബുക്‌ ലൈവിലൂടെ കലാപ്രേമികൾ നാടകത്തെ രണ്ട്‌ കൈയും നീട്ടി സ്വീകരിച്ചു. കലാപ്രവർത്തകരുടെ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിന്‌ "അതിജീവനത്തിനായി രംഗചേതന ലൈവ്’ എന്ന പേരിൽ ഫെയ്‌സ്‌ബുക് പേജിലൂടെ ലൈവായി കലാപരിപാടികൾ അവതരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നാടകം. കലാപ്രേമികളിൽനിന്ന്‌ സംഭാവന സ്വീകരിക്കുന്നതിനായി അക്കൗണ്ട്‌ നമ്പറും നൽകി. പത്താമത്തെ വേദിയായി മാറിയത്‌ ഹരീഷ്‌ പേരടിയുടെ വീടാണ്‌. ഭാര്യ ബിന്ദു നൃത്തപരിശീലനം നൽകുന്ന ഹാളാണ്‌ അരങ്ങായി മാറിയത്‌. ഇ ടി വർഗീസ്, നടൻ സുനിൽ സുഖദ, വി എസ് ഗിരീശൻ, കെ വി ഗണേഷ്‌, വിവേക് റോഷൻ, അൻസാർ, അലക്സാണ്ടർ വടക്കൻ എന്നിവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി. കലാപ്രവർത്തനങ്ങളിൽനിന്ന് വരുമാനം കണ്ടെത്തി കുടുംബം മുന്നോട്ട് കൊണ്ടുപോയിരുന്നവർ ഒന്നരവർഷത്തിലധികമായി വേദികളില്ലാതെ ദുരിതത്തിലാണ്. തൃശൂർ ജില്ലയിലെ നൂറു വീടുകളിലെങ്കിലും ആശ്വാസമായി 10,000 രൂപവീതം എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഓരോ വീട്ടിലും കലാപരിപാടി അവതരിപ്പിച്ച് രംഗചേതനയുടെ ഫെയ്‌സ്‌ബുക് പേജിലൂടെ ലൈവായാണ്‌ ജനങ്ങളിലെത്തിക്കുന്നത്‌. കലാപ്രവർത്തകർക്ക്‌ സഹായമൊരുക്കാൻ ലഭിച്ച അവസരത്തെ ഏറെ വിലമതിക്കുന്നതായി നടൻ ഹരീഷ്‌ പേരടി പറഞ്ഞു. Read on deshabhimani.com

Related News