‘ഇടവപ്പെയ്‌ത്തിലെ ഏറ്റുമീനുകള്‍’ ഡൽഹിയിലേക്ക‌്



 പയ്യന്നൂർ> കവ്വായി കായലിലെ മീനുകളുടെ കഥ തമിഴ‌്നാട‌ും കർണാടകയും കടന്ന‌് ഡൽഹിയിലേക്ക‌്. നാടകവേദിക്ക‌് അഭിമാനമാവുകയാണ‌് "ഇടവപ്പെയ്ത്തിലെ ഏറ്റുമീനുകൾ' ശാസ്ത്രനാടകം. പോണ്ടിച്ചേരിയിലെ ശാസ‌്ത്രനാടകോത്സവത്തിൽ ഇത്തവണ ഏഴ് തമിഴ്നാടകങ്ങളോട് മത്സരിച്ച് ഒന്നാംസ്ഥാനം നേടിയത് ഈ മലയാളനാടകമാണ‌്. ബംഗളൂരുവിൽ  നടന്ന ദക്ഷിണേന്ത്യാമത്സരത്തിലും വിവിധ ഭാഷാനാടകങ്ങളോട് മത്സരിച്ച് ദേശീയ ശാസ്ത്രനാടകോത്സവത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2019 ജനുവരിയിൽ ഡൽഹിയിൽ നടക്കുന്ന ദേശീയശാസ്ത്രനാടകോത്സവത്തിൽ കന്നഡ, ബംഗാളി, ഹിന്ദി, മറാത്തി, തമിഴ്, ഇംഗ്ലീഷ് നാടകങ്ങളോടാണ് "ഇടവപ്പെയ്ത്തിലെ ഏറ്റുമീനുകൾ' മത്സരിക്കുന്നത‌്.   കവ്വായിക്കായലിൽനിന്നും മഴപ്പെയ്ത്തിന്റെ നീരൊഴുക്ക് പിടിച്ച് കുന്ന് കയറി ശൂലാപ്പ്കാവിലെ ശുദ്ധജലത്തിൽ മുട്ടയിടാനെത്തുന്ന മീനിണകളുടെ ദുരിതം അവതരിപ്പിച്ച അംബികാസുതൻ മാങ്ങാടിന്റെ  ‘രണ്ടു മത്സ്യങ്ങൾ’ എന്ന കഥയാണ് പ്രകാശൻ കരിവെള്ളൂരിന്റെ  രചനയിലും രാജേഷ‌് കീഴത്തൂരിന്റെ സംവിധാനത്തിലും ശക്തമായൊരു ശാസ്ത്രനാടകമായി വളർന്നത്. മാഹിയിലെ ജീജേ എൻഎച്ച് എസ് വിദ്യാർഥികളാണ് നാടകം അരങ്ങിലെ അനുഭവമാക്കിത്തീർത്തത്.   സ‌്നേഹ, നമൃത, പല്ലവി, അബൂബക്കർ,  മുഹമ്മദ‌്, ആദർശ‌്,  സായന്ത‌്,  സൂര്യ, കിരൺ എന്നിവരാണ‌് അഭിനയിച്ചത‌്.  രെജു മാങ്ങാട്ടിടമാണ‌് സഹസംവിധായകൻ.  സുമേഷ‌് ചാല സംഗീതവും  പവി കോയോട‌് കലാസംവിധാനവും നിർവഹിച്ചു. പ്രകാശൻ കരിവെള്ളൂരിന്റെ മേരിയുടെ ഡയറിയും, ഭൂമിക്കൊരു കുടയും ദേശീയശാസ്ത്രനാടകപുരസ്കാരം നേടിയിരുന്നു. തമോഗർത്തങ്ങൾക്കിടയിൽ, അടുക്കള, മണ്ണ്, വെള്ളത്തോട് പറയുന്നത്, കുടം എന്നീ നാടകങ്ങളും സംസ്ഥാനശാസ്ത്രമേളയിൽ എ ഗ്രേ‌ഡ‌് നേടി. Read on deshabhimani.com

Related News