പെണ്‍കര്‍മങ്ങള്‍



ഒരു കളിപ്പാട്ടം കുഞ്ഞിന്റെ സ്വഭാവം നിര്‍ണയിക്കുമോ. തീര്‍ച്ചയായും അങ്ങനെയാണ് വിദഗ്ധര്‍ പറയുന്നത്. കുടുംബത്തിലെ ബന്ധങ്ങളും ഇത്തരത്തില്‍ ഒരാളുടെ സ്വഭാവനിര്‍ണയത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. കുഞ്ഞിന്റെ വളര്‍ച്ചയോടൊപ്പം അമ്മ  അവന്റെ വ്യക്തിത്വവികാസത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അമ്മയായി മാത്രമല്ല പെണ്ണ് ജീവിതത്തില്‍ നിറഞ്ഞാടുന്നത്. അവള്‍ക്ക് ഒരു സമൂഹത്തിന്റെതന്നെ നിര്‍മിതിയില്‍ വലിയ പങ്കാണ് വഹിക്കാനുള്ളത്. പെണ്ണുയിരിന്റെ ഈ ദൌത്യം എല്ലാ കാലങ്ങളിലും പലവിധത്തില്‍ നിറവേറ്റപ്പെട്ടിട്ടുമുണ്ട്. പുരാണത്തിലും ചരിത്രത്തിലും സമകാലീന ജീവിതത്തിലും പെണ്‍ജീവിതങ്ങള്‍ അടയാളപ്പെടുത്തപ്പെടുന്നുണ്ട്. മക്കളെ പോറ്റുന്നവരായി, അവര്‍ക്കായി ജീവന്‍ വെടിഞ്ഞവരായി, കണ്ണീരൊഴുക്കിയവരായി, അവരുടെ മരണത്തില്‍ അഭിമാനംകൊണ്ടവരായി ഒട്ടേറെ അമ്മമാരുടെ ഉയിരുകള്‍ നമുക്കുമുന്നില്‍ നിറഞ്ഞുകിടക്കുകയാണ്. കോഴിക്കോട് യൂക് കള്‍ച്ചറല്‍ ടീമിന്റെ 'പെണ്ണുയിരിന്റെ പ്രത്യയശാസ്ത്രം' ഒറ്റയാള്‍ നാടകം ഇത്തരം ജീവിതങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഒരുവേള മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തിന്റെ വളര്‍ച്ചയും വികാസവും കാലികമായ പരിണതിയും സൂക്ഷ്മവിശകലനംചെയ്യുന്നുണ്ട്. ഗാന്ധാരി, ദുശ്ശള, ഉണ്ണിയാര്‍ച്ച, ശക്തന്‍തമ്പുരാന്റെ വളര്‍ത്തമ്മ തുടങ്ങി ഇക്കാലത്തെ വിവിധ അമ്മമാരെയും നാടകം വരച്ചുകാണിക്കുന്നു. പലപ്പോഴും ഒരു ബോധവല്‍ക്കരണത്തിന്റെ തലത്തിലേക്കും നാടകം കടന്നുപോകുന്നുണ്ട്. കുഞ്ഞിന് പറഞ്ഞുകൊടുക്കുന്ന കഥപോലും ഒരു വെറും കഥയല്ല എന്ന് നാടകം പറയുന്നു. അത് എത്രത്തോളം കുഞ്ഞിന്റെ ബോധതലത്തെയും വ്യക്തിത്വത്തെയും സ്വാധീനിക്കുന്നുവെന്ന് നാടകം പറയുന്നു. മക്കളെ പോറ്റല്‍ ഒരു സാമൂഹികപ്രക്രിയകൂടിയാണെന്ന് നാടകം ഇടയ്ക്കിടെ ഓര്‍മിപ്പിക്കുന്നുണ്ട്. അജിത നമ്പ്യാരാണ് അരങ്ങിലെത്തിയത്. മികച്ച പ്രകടനംകൊണ്ട് നാടകത്തെ മൂര്‍ച്ചയുള്ളതാക്കാന്‍ അജിതയ്ക്കായി. എം കെ രവിവര്‍മയുടേതാണ് രചന. സംവിധാനവും ദീപവിതാനവും വിജയന്‍ വി നായര്‍ നിര്‍വഹിച്ചു. സംഗീതനിയന്ത്രണം: സജിത് കുരിക്കത്തൂര്‍. Read on deshabhimani.com

Related News