അരങ്ങ്‌ നിറഞ്ഞ്‌ ‘നാരീ രാമായണം’



പാലക്കാട് ആട്ടവിളക്കിന്റെ സൗന്ദര്യത്തിൽ കഥകളി ആസ്വാദകർക്ക് കാഴ്ചയുടെ വസന്തം നൽകി അരങ്ങ‌് നിറഞ്ഞാടി പെണ്ണുങ്ങൾ. കല്ലേക്കുളങ്ങര കഥകളി ഗ്രാമത്തിന്റെ 12–ാം വാർഷികാഘോഷം, കലാമണ്ഡലം രാമൻകുട്ടി നായർ അനുസ‌്മരണം എന്നിവയുടെ ഭാഗമായാണ‌് 14 മണിക്കൂർ നീണ്ട  കഥകളി സംഘടിപ്പിച്ചത്.  ചെമ്പൈ സംഗീത കോളേജിലെ എം ഡി രാമനാഥൻ ഹാൾ ആയിരുന്നു വേദി.  യുആർഎഫ് ലോക റെക്കോഡ് ലക്ഷ്യമെന്ന പ്രത്യേകതയുമുണ്ടിതിന്. ആദ്യമായാണ് 66 സ്ത്രീകൾ ഒന്നിച്ചെത്തുന്നത്. എട്ടുമുതൽ 54 വയസ്സുവരെയുള്ളവർ സമ്പൂർണ രാമായണത്തിലെ പുത്രകാമേഷ്‌ടി, സീതാസ്വയംവരം, വിച്ഛിന്നാഭിഷേകം, ഖരവധം, ബാലിവധം, തോരണയുദ്ധം, സേതുബന്ധനം, യുദ്ധം, പട്ടാഭിഷേകം കഥകളിലൂടെ അരങ്ങിലെത്തി. പച്ച, കത്തി, കരി, താടി, മിനുക്ക് എന്നീ വേഷങ്ങൾ കൂടാതെ പുരുഷന്മാരുടെ കുത്തകയായ നിണം, പരശുരാമൻ തുടങ്ങിയ വേഷങ്ങളും സ്ത്രീകൾക്ക് നിഷ‌്പ്രയാസം ചെയ്യാൻ പ്രാപ്തമാക്കാൻ ഗുരുവായ വെങ്കിട്ടരാമനായി. രാഘവീയം എന്നപേരിലാണ് ഇത്തവണത്തെ ആഘോഷം. കഥകളിലോകം കണ്ട അതുല്യപ്രതിഭ കലാമണ്ഡലം രാമൻകുട്ടിനായർക്കുള്ള ഗുരുപൂജകൂടിയാണ് രാഘവീയം. കഴിഞ്ഞ മൂന്നുദിവസങ്ങളിയായി കലാമണ്ഡലം ഗോപി, വാഴേങ്കട വിജയൻ, കോട്ടയ്ക്കൽ നന്ദകുമാരൻ നായർ, കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിൽ കഥകളുടെ ചൊല്ലിയാട്ടം നടന്നു. തുടർന്നാണ് കലാകാരികൾ അരങ്ങിലെത്തിയത്. പാട്ടിൽ കലാമണ്ഡലം മോഹനകൃഷ്ണനും ചെണ്ടയിൽ സദനം രാമകൃഷ്ണനും, മദ്ദളത്തിൽ സദനം ദേവദാസിന്റെയും നേതൃത്വത്തിൽ ഇരുപതിലധികം കലാകാരന്മാർ പിന്നണിയിൽ ശ്രവ്യ സൗന്ദര്യമേകി. യുആർഎഫിന്റെ അന്താരാഷ്ട്ര ജൂറി ഗിന്നസ് സുനിൽ ജോസഫ് നിരീക്ഷകനായെത്തി. Read on deshabhimani.com

Related News