ഗോതുരുത്തിലെ വിദ്യാര്‍ഥികളില്‍ വീണ്ടും പുഞ്ചിരി വിടര്‍ത്തി ബിനാലെ



കൊച്ചി> പോയ വര്‍ഷത്തെ പ്രളയത്തില്‍ സര്‍വതും തകര്‍ന്ന അവസ്ഥയില്‍ ഗോതുരുത്തിലെ കുട്ടികള്‍ക്ക് വലിയ ആശ്വാസമാണ് ബിനാലെ ഫൗണ്ടേഷന്‍ നല്‍കിയത്. പ്രളയത്തിനു ശേഷം കുട്ടികളുണ്ടാക്കിയ കലാസൃഷ്ടികള്‍ ഫോര്‍ട്ട്കൊച്ചി കബ്രാള്‍യാര്‍ഡിലെ ആര്‍ട്ട് ബൈ ചില്‍ഡ്രന്റെ ആര്‍ട്ട‌് റൂമില്‍ പ്രദര്‍ശനത്തിന് വെച്ചു. കുട്ടികളിലെ കലാവാസന വളര്‍ത്തുന്നതിനു വേണ്ടി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നടത്തിവരുന്ന പദ്ധതിയാണ് ആര്‍ട്ട് ബൈ ചില്‍ഡ്രന്‍. ഗോതുരുത്തിലെ സെ. സെബാസ്റ്റ്യന്‍ സ്ക്കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ബിനാലെ ആര്‍ട്ട് റൂമിലെത്തിയത്. വരയും നിറം കൊടുക്കലുമായി കുട്ടികള്‍ ആര്‍ട്ട്റൂം ആഘോഷമാക്കി. സെ. സെബാസ്റ്റ്യന്‍സ് സ്ക്കൂളിലെ ആര്‍ട്ട്ബൈ ചില്‍ഡ്രന്‍ പ്രതിനിധികളായ അജിത് ശ്രീധരനും ജിജി അജിത്തും കുട്ടികളുടെ കഴിവുകള്‍ വളര്‍ത്തുന്നതില്‍ വലിയ സഹായമാണ് നല്‍കി വരുന്നത്. ഇത് രണ്ടാം തവണയാണ് ഈ സ്ക്കൂളിലെ കുട്ടികള്‍ ബിനാലെയ്ക്കെത്തുന്നത്. കുട്ടികളിലെ കലാവാസന വളര്‍ത്തുന്നതിനോടൊപ്പം പ്രാദേശികമായ ചരിത്രം കൂടി അവര്‍ക്ക് പകര്‍ന്നു നല്‍കാന്‍ ആര്‍ട്ട്ബൈ ചില്‍ഡ്രന്‍ പദ്ധതി വഴി സാധിക്കുമെന്ന് പ്രോഗ്രാം മാനേജര്‍ ബ്ലെയിസ് ജോസഫ് പറഞ്ഞു. പ്രശസ്തമായ ചവിട്ടുനാടകം രൂപാന്തരപ്പെട്ടത് ഗോതുരുത്തില്‍ നിന്നാണ്.     ആര്‍ട്ട് റൂം തുടങ്ങിയതു മുതല്‍ വിവിധ കലാസൃഷ്ടികളെക്കുറിച്ചുള്ള പരിശീലന കളരികളാണ് ഇവിടെ നടത്തി വരുന്നത്. പ്രകൃതിദത്തമായ ഉൽപന്നങ്ങള്‍കൊണ്ട് കലാസൃഷ്ടികള്‍ക്കാവശ്യമായ അസംസ്കൃത വസ്തുക്കള്‍, നിറം, തുടങ്ങിയവ നിര്‍മിക്കാനുള്ള പരിശീലനം തുടങ്ങിയവ ഈ കളരികളുടെ പ്രത്യേകതയായിരുന്നു. Read on deshabhimani.com

Related News