അട്ടപ്പാടി തുവര,കാന്തല്ലൂർ-വട്ടവട വെളുത്തുള്ളി, കൊടുങ്ങല്ലൂർ പൊട്ടുവെള്ളരിയടക്കം കേരളത്തിന് അഞ്ച് ഭൗമസൂചികകൾ കൂടി



കൊച്ചി> കേരളത്തിന്‍റെ അഞ്ച് കാർഷിക ഉൽപന്നങ്ങൾ കൂടി ഭൗമസൂചിക പട്ടികയിൽ സ്ഥാനം പിടിച്ചു. അട്ടപ്പാടി ആട്ടുകൊമ്പ് അവര, അട്ടപ്പാടി തുവര, ഓണാട്ടുകര എള്ള്, കാന്തല്ലൂർ-വട്ടവട വെളുത്തുള്ളി, കൊടുങ്ങല്ലൂർ പൊട്ടുവെള്ളരി എന്നിവയ്ക്കാണ് ഭൗമസൂചക പദവി ലഭിച്ചത്. കേരള കാർഷിക സർവകലാശാല, കൃഷി വകുപ്പ്,അതാത് പ്രദേശത്തെ കർഷക കൂട്ടായ്മകൾ എന്നിവയുടെ കൂട്ടായ പരിശ്രമഫലമായാണ് ഭൗമസൂചക പദവി ലഭിച്ചത്.യഥാക്രമം അട്ടപ്പാടി ആട്ടു കൊമ്പ് അവര ഉത്പാദക സംഘം, അട്ടപ്പാടി തുവര ഉത്പാദക സംഘം, ഓണാട്ടുകര വികസന എജൻസി, അഞ്ചുനാട് വട്ടവട കാന്തല്ലൂർ വെളുത്തുള്ളി ഉത്പാദക കർഷക സംഘം, കൊടുങ്ങല്ലൂർ പൊട്ടുവെള്ളരി കർഷക ക്ഷേമ വികസന സമിതി, പൊട്ടുവെള്ളരി ഉത്പാദക സംഘം-ആലങ്ങാട് എന്നിവയാണ് ഭൗമ സൂചകങ്ങളുടെ രജിസ്ട്രേഡ് ഉടമകൾ. ഒരു ഭൂപ്രദേശത്തിന്‍റെ പ്രത്യേകതകൾ മൂലം ഉത്പന്നങ്ങൾക്കുണ്ടാവുന്ന സവിശേഷതകളാണ് ഭൗമസൂചക പദവിക്കാധാരം. മറ്റിടങ്ങളിൽ കൃഷി ചെയ്യുന്ന സമാന ഉല്‌പന്നങ്ങളുമായി, മേൽ പറഞ്ഞ അഞ്ച് ഉത്പന്നങ്ങളുടെയും രൂപഘടനയിലും രാസഘടകങ്ങളിലുമുള്ള സവിശേഷതകൾ, താരതമ്യ പഠനങ്ങളിലൂടെ തെളിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഭൗമസൂചക പദവി നൽകിയിരിക്കുന്നത്. പാലക്കാട് ജില്ലയിലെ അട്ടപ്പാടി പ്രദേശത്തുൽപാദിപ്പിക്കുന്ന ആട്ടുകൊമ്പ് അവര, പേര് പോലെ തന്നെ ആടിന്‍റെ കൊമ്പ് പോലെ വളഞ്ഞാണിരിക്കുന്നത്. മറ്റിനങ്ങളെ അപേക്ഷിച്ച്  ഉയർന്ന തോതിലുള്ള ആന്തോസയാനിൻ അട്ടപ്പാടി അവരയുടെ തണ്ടിനും കായ്കൾക്കും വയലറ്റ് നിറം നൽകുന്നു. ആന്തോസയാനിൻ  പ്രമേഹരോഗ പ്രതിരോധത്തിനും ഹൃദയസംബന്ധമായ രോഗങ്ങൾക്കെതിരെയും  ഉത്തമമാണ്.ഇതിന് പുറമെ ഉയർന്ന അളവിൽ കാൽസ്യം,പ്രോട്ടീൻ, നാര് എന്നിവയും അടങ്ങിയിട്ടുണ്ട്.അട്ടപ്പാടി ആട്ടുകൊമ്പ് അവരയിലുള്ള ഉയർന്ന ഫിനോളിക്സിന്‍റെ അംശം കീട-രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനാൽ  ആട്ടുകൊമ്പ് അവര ജൈവ കൃഷിക്ക് വളരെ അനുയോജ്യമാണ്. ഈ പ്രദേശത്തു നിന്നു തന്നെയുള്ള മറ്റൊരു ഭൗമസൂചകമായ അട്ടപ്പാടി തുവരമണികൾക്ക് വെള്ള നിറമാണുള്ളത്. സാധാരണ തുവര മണികളേക്കാൾ തൂക്കവും വലിപ്പവും അട്ടപ്പാടി തുവരമണികൾക്കുണ്ട്. സ്വാദേറിയതും പ്രോട്ടീൻ, അന്നജം, നാരുകൾ, കാൽസ്യം, മഗ്നീഷ്യം എന്നീ പോഷകങ്ങളാൽ സമ്പുഷ്ടവുമായ ഈ ഇനം, പച്ചക്കറിയായും പരിപ്പായും ഉപയോഗിച്ചുവരുന്നു. ഇടുക്കി ദേവികുളം ബ്ലോക്ക് പഞ്ചായത്തിലെ കാന്തല്ലൂർ-വട്ടവട പ്രദേശത്തുൽപാദിപ്പിക്കുന്ന വെളുത്തുള്ളിയിൽ മറ്റു പ്രദേശങ്ങളിൽ നിന്നുള്ള വെളുത്തുള്ളിയെക്കാൾ കൂടുതൽ സൾഫൈഡുകൾ, ഫ്ലേവനോയ്ഡ്സ്, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. അണുബാധ, പ്രമേഹം, കാൻസർ, കൊളസ്‌ട്രോൾ,ഹൃദ് രോഗങ്ങൾ, രക്തധമനികളിലെ പ്രശ്നങ്ങൾ തുടങ്ങി അനവധി ആരോഗ്യ പ്രശ്നങ്ങൾക്കെതിരെ  പ്രവർത്തിക്കുന്ന അല്ലിസിൻ ഈ വെളുത്തിയിൽ സമൃദ്ധമാണ്.ഇവിടെ കൃഷി ചെയ്യുന്ന വെളുത്തുള്ളിയിൽ തൈലവും കൂടുതലായുണ്ട്. ഓണാട്ടുകരയിലെ എള്ളും എള്ളെണ്ണയും അതിന്റെ തനതായ ഗുണമേന്മക്ക് പ്രസിദ്ധമാണ്. ആന്റിഓക്സിഡന്റുകളുടെ അളവ് താരതമ്യേന വളരെ കൂടുതൽ ഉള്ളതിനാൽ ശരീര കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുവാൻ കഴിയും. അപൂരിത കൊഴുപ്പുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഹൃദയസംബന്ധിയായ രോഗങ്ങൾ ഉള്ളവർക്കും പ്രയോജനരപദമാണ്. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലും സമീപ പ്രദേശത്തും, എറണാകുളം ജില്ലയുടെ ചില ഭാഗങ്ങളിലും കൃഷി ചെയ്ത്  വരുന്ന കൊടുങ്ങല്ലൂർ പൊട്ടുവെള്ളരി, ജ്യൂസ് ആയും അല്ലാതെയും ഉപയോഗിച്ചു വരുന്നു. കൊടും വേനലിൽ വിളവെടുക്കുന്ന ഈ പൊട്ടുവെള്ളരി  മികച്ച ദാഹശമിനിയാണ്.  ഉയർന്ന അളവിൽ വിറ്റമിൻ സി അടങ്ങിയിട്ടുള്ള ഇതിൽ  കാൽസ്യം, മഗ്നീഷ്യം, നാര്, കൊഴുപ്പ് തുടങ്ങിയ ഘടകങ്ങൾ മറ്റു വെള്ളരി വർഗങ്ങളേക്കാൾ കൂടുതലായുണ്ട്.    കേരള കാർഷിക സർവകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ സെൽ ആണ് ഇവയുടെ ഭൗമസൂചക രജിസ്ട്രേഷന് നേതൃത്വം നൽകിയത്. കാർഷിക ഇനങ്ങളിലെ കേരളത്തിന്‍റെ ഭൗമസൂചകങ്ങളായ വയനാട് ഗന്ധകശാല- ജീരകശാല അരികൾ, പൊക്കാളി അരി, മധ്യ തിരുവിതാംകൂർ ശർക്കര, ചെങ്ങാലിക്കോടൻ നേന്ത്രൻ, മറയൂർ ശർക്കര, വാഴക്കുളം പൈനാപ്പിൾ, നിലമ്പൂർ തേക്ക്, കൈപ്പാട് അരി, തിരൂർ വെറ്റില, എടയൂർ മുളക്, കുറ്റിയാട്ടൂർ മാങ്ങ എന്നിവയ്ക്കും കേരള കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ ഭൗമസൂചിക പദവി ലഭിച്ചിരുന്നു.ഭൗമസൂചക പദവി ലഭിക്കുന്നത് വഴി പ്രാദേശിക തനത് ഉൽപന്നങ്ങൾക്ക് നിയമ പരിരക്ഷണം ലഭിക്കുന്നതോടൊപ്പം ഉൽപന്നങ്ങൾക്ക് സ്വദേശ-വിദേശ വിപണികളിൽ പ്രചാരമേറുകയും കയറ്റുമതി സാധ്യതകൾ വർദ്ധിക്കുകയും ചെയ്യുന്നു. Read on deshabhimani.com

Related News