തക്കാളി, പച്ചമുളക്, വഴുതിന എല്ലാം ഒരേ കുടുംബക്കാര്‍. സോളനേസ്യ തറവാട്ടിലെ അംഗങ്ങളായ ഇവയുടെയെല്ലാം പ്രധാന പ്രശ്നമാണ് ബാക്ടീരിയല്‍ വാട്ടം. വളരെ പെട്ടെന്ന് പച്ചനിറം കെടാതെ വാടിപ്പോകുന്നെങ്കില്‍ ഉറപ്പിച്ചോളൂ രോഗം വാട്ടംതന്നെ. ഇലകള്‍ താഴേക്ക് ചുരുളലും തണ്ടിനകത്തെ നിറവ്യത്യാസവും രോഗത്തോടൊപ്പം കൂട്ടിവായിക്കേണ്ട ലക്ഷണങ്ങളാണ്.
വഴുതിനവര്‍ഗ വിളകള്‍ കൃഷിചെയ്യുമ്പോള്‍ സെന്റിന് നാല് കിലോഗ്രാം കുമ്മായം ചേര്‍ത്തല്‍ വാട്ടത്തിന് കാരണഭൂതനായ റാള്‍സ്റ്റോണിയ സോളനേസ്യാറം എന്ന ബാക്ടീരിയയെ അകറ്റിനിര്‍ത്താം. രോഗംബാധിച്ച ചെടികള്‍ പിഴുതുനശിപ്പിച്ചേ മതിയാകൂ. തക്കാളിയും പച്ചമുളകും വഴുതിനയും ഒരുസ്ഥലത്ത് അടുത്തടുത്തായി നടുന്നത് വാട്ടരോഗത്തിനുള്ള സാധ്യത കൂടും. വെള്ളം കെട്ടിനില്‍ക്കാത്ത രീതിയില്‍ ഗ്രോബാഗുകള്‍ ക്രമീകരിക്കണം. നിര്‍വാര്‍ച്ചാ സൌകര്യം മെച്ചപ്പെടുത്തിയാല്‍തന്നെ വാട്ടത്തെ ഒരുപരിധിവരെ പിടിച്ചുകെട്ടാം. വിത്ത് പാകുന്നതിനുമുമ്പ് സ്യൂഡോമോണസില്‍ നേര്‍ത്ത നനവോടെ പുരട്ടിവയ്ക്കണം.
തൈകള്‍ പറിച്ചുനടുന്നതിനു മുമ്പായി 20 ഗ്രാം സ്യൂഡോമോണസ് ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയില്‍ അരമണിക്കൂര്‍ മുക്കിവയ്ക്കുന്നത് നന്ന്. തീര്‍ന്നില്ല. എല്ലാ ആഴ്ചയും സ്യൂഡോമോണസ് 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ തളിക്കുന്നതും ചുവട്ടില്‍ ഒഴിച്ചുകൊടുക്കുന്നതും വാട്ടക്കാരനായ ബാക്ടീരിയയെ തുരത്തിയോടിക്കും.
(കൃഷി അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖിക)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..